Tuesday, October 11, 2022

ഉപന്യാസത്തിന്റെ മാതൃകകള്‍

   
............................................................................................
 ഉപന്യാസം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക.
👉    അനുയോജ്യമായ ഒരു ശീര്‍ഷകം ഉപന്യാസത്തിന് നല്‍കണം.
👉  ആദ്യഖണ്ഡിക ആമുഖമാണ്. ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം
തുടര്‍വായനയിലേക്ക് നയിക്കുന്നതുമാവണം ആമുഖം. വിഷയത്തോടുള്ള സമീപനവും ഇതില്‍ വ്യക്തമാക്കണം.  നാലോ അഞ്ചോ വാക്യങ്ങളില്‍ കവിയാത്തതാവണം ആമുഖം.
👉   തുടര്‍ന്ന് ഒന്നോ രണ്ടോ ഖണ്ഡികകളിലായി ആശയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാം. ആശയങ്ങള്‍ക്ക് വ്യക്തതയും  പരസ്പര
ചേര്‍ച്ചയുമുണ്ടാവണം. വിഷയവുമായി ബന്ധപ്പെട്ട ഉദ്ധരണികളും ഉദാഹരണങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം. വിഷയത്തിന് സമകാലികലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരിക്കണം ഉപന്യാസം അവതരിപ്പിക്കേണ്ടത്.
👉   അവസാനത്തെ ഖണ്ഡിക ഉപസംഹാരമാണ്. വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തണം.
............................................................................................
 
ആധുനിക കവിത്രയത്തില്‍ ഒരാളായ കുമാരനാശാന്റെ സാഹിത്യസംഭാവനകള്‍, സാമൂഹികസേവനങ്ങള്‍, രചനയുടെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു  ഉപന്യാസം തയാറാക്കുക. 
കുമാരനാശാന്‍ - കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും
നമ്മുടെ നാടിനും സാഹിത്യത്തിനും എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന വിപ്ലവകാരിയായിരുന്നു കുമാരനാശാന്‍. ജാതിയുടെ പേരില്‍ മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു സമൂഹം അന്ന് കേരളത്തിലുണ്ടായിരുന്നു. സവര്‍ണമേധാവിത്വത്തിന്‍ കീഴില്‍ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ ശബ്ദമായി ആശാന്റെ രചനകള്‍ മാറി. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ സാവിത്രി അന്തര്‍ജനത്തെക്കൊണ്ട് ചാത്തന്‍പുലയനെ വിവാഹം കഴിപ്പിക്കാനും, 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലൂടെ താഴ്ന്നജാതിക്കാരിയായ മാതംഗിയെ ആശ്രമത്തില്‍ സ്വീകരിച്ച് സന്ന്യാസിനിയാക്കാനും ആശാന് സാധിച്ചു. ഇതൊന്നും  അക്കാലത്ത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു കവിയും കാണിക്കാത്ത ധൈര്യമാണ് കുമാരനാശാന്‍ പ്രകടിപ്പിച്ചത്.
ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്ന കവികളില്‍ ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവിയാണ് കുമാരനാശാന്‍. ആശയഗാംഭീര്യം, ജീവിതദര്‍ശനം, മാനവികത, തത്ത്വചിന്ത, സ്‌നേഹത്തിലുള്ള അടിയുറച്ചവിശ്വാസം എന്നിവയുടെയെല്ലാം ശക്തമായ ആവിഷ്‌കാരമാണ് ആശാന്റെ കവിതകള്‍. അവതരണത്തിലെ പുതുമ പില്‍ക്കാലകവികള്‍ക്ക് വഴികാട്ടിയാവുകയും ചെയ്തു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,  കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ശ്രീബുദ്ധചരിതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആശാനുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീനാരായണഗുരുവാണ്.  മാവ്  എസ്. എന്‍. ഡി.
പി. യോഗത്തിന്റെയും കുയില്‍ കുമാരനാശാന്റെയും പ്രതീകങ്ങളാണ്. അക്കാലത്തെ സാഹിത്യകാരന്മാരെ ശരിയായ വഴിയില്‍ നയിച്ചിരുന്ന എ. ആര്‍. രാജരാജവര്‍മ്മയുടെ വിയോഗത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച വിലാപകാവ്യമാണ് 'പ്രരോദനം'. 'നളിനി'യിലും 'ലീല'യിലും നിറഞ്ഞുനില്‍ക്കുന്നത് സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ്. രാമന്റെ ചെയ്തികളെ വിചാരണചെയ്ത്  വിധിപറയുന്ന  'ചിന്താവിഷ്ടയായ സീത'യിലെ  സീത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്. പുറംമോടിയല്ല, ഉള്‍ക്കനമായിരുന്നു ആശാന് പ്രധാനം. കവിതയില്‍ മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
തന്റെ സമുദായം നേരിടുന്ന അവഗണനയും നീതിനിഷേധവും മാറ്റിയെടുക്കുന്നതിന് ശ്രീനാരായണഗുരു രൂപം നല്‍കിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. നവോത്ഥാനശില്പികളിലെ തിളങ്ങുന്ന നക്ഷത്രമായ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹികപരിഷ്‌കരണത്തിന് കുമാരനാശാന്‍  കൈക്കൊണ്ട ആയുധമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍. കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിവ്യവസ്ഥയുടെ തായ്‌വേരിലാണ് അവ  ചെന്നുപതിച്ചത്. ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ നിറഞ്ഞതാണ് ആശാന്റെ കവിതകള്‍. അനായാസം വായിച്ച് ആസ്വദിക്കാവുന്നവയല്ല അവ. ആഴത്തില്‍ മനനംചെയ്താല്‍ മാത്രമേ ആശാന്‍കവിതകളുടെ ഉള്ളറിയാന്‍ കഴിയുകയുള്ളൂ. കാലമെത്ര കഴിഞ്ഞാലും കുമാരനാശാനും അദ്ദേഹത്തിന്റെ കൃതികളും അല്‍പ്പംപോലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' 
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'
'ക്ഷേത്രങ്ങളല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴില്‍ശാലകളോ ആണ് ഇനി വേണ്ടത്.'                  (ശ്രീനാരായണഗുരു) 
മുകളില്‍ കൊടുത്ത സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തി 'ആധുനിക കേരളസൃഷ്ടിയില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.                                 
ശ്രീനാരായണഗുരു- നവകേരളശില്പി
  മതങ്ങളെക്കാളും ദൈവങ്ങളെക്കാളും മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കിയ ആചാര്യനും സന്ന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവര്‍ണരുടെ ജീവിതം അക്കാലത്ത് നരകതുല്യമായിരുന്നു. അവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ദുരിതജീവിതത്തില്‍നിന്ന് ഈ പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് ഗുരു ഏറ്റെടുത്തത്.
മനുഷ്യരില്‍ ആണും പെണ്ണുമെന്ന രണ്ടു ജാതി മാത്രമേയുള്ളൂ. മറ്റുള്ള തരംതിരിവുകളെല്ലാം ശുദ്ധവിഡ്ഢിത്തമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'; 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നീ സന്ദേശങ്ങള്‍ അന്നത്തെ മതസങ്കല്‍പ്പങ്ങളുടെ തായ്‌വേരുകളില്‍ ചെന്നുകൊണ്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരെ സമുദ്ധരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ശാലകളുമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം വളരെ രൂക്ഷമായിരുന്നു. ഓരോരുത്തരും അവനവനിലുള്ള ഈശ്വരനെ കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നല്‍കിയ   മഹത്തായ സന്ദേശവും അതുതന്നെയാണ്. ശിവപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യവും സമൂഹത്തിലെ അശരണരുടെ വിമോചനംതന്നെയായിരുന്നു. മദ്യമെന്ന സാമൂഹികവിപത്തിനെതിരെയും  അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയിരുന്നു. മദ്യം ഉണ്ടാക്കുന്നതിനും അത് വില്‍ക്കുന്നതിനും കുടിക്കുന്നതിനും  അദ്ദേഹം എതിരായിരുന്നു.
ഉത്കൃഷ്ടങ്ങളായ നിരവധി സാഹിത്യസൃഷ്ടികളും ശ്രീനാരായണഗുരുവിന്റേതായിട്ടുണ്ട്. ആ കൃതികളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ സാംസ്‌കാരികകേരളത്തിലേക്ക് കൈപിടിച്ചുനടത്തിയത് ശ്രീനാരായണഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും മാനവികതയ്ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ മോചനവും  സന്തോഷവുമാണ് തന്റെ മോക്ഷപ്രാപ്തിയേക്കാള്‍ പ്രധാനമായി അദ്ദേഹം കണ്ടിരുന്നത്. നാമിന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവിന് ശ്രീനാരായണഗുരുവിനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

