Friday, November 1, 2019

കാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

1. മഹാരോഗങ്ങളെ മറികടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം എന്നാണ് 'കാന്‍സര്‍വാര്‍ഡിലെ ചിരി'യില്‍ ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അത് 'ചിരി' ആയിരുന്നു. രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഈ സമീപത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം ഒരു കുറിപ്പായി എഴുതൂ. 
അപ്രതീക്ഷിതമായി തനിക്ക് വന്നുപെട്ട കാന്‍സര്‍  എന്ന മാരകരോഗത്തെ ചെറുക്കാന്‍ ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം. മരുന്നുകളോടൊപ്പം അദ്ദേഹം തന്റെ സഹജമായ നര്‍മ്മബോധമുപയോഗിച്ച് എന്തിലും ചിരി കണ്ടെത്താന്‍ തുടങ്ങി. ഇത് രോഗത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാരകരോഗങ്ങളായോ അപകടങ്ങളായോ പരാജയങ്ങളായോ ഒക്കെ വരാം. എന്നാല്‍ അതിനെ എങ്ങനെയാണ് നമ്മള്‍ നേരിടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ നിരാശപ്പെട്ട്  പിന്‍വാങ്ങുന്നവര്‍ക്ക് ഒരിക്കലും വിജയികളാകാന്‍ സാധിക്കുകയില്ല. തനിക്ക്  കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ ചിരിയോടെ നേരിട്ടതുകൊണ്ടാണ് ഇന്നസെന്റിന് രോഗത്തെ മറികടക്കാനും തന്റെ ജീവിതത്തില്‍ പുതിയ പുതിയ വിജയങ്ങള്‍ കൈവരിക്കാനും  സാധിച്ചത്. രോഗവിമുക്തനായ  അദ്ദേഹം സിനിമാഭിനയത്തില്‍ കൂടുതല്‍ തിളങ്ങുക മാത്രമല്ല, ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തനിക്കു ബാധിച്ച രോഗത്തില്‍ നിരാശപ്പെടാതെ തക്കസമയത്ത് ഉചിതമായ  ചികിത്സ തേടുകയും ഒപ്പം തനിക്ക് ലഭിച്ച നര്‍മ്മബോധത്തെ കൈവിടാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. ഇന്നസെന്റിന്റെ ഈയൊരു സമീപനം കാന്‍സര്‍രോഗികള്‍ക്കു മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളില്‍ പതറി മനസ്സുതളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും പ്രചോദനമാണ്.
2. കാന്‍സര്‍ എന്ന മഹാരോഗത്തെ മറികടക്കുന്നതിനുവേണ്ടി ചിരിയെ ചേര്‍ത്തുപിടിക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചത് എന്തുകൊണ്ട്?
ജീവിതത്തില്‍ കടന്നുപോന്ന പല പ്രതിസന്ധികളിലും  ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം.  ചിരിയുടെ പിന്‍ബലത്തില്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈയൊരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാന്‍സര്‍ എന്ന രോഗത്തെ നേരിടാനും അദ്ദേഹം ചിരിയെ കൂട്ടുപിടിച്ചത്. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.


No comments:

Post a Comment