Thursday, November 8, 2018

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രാധാന്യവും വെളിവാക്കുന്ന കവിതകള്‍

മാതൃഭാഷയുടെ മഹത്ത്വം പ്രമേയമായി വരുന്ന നിരവധി കവിതകള്‍ മലയാളത്തിലുണ്ട് . അവയില്‍ ചില കവിതകളുടെ ഏതാനും ഭാഗങ്ങളാണ് ചുവടെ തന്നിരിക്കുന്നത്.


വാക്ക്
അച്ഛനുമമ്മയും വാക്കെന്നു കേട്ടുഞാന്‍
അക്ഷരപ്പിച്ച നടന്നു
നിലാവിലെ നീലവാനംപോലെ
ഞാനൂറിവന്നൊരാ, നാദമൂകാചലം
എന്നിലലിഞ്ഞുപോയ്
എന്നെയുറക്കാന്‍ കിടത്തുമ്പൊഴും മെല്ലെ-
മെല്ലെയിരുട്ടിന്നുമപ്പുറം പ്രളയത്തി-
ലൊന്നായലിയിച്ചെടുക്കുമ്പൊഴും, പിന്നെ
ഞാനറിയാതെ വിളിച്ചുണര്‍ത്തുമ്പൊഴും
എന്തിനെന്നില്ലാതെയുദയഗതി വിലയങ്ങ-
ളെന്നിലൂടെന്നുമാവര്‍ത്തിച്ചിടുമ്പൊഴും
വാക്കെന്റെയമ്മയുമച്ഛനുമാകുന്നു
വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു.
                       -വി. മധുസൂദനന്‍നായര്‍

അക്ഷരം
എന്റെയുള്ളിലെരിയും നിലവിള-
ക്കെണ്ണ വറ്റാതെ നിത്യവും കാക്കുവാന്‍
എന്റെ നാവില്‍ തുളുമ്പുമോരോസ്വര-
ബിന്ദുവും പൂര്‍ണവര്‍ണമാക്കീടുവാന്‍,
ചക്രവാളങ്ങള്‍ പൂകാനുഴറുമെന്‍
ചിന്തകള്‍ക്കു ചിറകുകളേകുവാന്‍
അക്ഷരങ്ങളേ, കാവല്‍മിഴികളായ്
അന്തരംഗത്തില്‍ നിങ്ങള്‍വിടരുക.
- ഏറ്റുമാനൂര്‍ സോമദാസന്‍


മാതൃഭാഷാഗീതം
മലയാളമാണെന്റെ മാതൃഭാഷ
മലനാടിന്നഭിമാന ദേശഭാഷ
മഹിമകള്‍ നിറയുന്ന മധുരഭാഷ
മലയാളികള്‍ക്കു തന്‍ ജീവഭാഷ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണര്‍ത്തിപ്പോന്ന കാവ്യഭാഷ
ഇ.വിയും സി. വിയും നെടുങ്ങാടിയും
ഇഴചേര്‍ത്തുയര്‍ത്തിയ ഗദ്യഭാഷ
അമ്മയേകും മുലപ്പാലുപോല്‍ ശുദ്ധമാം
നന്മയോലുന്നൊരു നല്ലഭാഷ
മലയാളമാണെന്റെ ആത്മഭാഷ
മരണംവരെയെന്റെ ഹൃദയഭാഷ.
              - ശിവന്‍ മുപ്പത്തടം