പ്രഭാഷണത്തിന്റെ മാതൃകകള്‍

 
 
 .............................................................................................................
പ്രഭാഷണം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലുണ്ടായിരിക്കണം.
👉   അഭിസംബോധനയോടെയായിരിക്കണം പ്രഭാഷണം തുടങ്ങേണ്ടത്. (ഉദാ : മാന്യസദസ്സിന് വന്ദനം/ പ്രിയപ്പെട്ട ശ്രോതാക്കളേ)
👉   പ്രഭാഷണത്തിന്റെ ആദ്യഖണ്ഡിക ആമുഖമാണ്. വിഷയത്തിന്റെ പ്രാധാന്യം ഇതില്‍ വ്യക്തമാക്കണം.
👉    രണ്ടാം ഖണ്ഡികയില്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങള്‍, ഉദ്ധരണികള്‍, പാഠഭാഗങ്ങളിലെ അനുയോജ്യമായ ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
👉    അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പരസ്പരബന്ധവും അടുക്കും ചിട്ടയും വേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആധികാരികമായിരിക്കണം.
👉     സ്വന്തം കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കണം.
👉   ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
👉    അവസാനത്തെ ഖണ്ഡികയായ ഉപസംഹാരത്തില്‍ സ്വന്തം നിഗമനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം.
👉    ശ്രോതാക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം അവസാനിപ്പിക്കാം.
 .............................................................................................................
 
