Monday, July 4, 2022

സാന്ദ്രസൗഹൃദം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.    പഴയകാലത്തെ ഗുരുകുലവിദ്യാലയത്തിലെ പഠനരീതികളില്‍നിന്ന് ഏതെല്ലാം കാര്യങ്ങള്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാന്‍ കഴിയും?
    മൂല്യവത്തായ പലകാര്യങ്ങളും പഴയകാലത്തെ ഗുരുകുലങ്ങളില്‍ നിലനിന്നിരുന്നു. കുട്ടികളോട് ഗുരുക്കന്മാര്‍ പുലര്‍ത്തിയിരുന്ന സമഭാവനയും തുല്യതയും തീര്‍ച്ചയായും അനുകരണീയമാണ്. പ്രതിസന്ധികളെ ഒരുമയോടെ അതിജീവിക്കാന്‍ കഴിയത്തക്കവിധത്തില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനും ഗുരുകുലങ്ങളില്‍ സാധിച്ചിരുന്നു. ഗുരുവാകട്ടെ വിദ്യാര്‍ഥികള്‍ക്ക് മാതൃകയും വഴികാട്ടിയുമായിരുന്നു. ജീവിതമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. വ്യക്തിയുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ നന്മതന്നെയായിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം നമ്മുടെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും. മനുഷ്യബന്ധങ്ങളുടെ വിശുദ്ധിയും ശക്തിയും ആഴവും ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്.
2.    പ്രതിസന്ധികളെ കൂട്ടുകാര്‍ ഒരുമിച്ചു കൈകോര്‍ത്തുനിന്ന് നേരിടുന്നതുകൊണ്ടുള്ള നേട്ടങ്ങളെന്തെല്ലാമാണ്?
    സൗഹൃദവും സ്‌നേഹബന്ധവും കൂടുതല്‍ ദൃഢമാവുന്നു എന്നതാണ് പ്രതിസന്ധികളെ ഒരുമിച്ചു നേരിടുന്നതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടം. മറ്റുള്ളവരെ സഹായിക്കാനുള്ള ചുമതലയും ബാധ്യതയും തനിക്കുണ്ടെന്ന ഉത്തരവാദിത്വബോധം ഓരോരുത്തരിലും വളരാന്‍ ഇത് ഇടയാക്കുന്നു. പ്രതിസന്ധികളോടുള്ള ഭയം മാറുകയും അവയെ നേരിടാനുള്ള കരുത്തുണ്ടാവുകയും ചെയ്യും. ഒരുമിച്ചുനിന്നു നേരിടുമ്പോള്‍ ഏതു പ്രതിസന്ധിയെയും അനായാസം നേരിടാനും കഴിയും. കരുത്തുള്ള വ്യക്തികളെയും കെട്ടുറപ്പുള്ള സമൂഹത്തെയും സൃഷ്ടിക്കാനുള്ള എളുപ്പമാര്‍ഗമാണ് പ്രതിസന്ധികളെ ഒരുമയോടെ നേരിടുകയെന്നത്. അതിനുള്ള പരിശീലനം ലഭിക്കേണ്ടത്    വിദ്യാലയങ്ങളില്‍നിന്നുതന്നെയാണ്.
3. സമ്പത്ത്, ജാതി, മതം, വര്‍ഗം എന്നിങ്ങനെ ഇക്കാലത്ത് സമൂഹത്തില്‍ വേര്‍തിരിവുകള്‍  വര്‍ധിച്ചുവരികയാണ്. ഇവ ഇല്ലാതാക്കുന്നതില്‍  വിദ്യാലയങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിങ്ങളുടെ നിരീക്ഷണങ്ങള്‍ എഴുതുക.
    സമൂഹത്തില്‍ വേര്‍തിരിവുകളുടെ മതിലുകള്‍ പെരുകിവരികയാണ്. സമത്വത്തിന്റെ വഴിയിലൂടെ ജനങ്ങളെ നയിക്കേണ്ട ഭരണകര്‍ത്താക്കളും സമുദായനേതാക്കളും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പണംകൊടുത്തു പഠിക്കുന്നവരുടെ പള്ളിക്കൂടങ്ങളിലും പൊതുവിദ്യാലയങ്ങളിലും ഒരേ സിലബസ് നിര്‍ബന്ധമാക്കിയാല്‍ത്തന്നെ സമൂഹത്തിലെ വലിയ ഒരസമത്വം ഇല്ലാതാക്കാന്‍ കഴിയും. ജാതീയമായ വേര്‍തിരിവുകളൊന്നും കുട്ടികളുടെ
മനസ്സിലില്ല. വിവിധ ജാതികളില്‍പ്പെട്ട കുട്ടികള്‍ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്നു.  പക്ഷേ, വോട്ടിനുവേണ്ടിയും സ്വാര്‍ഥലാഭത്തിനുവേണ്ടിയും രാഷ്ട്രീയക്കാരും സമുദായനേതാക്കളും മനുഷ്യരെ പല തട്ടുകളായി തിരിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുകയും പിന്നിലാകുന്നവരെ സഹായിച്ച് മുന്‍നിരയിലെത്തിക്കാനുള്ള ഉത്തരവാദിത്വം മുന്നിലുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യണം. ഈ രീതി പ്രോത്സാഹിപ്പിച്ചാല്‍  നമ്മുടെ  വിദ്യാലയങ്ങള്‍ സമത്വത്തിന്റെ  കേന്ദ്രങ്ങളായി  മാറും. പണത്തിന്റെ പേരില്‍മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനകളും  അധികാരം കയ്യാളുന്നവരുടെ സങ്കുചിതമനോഭാവവുമാണ് വിഭാഗീയതയുടെ കാരണം. പല തട്ടുകളിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയാണ് അടിയന്തിരപ്രാധാന്യത്തോടെ പരിഷ്‌കരിക്കേണ്ടത്.

No comments:

Post a Comment