 
▶️  കര്‍ഷകദിനത്തില്‍ നാട്ടിലെ പ്രായംകൂടിയ കര്‍ഷകനെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ അധ്യാപകരേ, പ്രിയപ്പെട്ട സഹപാഠികളേ,
നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. ഇതുവരെ നാം തിരിച്ചറിയാതിരുന്ന, അംഗീകരിക്കാതിരുന്ന വലിയൊരു വിഭാഗം രാജ്യസ്‌നേഹികളെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. രാപകലില്ലാതെ നമുക്കുവേണ്ടി പൊരിവെയിലിലും കൊടുംതണുപ്പിലും  പെരുമഴയത്തും അധ്വാനിച്ച് മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കര്‍ഷകര്‍. അഭിമാനത്തോടെയാണ് അവരെ ഇന്ന് നമ്മള്‍ ആദരിക്കുന്നത്. ജീവന്‍ പണയംവച്ച് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് സമമാണ് കര്‍ഷരെന്ന് സമൂഹം ഒന്നടങ്കം ഏറ്റുപറയുന്ന ദിവസമാണിത്. അതാണ് കര്‍ഷകദിനം.
സമൂഹത്തിലെ ഏതു ജോലിയേക്കാളും മഹത്ത്വമുള്ളതാണ് കാര്‍ഷികവൃത്തി. പാടത്തും  പറമ്പിലും ചെളിയിലും പണിയെടുക്കുമ്പോള്‍ ഇവരുടെ ദേഹത്ത് വിയര്‍പ്പും മണ്ണും പുരളും. ആ വിയര്‍പ്പാണ് ഭക്ഷണമായി നമ്മുടെ ഭക്ഷണമേശയിലെത്തുന്നത്. സമൂഹത്തിലെ ഉന്നതരും  താണവരും  ഉദ്യോഗസ്ഥരും ഭരണാധികാരികളും  ആത്മീയനേതാക്കളും കുറ്റവാളികളും  ഒരുപോലെ ആ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുത്ത്  നമ്മെ പോറ്റിയ  ഈ പാവങ്ങളെ  ഇതുവരെ  നമ്മള്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. ഒരിക്കലും പൊറുക്കാനാവാത്ത  നന്ദികേടാണ് നമ്മളവരോട് കാണിച്ചുകൊണ്ടിരുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹമായ വിലപോലും നമ്മള്‍ നല്‍കിയില്ലെന്നതാണ് സത്യം. ജീവിതകാലം മുഴുവന്‍ നമുക്കുവേണ്ടി അധ്വാനിച്ച കര്‍ഷകനെ ആദരിച്ചുകൊണ്ട് ഒരു മഹത്തായ സന്ദേശമാണ് നമ്മള്‍ ഇന്നിവിടെ നല്‍കുന്നത്. അവരോടൊപ്പം തോളോടുതോള്‍  ചേര്‍ന്ന് നമ്മുടെ നാടിനാവശ്യമായ ഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ഒരുക്കാം. വിഷമില്ലാത്ത, മാലിന്യമില്ലാത്ത ഭക്ഷണം നല്‍കി വരുംതലമുറകളെ ആരോഗ്യമുള്ളവരാക്കാം. കൃഷി നമുക്കൊരു ശീലമാക്കാം. അധ്വാനത്തിന്റെ വിലയും മഹത്ത്വവും നമുക്ക് തലമുറകളിലേക്ക് കൈമാറാം. സുഭിക്ഷമായ, സമ്പന്നമായ നമ്മുടെ നാട് നമുക്കൊരുമിച്ച് പണിതുയര്‍ത്താം.
ജീവിതവും ആരോഗ്യവും ഈ നാടിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ കര്‍ഷകന്‍. അദ്ദേഹത്തിന്റെ അധ്വാനമാണ് ഈ നാടിനെ പോറ്റിവളര്‍ത്തിയത്. അതിനാല്‍ത്തന്നെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന്  നിസ്സംശയം പറയാം. ഈ രാജ്യസ്‌നേഹിയുടെ മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കട്ടെ.                 
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്

▶️ ഒരു നാടിന്റെ  ജീവസ്രോതസ്സുകളാണ് നദികള്‍. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക. 
പ്രിയപ്പെട്ട ശ്രോതാക്കളേ, 
ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. നിലനില്‍പ്പിന് അത്യാവശ്യമായ വസ്തുക്കള്‍ ഇല്ലാതാക്കുന്ന പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന ചൊല്ലാണിത്. ബുദ്ധിശക്തിയോ ചിന്താശേഷിയോ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുള്ളത്. നദികളോടുള്ള നമ്മുടെ സമീപനം സത്യത്തില്‍ ഇത്തരത്തിലുള്ളതാണ്. വിനാശകരമാണെന്ന്  അറിഞ്ഞിട്ടും  അധികാരികളുടെ ഒത്താശയോടെ  ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറെ അദ്ഭുതകരം.
കൃഷി, കുടിവെള്ളം എന്നിവയ്ക്ക് നമ്മള്‍ നേരിട്ട് ആശ്രയിക്കുന്നത് നദികളെയാണ്. നദികള്‍ മലിനമാവുമ്പോള്‍ ഭൂഗര്‍ഭജലവും മലിനമാവും. അതോടെ കുടിവെള്ളം ഇല്ലാതെയാവും. നദിയിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെയാവും. കടുത്ത ഭക്ഷ്യക്ഷാമമാണ് അതിന്റെ അനന്തരഫലം. മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി ഇത് മാറും. നദികള്‍  ഉദ്ഭവിക്കുന്നത് മലകളില്‍നിന്നാണ്. മലകള്‍ വെട്ടിനിരത്തുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ നദികളെ ഉദ്ഭവത്തില്‍തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊടിയ വരള്‍ച്ച, ഭൂകമ്പം, പേമാരി, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കും. രാസമാലിന്യങ്ങള്‍ നദീജലത്തില്‍ കലരുന്നത് ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. നമ്മുടെ നാട്ടിലെ നദികളെല്ലാംതന്നെ മരണാവസ്ഥയിലെത്തിക്കഴിഞ്ഞു. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്‌പോലുള്ള മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടി ജലജീവികളെ  ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സസ്യങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യനു മാത്രമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തമാണ്. ഓരോ നദിയും ഇല്ലാതെയാവുമ്പോള്‍ നഷ്ടമാവുന്നത് ഓരോ ആവാസവ്യവസ്ഥയാണ്. അതായത്, ജീവിസമൂഹത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതി. മനുഷ്യരും ഇക്കൂട്ടത്തില്‍ പെടും. നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാംതന്നെ ഇല്ലാതാവുന്ന അവസ്ഥ. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തിയെന്ന് നദികളുടെ മലിനീകരണത്തെ നേരത്തെ വിശേഷിപ്പിച്ചത്. 
വളരെ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സമീപിച്ചേ മതിയാകൂ. ഈ രീതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക്  ഇവിടെ  നിലനില്‍ക്കാനാവില്ല. പച്ചപ്പുനിറഞ്ഞ ഈ മണ്ണ് മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ സകലരും ഇതിനെതിരെ രംഗത്തുവരണം. നദികളെയും നാടിനെയും രക്ഷിക്കാന്‍  മുന്നിട്ടിറങ്ങണം. എങ്കില്‍  ഒരു പരിധിവരെ  നമുക്ക് ബാക്കിയുള്ളവയെ നിലനിര്‍ത്താനാവും. നാട് കൊള്ളയടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ തിരുത്തുവാനുള്ള സമീപനമാണ് വേണ്ടത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം. നാടിനെ രക്ഷിക്കാനുള്ള ഈ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.                                    
                                                                                                         നന്ദി, നമസ്‌കാരം





Sunday, September 4, 2022

അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.     അയോധ്യയിലെ പാവപ്പെട്ടവരായ നാം  വിശപ്പടക്കാന്‍ എന്തുചെയ്യും എന്ന് ഒരു പ്രജ ചോദിക്കുമ്പോള്‍ രാജസന്നിധിയില്‍വച്ച് അപശബ്ദം പുറപ്പെടുവിക്കുന്നവരെ  സംഘത്തില്‍ നിന്ന് പുറത്താക്കാം  എന്നാണ് മറ്റൊരാള്‍ പറയുന്നത്്. ഇത് സൂചിപ്പിക്കുന്നതെന്ത്?
    അധികാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജാവിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിഷേധിക്കേണ്ട ജനം അതിനെ നിസ്സംഗതയോടെ സമീപിക്കുകയാണിവിടെ. കൂട്ടത്തില്‍ ആരെങ്കിലും ചോദ്യംചെയ്യാന്‍ മുതിര്‍ന്നാല്‍ പ്പോലും മറ്റുള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുകയും അതുവഴി രാജാവിന്റെ പ്രീതിനേടാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. 'രാജാവിന്റെ കാലുകള്‍ കണ്ടാല്‍  ഞങ്ങള്‍ക്ക് വിശപ്പില്ല' എന്നു പറഞ്ഞ് അധികാരവര്‍ഗത്തിനുവേണ്ടി ബലിയാടാകുകയാണവര്‍. പണവും അധികാരവുമുള്ളവര്‍ എന്തുചെയ്താലും ന്യായാന്യായവിവേചനം കൂടാതെ അതിനെ പിന്‍തുണയ്ക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അതാണ് സുരക്ഷിതം എന്ന് കൂടുതല്‍  ആളുകളും കരുതുന്നു. വേറിട്ടശബ്ദങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നു.
2.''എനിക്കീ ഘടന അറിയാം. അതല്ലേ ഞാന്‍ തന്നെപ്പോലെ ഭയപ്പെടാത്തത്. അതു കണ്ടുരസിക്കാനാ ഞാന്‍ ഇവിടെ വന്നത്.'' ചിന്താരാമന്റെ  ഈ വാക്കുകളിലൂടെ നാടകകൃത്ത് വിരല്‍ചൂണ്ടുന്ന  സാമൂഹികപരിതസ്ഥിതി വിലയിരുത്തുക.
    രാജ്യത്തെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനസമരങ്ങളോട് കാണിച്ചിട്ടുള്ള സമീപനത്തെയാണ് നാടകകൃത്ത് ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. വിദ്യാഭ്യാസവും ബുദ്ധിവൈഭവവും സ്വന്തം ജീവിതസുരക്ഷിതത്വത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. നാടിനുവേണ്ടി വളരെയേറെ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാമെന്നിരിക്കെ ഒരു ജഡ്ജിയെപ്പോലെ വിധികര്‍ത്താക്കളായി മാറുകയോ കാഴ്ചക്കാരെപ്പോലെ കണ്ടുരസിക്കുകയോ ചെയ്യുകയാണവര്‍. സാധാരണക്കാരന്റെ  പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുകയോ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍  കഴിയാതെ ബുദ്ധിജീവി ചമഞ്ഞ്  പുസ്തകങ്ങളില്‍ മുഖമൊളിപ്പിക്കുന്നവര്‍ നാടിന്റെ നേട്ടമല്ല, ശാപമാണ്.

പ്രകാശം ജലം പോലെയാണ്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.   ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് എന്ന എഴുത്തുകാരന്  യോജിക്കുന്നവ പട്ടികപ്പെടുത്തുക.
    മാജിക്കല്‍ റിയലിസം, റൊമാന്റിസിസം, നൊബേല്‍ സമ്മാനം, ചലച്ചിത്ര സംവിധായകന്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ                 

ഉത്തരം:     
    മാജിക്കല്‍ റിയലിസം, നൊബേല്‍ സമ്മാനം, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ
2.     ഭാവനകൊണ്ട് എന്തും  സൃഷ്ടിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍െക്വസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ വിശകലനം ചെയ്ത് കുറിപ്പെഴുതുക.           മുതിര്‍ന്നവരുടെ ലോകമല്ല കുട്ടികളുടേത്. അത് ഭാവനാസമ്പന്നമാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറി എത്രദൂരം വേണമെങ്കിലും അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.യാഥാര്‍ഥ്യബോധത്തിന് അതില്‍ യാതൊരു സ്ഥാനവുമില്ല. മുത്തശ്ശിക്കഥകളും മാന്ത്രികകഥകളും കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രകാശം ജലം പോലെ മുറിക്കുള്ളില്‍ നിറയുകയും അതിലൂടെ വള്ളം തുഴഞ്ഞുനടക്കുകയും  ചെയ്യുന്നത് കുട്ടികളുടെ ഭാവനാസൃഷ്ടിയാണ്.  ഒരിക്കലും സഫലമാകില്ല എന്ന് മുതിര്‍ന്നവര്‍  തീര്‍ച്ചപ്പെടുത്തിയ കാര്യങ്ങള്‍ കുട്ടികള്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ത്തു. പന്ത്രണ്ടടിയോളം  ഉയരത്തില്‍ അവര്‍ പ്രകാശജലത്തെ മുറിയില്‍ നിറച്ചു.  മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നിരുന്ന വീട്ടില്‍നിന്ന്  പ്രകാശത്തിന്റെ  വെള്ളച്ചാട്ടം മട്ടുപ്പാവുകള്‍  കവിഞ്ഞ് പട്ടണംവരെ  എത്തുന്നുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സില്‍ യാഥാര്‍ഥ്യങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും ഇടമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ കഥയാണിത്.


കണ്ണാടി കാണ്‍മോളവും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.    താഴെപ്പറയുന്നവയില്‍നിന്ന് എഴുത്തച്ഛന്‍ കവിതയ്ക്ക് യോജിക്കുന്നവ തിരഞ്ഞെടുത്തെഴുതുക.
👉   നിത്യജീവിതസാഹചര്യങ്ങളില്‍നിന്നും രൂപപ്പെട്ട പദങ്ങളെ അര്‍ഥവത്തായി         പ്രയോഗിക്കുന്നു.
👉   കുറിക്കുകൊള്ളുന്ന പരിഹാസത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്നു.
👉    മണിപ്രവാളകാവ്യങ്ങളെ അനുകരിച്ച് സംസ്‌കൃതവൃത്തങ്ങളില്‍                    എഴുതപ്പെട്ടിരിക്കുന്നു.
👉    ലോകോക്തികള്‍ ധാരാളമായുപയോഗിച്ച് ധാര്‍മ്മികപ്രബോധനം         നടത്തുന്നു.                                         
ഉത്തരം:
👉   നിത്യജീവിതസാഹചര്യങ്ങളില്‍നിന്നും രൂപപ്പെട്ട പദങ്ങളെ അര്‍ഥവത്തായി         പ്രയോഗിക്കുന്നു.
👉    ലോകോക്തികള്‍ ധാരാളമായുപയോഗിച്ച് ധാര്‍മ്മികപ്രബോധനം         നടത്തുന്നു.
2.    ''ഭരിച്ചുകൊള്‍ക തവ പുത്രനെ വൈകാതെ നീ
    സുരസ്ത്രീസമയായ കൗശികപുത്രിയോടും -ഈ അശരീരിവാക്യത്തിന് യോജിക്കുന്ന പ്രസ്താവനകള്‍ എടുത്തെഴുതുക.

👉    ദുഷ്ഷന്തന്റെ ദുരധികാരത്തെ ന്യായീകരിക്കുന്നു.
👉    ശകുന്തളയുടെ അമ്മയെയും അച്ഛനെയും കുറിച്ചുള്ള സൂചനയുണ്ട്.
👉   ശകുന്തളയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പിന്തുണയ്ക്കുന്നു.
👉    ദുഷ്ഷന്തന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നു.                              
ഉത്തരം:
👉    ശകുന്തളയുടെ അമ്മയെയും അച്ഛനെയും കുറിച്ചുള്ള സൂചനയുണ്ട്.
👉   ശകുന്തളയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പിന്തുണയ്ക്കുന്നു.

+2 Malayalam കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 യൂണിറ്റ് 1: എഴുത്തകം
പാഠം 1: കണ്ണാടി കാണ്‍മോളവും

Sunday, August 28, 2022

കിളിനോട്ടം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    മാതൃകപോലെ പൂരിപ്പിക്കുക.
    മാതൃക:   പൂവന്‍കോഴി - പിടക്കോഴി
    • അച്ഛന്‍കിളി    -    
    • ആണ്‍കിളി    -    
    • ആണ്‍കുട്ടി    -    
    • കവി    -    
ഉത്തരം:
        • അച്ഛന്‍കിളി        -    അമ്മക്കിളി
        • ആണ്‍കിളി        -    പെണ്‍കിളി
        • ആണ്‍കുട്ടി        -    പെണ്‍കുട്ടി
        • കവി        -    കവയിത്രി
2.    ''ഒരു പുലരിയില്‍ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉദ്ഭവസ്ഥാനം തിരഞ്ഞുനടന്നു കണ്ടുപിടിച്ചു.''  (കിളിനോട്ടം)
    കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം ഏതായിരുന്നു?

    അത്ര വലുതൊന്നുമല്ലാത്ത ഒരു കോട്ടണ്‍ചെടിയുടെ, നിറമുള്ള ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കൂടായിരുന്നു കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം.
3. ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്തായിരുന്നു?
    ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ ബുള്‍ബുള്‍ പക്ഷികളുടെ കൂട് ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. പറക്കമുറ്റിയ മക്കളുമായി അവര്‍ വീടു മാറി പൊയ്ക്കഴിഞ്ഞിരിക്കുന്നു.ഒ    

അനന്തവിഹായസ്സിലേക്ക്...എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.''   (അനന്തവിഹായസ്സിലേക്ക്...)
    'നിറങ്ങളുടേതായ  ഈ മാറ്റം' എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?

    ഭൂമിയെ അതിന്റെ തനിരൂപത്തില്‍ ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് യൂറി ഗഗാറിനായിരുന്നു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂഗോളത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള ഒരാവരണം കാണാം. ഭൂമിയില്‍
നിന്ന് അകലുംതോറും ഇളംനീല കടുംനീലയായും പിന്നീട് വയലറ്റായും അവസാനം കറുപ്പായും മാറുന്നു. നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.
2. ''9.15 ന് വാഹനം ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുകടന്നു. വീണ്ടും വെളിച്ചത്തിന്റെ മഹാപ്രവാഹം. ഓറഞ്ച് നിറമുള്ള ചക്രവാളത്തില്‍  റോറിച്ചിന്റെ  കാന്‍വാസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന  മട്ടില്‍ വിവിധ വര്‍ണങ്ങളുടെ മത്സരക്കളി.''
    ബഹിരാകാശയാത്രയില്‍ യൂറി ഗഗാറിന്‍ കണ്ട ഒരനുഭവം വര്‍ണിച്ചത് നിങ്ങള്‍ വായിച്ചല്ലോ.യാത്രയിലോ മറ്റോ നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും ഒരനുഭവം വര്‍ണിക്കുക.

        രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛനമ്മമാരോടൊപ്പം കുമളിക്ക് പോകുമ്പോള്‍ ബസിലിരുന്ന് കണ്ട കാഴ്ചകള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ബസ് കുമളിയോട് അടുത്തപ്പോള്‍ മഞ്ഞും മലയും  കുറ്റിച്ചെടികളും ഇടകലര്‍ന്ന പ്രകൃതിയുടെ ഭംഗി കാണാന്‍ തുടങ്ങി. മനസ്സിന് ആകെക്കൂടി പുതിയൊരു ഉന്മേഷം തോന്നി. മലയ്ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത വെള്ളിമാലകള്‍പോലെ ഒഴുകിയിറങ്ങുന്ന അനേകം  നീര്‍ച്ചാലുകള്‍. അവ പച്ചപുതച്ച മലകളുടെ ഭംഗി  പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.  ബസ് വളവുതിരിഞ്ഞ് മുകളിലേക്ക് കയറുന്തോറും  ഞങ്ങള്‍ കടന്നുവന്ന വഴി  താഴെ ഒരു മലമ്പാമ്പിനെപ്പോലെ  കിടക്കുന്നത് കാണാം. പെട്ടെന്ന് കോടമഞ്ഞ് മലകളെയും  കാഴ്ചകളെയും മറച്ചു. മുന്നില്‍ വെളുത്ത കട്ടിയുള്ള  പുക മൂടിയതുപോലെ. കാഴ്ചകളൊന്നും വ്യക്തമല്ല.  ഏതാനും മിനിട്ടുകള്‍ക്കുശേഷം ആ പുകമറ എങ്ങോട്ടോ അപ്രത്യക്ഷമായി. മലകളും അരുവികളും  തേയിലക്കാടുകളുമെല്ലാം വീണ്ടും തെളിഞ്ഞു. ബസില്‍നിന്ന് ഇറങ്ങി ആ കാടുകളിലൂടെ മലമുകളിലേക്ക് ഓടിക്കയറാന്‍ തോന്നി. വശ്യമായ ആ മനോഹാരിത സ്വന്തമാക്കാന്‍ തോന്നി. ആ കാഴ്ചകള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു.

കോയസ്സന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    കോയസ്സനും കുതിരയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ സൂചനകള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.       
 കുതിരയെ തുടയ്ക്കുമ്പോള്‍ കോയസ്സന്‍ അതിനോടു സംസാരിക്കും. കുതിരയ്ക്ക് എല്ലാം മനസ്സിലാവുകയും ചെയ്യും. കുതിരയോട് സംസാരിക്കുമ്പോള്‍ കുതിര അനങ്ങിയില്ലെങ്കില്‍ അയാള്‍ അതിനെ 'കഴുതേ' എന്നു വിളിക്കും. അതുകേട്ട് കുതിര തലയാട്ടും. ഇതെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു. തലപ്പാവില്ലാത്ത കോയസ്സനെ കണ്ടാല്‍ കുതിര
ബഹളം വയ്ക്കും. അപ്പോള്‍ ''കഴുത, തലപ്പാവില്ലാത്തതുകൊണ്ട് ഞമ്മളെ മനസ്സിലായില്ല'' എന്ന് കോയസ്സന്‍ ചിരിച്ചുകൊണ്ട് പറയുന്നതുമെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കാണിക്കുന്നത്.


തേങ്ങ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1.    ''അവിടെ കണ്ട കാഴ്ച കരളലിയിപ്പിച്ചു.'' അക്കമ്മയുടെ കരളലിയിപ്പിച്ച കാഴ്ച എന്തായിരുന്നു?    
    ജോലിക്കെത്തിയ വീട്ടിലെ തെങ്ങിന്‍തോപ്പില്‍ അനാഥക്കുഞ്ഞുങ്ങളെപ്പോലെ ഉണക്കത്തേങ്ങകള്‍ മഴനനഞ്ഞു കിടക്കുന്ന കാഴ്ചയാണ് അക്കമ്മയുടെ കരളലിയിപ്പിച്ചത്. മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയാണ് തേങ്ങകള്‍. ഒരു പക്ഷേ മാതാപിതാക്കളെ വിട്ട് അന്യനാട്ടിലെത്തിയ തന്റെ അവസ്ഥയും അവളോര്‍ത്തിരിക്കാം.
2. അക്കമ്മ തേങ്ങകള്‍ പെറുക്കി തേങ്ങാപ്പുരയിലിട്ടത് അറിഞ്ഞപ്പോള്‍ വീട്ടമ്മ ഓര്‍ത്തതെന്തെല്ലാം?
    തന്റെ അച്ഛന്‍ മൊട്ടക്കുന്ന് വിലയ്ക്കുവാങ്ങിയതും ഉതിര്‍ന്നുകിടന്ന ചരല്‍ക്കല്ല് നീക്കി കുന്ന് കിളപ്പിച്ചതും തൈക്കുണ്ടുകള്‍ കുഴിച്ചതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി. കുറ്റ്യാടിത്തേങ്ങ തന്നെ വേണം വിത്തിന് എന്നു വാശിപിടിച്ച് അച്ഛന്‍ യാത്ര പുറപ്പെട്ടതും വീട്ടിലെ  ചെലവ് ചുരുക്കി തെങ്ങിന്‍തൈകളെ പരിപാലിച്ചതും അവരുടെ ഓര്‍മ്മയിലെത്തി. തെങ്ങുകളെ പരിപാലിക്കാനായി അമ്മയുടെ ആഭരണങ്ങള്‍ അച്ഛന്‍ പണയം വച്ചതും വിറ്റതുമെല്ലാം അവര്‍ ഓര്‍ത്തു. കൂടാതെ മരിക്കുന്ന ദിവസം അച്ഛന്‍ കോലായിലെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മുറ്റത്തെ തെങ്ങില്‍ നിറഞ്ഞുമുറ്റിയ കുലകള്‍ നോക്കി, മെല്ലെ മിഴികള്‍ താഴ്ത്തി, പതുക്കെ ചുമര് പിടിച്ചുപിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോയതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി.  


പാട്ടിന്റെ പാലാഴി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1. ബാബുരാജിന്റെ ജീവിതത്തെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് 'പാട്ടിന്റെ പാലാഴി' എന്ന പാഠഭാഗത്തുനിന്ന് ലഭിക്കുന്നത്?
    പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിനെക്കുറിച്ച് കെ.ടി. മുഹമ്മദ് എഴുതിയ അനുസ്മരണക്കുറിപ്പാണ് 'പാട്ടിന്റെ പാലാഴി'. തെരുവില്‍ പാടി നടന്ന സാബിര്‍ ബാബു എന്ന കുട്ടിയെ പോലീസ് കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് കാണുന്നു. അവന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനാഥനായിരുന്ന  സാബിര്‍  ബാബുവിന്  ഭക്ഷണവും  വസ്ത്രവും നല്‍കി, പാട്ടുപാടാന്‍  അവസരമൊരുക്കി.  സാബിര്‍ ബാബുവിന്റെ സംഗീതയാത്രയിലും കുഞ്ഞുമുഹമ്മദ്ക്ക കൂടെനിന്നു. അതുല്യപ്രതിഭയായിരുന്ന സാബിര്‍ ബാബു പിന്നീട് ബാബുരാജ് എന്ന പേരില്‍ പ്രശസ്തനായി. ചലച്ചിത്രലോകത്ത് പകരംവയ്ക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

മയന്റെ മായാജാലം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1    ''മുത്തും പവിഴം മരതകം മാണിക്യ-
    മൊത്തു വിളങ്ങും മതിലുകളും
    അച്ഛസ്ഫടികപ്രദേശങ്ങളും പിന്നെ
    സ്വച്ഛങ്ങളാകും തടാകങ്ങളും.''
    ഇന്ദ്രപ്രസ്ഥാനത്തില്‍ മയന്‍ നിര്‍മ്മിച്ച വിസ്മയക്കാഴ്ചകള്‍ നിങ്ങള്‍ കണ്ടല്ലോ? പടയില്‍ തോറ്റോടുന്നവരെക്കുറിച്ച് കുഞ്ചന്‍നമ്പ്യാര്‍ വര്‍ണിച്ചതു നോക്കൂ.

    ''ഉള്ളത്തില്‍ ഭയമേറുക മൂലം
    വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു,
    വള്ളിക്കെട്ടുകള്‍ തോറും ചെന്നതി-
    നുള്ളില്‍ പുക്കിതു പലജനമപ്പോള്‍;
    മണ്ണില്‍ പലപല കുഴിയുണ്ടാക്കി-
    പ്പൊണ്ണന്മാര്‍ ചിലരവിടെയൊളിച്ചു
    കണ്ണുമടച്ചു പുതച്ചു കിടന്നൊരു-
    വണ്ണമുറക്കവുമങ്ങു തുടങ്ങി;
    ഒരു ഭാഗത്തെത്തോലു പിളര്‍ന്നി-
    ട്ടൊരുവന്‍ ചെണ്ടയ്ക്കകമേ പുക്കാന്‍,
    പെരുവഴി തന്നിലുരുണ്ടു തിരിച്ചാന്‍
    പെരുതായുള്ളൊരു ചെണ്ടക്കാരന്‍''
 

ഈ സംഭവം തത്സമയ സംപ്രേഷണം ചെയ്യുന്നതിനുവേണ്ടി ഒരു ദൃക്‌സാക്ഷിവിവരണം തയാറാക്കുക.
 യുദ്ധമുഖത്തിപ്പോള്‍ ജീവനും കൊണ്ട് ഓടുന്ന  ഭീരുക്കളായ ഭടന്മാരെയാണ് നാം കാണുന്നത്. ശത്രുവിന്റെ വാളിനിരയാകുമെന്ന ഭയം നിമിത്തം അവര്‍  രക്ഷകിട്ടുമെന്നു തോന്നുന്നയിടത്തേക്കെല്ലാം ചാടിക്കയറുന്നു. ചിലരതാവെള്ളത്തില്‍ മുങ്ങിയൊളിക്കുന്നു. മറ്റു ചിലരാവട്ടെ, വള്ളിപ്പടര്‍പ്പുകളിലേക്ക് ഓടിക്കയറുന്നു. ചില തടിയന്മാര്‍ മണ്ണില്‍ കുഴികളുണ്ടാക്കി അതില്‍ കിടക്കുന്നു. അവിടെ ഒന്നുമറിയാത്തമട്ടില്‍ കണ്ണുകളുമടച്ച് ഉറക്കംനടിച്ചു കിടപ്പാണവര്‍. ചില മിടുക്കന്മാര്‍ ചെണ്ടയുടെ ഒരു ഭാഗത്തെ തോലുപൊളിച്ച് അതിനുള്ളിലൊളിക്കുന്നു. ചെണ്ടക്കാരന്‍ പെരുവഴിയിലൂടെയും. ഇനിയും ഇത്തരത്തിലുള്ള അനേകം രസക്കാഴ്ചകള്‍ യുദ്ധക്കളത്തില്‍ കാണാനുണ്ട്. അതിസാഹസന്മാരും ധീരന്മാരുമാണെന്ന്   വീമ്പുപറയുന്നവരെയാണ്  ഇവിടെയിപ്പോള്‍ നാം കാണുന്നത്. ഒരു ചെറിയ മറപോലും രക്ഷാസ്ഥാനമായി കാണുന്ന 'ധീരപോരാളികള്‍' എന്നുതന്നെ ഇവരെ പറയാം.

കേരളപാഠാവലി (യൂണിറ്റ്-2) : കലയുടെ കേദാരം - കൂടുതല്‍ വിവരങ്ങള്‍ (Class 6)

 പാഠം 1 - പാട്ടിന്റെ പാലാഴി

കോഴിക്കോട് അബ്ദുല്‍ഖാദര്‍
    കോഴിക്കോട് മിഠായിത്തെരുവില്‍ വാച്ച്കമ്പനി നടത്തിയിരുന്ന വയലിന്‍ വിദ്വാന്‍ ജെ. എസ്. ആന്‍ഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്‌ലി ആന്‍ഡ്രൂസ് എന്നായിരുന്നു ആദ്യപേര്. പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി. തൊഴില്‍തേടി 1933- ല്‍ റംഗൂണിലേക്കുപോയി. അക്കാലത്ത് പരിചയപ്പെട്ട ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
    1936-ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ  അദ്ദേഹം അധികംതാമസിയാതെ മികച്ച ജനകീയഗായകന്‍ എന്ന ഖ്യാതി നേടി. സിനിമയയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940 -ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല.ബോംബെയിലെ ഭായ് സുന്ദര്‍ഭായ് ഹാളില്‍ സൈഗാളിന്റെ 'സോജാ രാജകുമാരീ സോജാ' തുടങ്ങിയ ഗാനങ്ങളും പങ്കജ് മല്ലിക്കിന്റെ ഗാനങ്ങളും പാടിത്തകര്‍ത്ത ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചത് ബോംബെ ക്രോണിക്കിള്‍' എന്ന പ്രസിദ്ധ പത്രത്തിന്റെ  എഡിറ്റര്‍ അബ്‌റാര്‍ഖാനാണ്.
    നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 1951- ല്‍ ദക്ഷിണാമൂര്‍ത്തിയാണ് 'നവലോകം' എന്ന സിനിമയിലൂടെ അബ്ദുല്‍ ഖാദറിനെ ചലച്ചിത്രപിന്നണിഗായകനായി അവതരിപ്പിക്കുന്നത്. 'തിരമാല'യിലെ 'താരകം ഇരുളില്‍ മായുകയോ', എന്തിന് കരളില്‍ ബാഷ്പധാര' എന്നീ ഗാനങ്ങള്‍ പ്രസിദ്ധമാണ്. 'നീലക്കുയില്‍' എന്ന സിനിമയിലെ 'എങ്ങിനെ നീ മറക്കും കുയിലേ' എന്ന ഗാനമാണ് ഖാദര്‍ പാടിയതില്‍വച്ച് ഏറ്റവും അനശ്വരമായത്. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും വളരെയേറെ ജനപ്രീതി നേടി.
 

Friday, August 26, 2022

അശ്വതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.     കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഒരു പ്രതികരണക്കുറിപ്പ് തയാറാക്കുക.
        ഇന്ന്  കുട്ടികള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍  വര്‍ധിച്ചുവരികയാണ്.  പതിന്നാലു  വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, ബാലവേലകളില്‍നിന്നുള്ള മോചനം, സ്‌നേഹം, സുരക്ഷ തുടങ്ങിയ അവകാശങ്ങള്‍ ഭരണഘടന കുട്ടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാലിന്ന് നമ്മുടെ നാട്ടില്‍ ഈ വ്യവസ്ഥയെ കാറ്റില്‍പ്പറപ്പിച്ച് ശൈശവ വിവാഹവും കുട്ടികളോടുള്ള ചൂഷണങ്ങളും  അരങ്ങുവാഴുന്നതായി കാണാം. ബന്ധപ്പെട്ട വകുപ്പുകളും  ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം.
        ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. രാജ്യത്തെ  വളര്‍ച്ചയിലേക്കും ഐശ്വര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കേണ്ടവര്‍. അതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഓരോ മുതിര്‍ന്ന പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ, നിലനില്‍പ്പിനെക്കരുതി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കടമയായി
നാം കരുതണം. ഇതിനെതിരെ നാം പോരാടണം.
2. ''കഷ്ടിച്ച് ആറോ ഏഴോ വയസ്സുമാത്രം മതിക്കുന്ന ആ പെണ്‍കുട്ടിക്ക് പറിച്ചുനട്ടതിനുശേഷം  വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യമുണ്ടായിരുന്നു.''                              (അശ്വതി)
അശ്വതിയെക്കുറിച്ച് എന്തെല്ലാം  കാര്യങ്ങള്‍ ഈ വാക്യത്തില്‍നിന്ന് മനസ്സിലാക്കാം? പ്രയോഗഭംഗി വിശദീകരിച്ചു കുറിപ്പ് തയാറാക്കുക.

        ദരിദ്രയായ ഒരു തമിഴ്ബാലികയാണ് അശ്വതി. അവളനുഭവിക്കുന്ന ദാരിദ്ര്യം അവളുടെ രൂപത്തിലും  ഭാവത്തിലും തെളിഞ്ഞുനില്‍ക്കുന്നു. പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു അവളുടെ കുടുംബം. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നും മാറി അന്യനാട്ടില്‍ ജീവിക്കുമ്പോഴുണ്ടാവുന്ന ദൈന്യമാണ് അവള്‍ക്കുണ്ടായിരുന്നത്. മുളച്ച മണ്ണില്‍നിന്ന് വേര്‍പെടുത്തിയ ചെടിക്ക് മറ്റൊരു മണ്ണില്‍ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും. ആവശ്യത്തിന് വെള്ളവും മറ്റും ലഭിച്ചില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ചതന്നെ മുരടിച്ചുപോയേക്കാം. അതേ അവസ്ഥതന്നെയാണ് കഥയിലെ പെണ്‍കുട്ടിക്കും ഉണ്ടായിരുന്നത്. ക്ഷീണിച്ച മുഖത്തോടെ നില്‍ക്കുന്ന ദരിദ്രയായ ആ  തമിഴ്ബാലികയെ പറിച്ചുനടപ്പെട്ട ചെടിയോട് ഉപമിച്ചത് തികച്ചും ഔചിത്യപരമാണ്. പറിച്ചുനടപ്പെട്ട ചെടിയും  ഈ കഥയിലെ കുട്ടിയും ഒരുപോലെയാണെന്ന് പറയുന്നതിലൂടെ കുട്ടിയുടെ ദൈന്യത മുഴുവന്‍ കഥാകൃത്ത് വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു.

അടയ്ക്ക പെറുക്കുന്നവര്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    'അടയ്ക്ക പെറുക്കുന്നവര്‍' എന്ന  കഥ നല്‍കുന്ന സന്ദേശം എന്ത്? 

ഒരു കുല അടയ്ക്ക എടുത്തതിന്റെ പേരില്‍ ചന്ദ്രേട്ടന്‍ ക്രൂരമായ മര്‍ദനത്തിനിരയായി. കള്ളനെന്നു മുദ്രകുത്തി നാടുകടത്തപ്പെട്ട അയാളുടെ ജീവിതത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കുന്ന കഥയാണ് 'അടയ്ക്ക പെറുക്കുന്നവര്‍.' ഇരുപത്തിയഞ്ചുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ചന്ദ്രേട്ടനെ,   ജഗന്റെ    തറവാട്ടിലെ   അടയ്ക്കാതോട്ടത്തിന്റെ  ദയനീയാവസ്ഥ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഏതുവിധേനയും തോട്ടം പൂര്‍വസ്ഥിതിയിലാക്കാനാണ്
പിന്നീട് അയാളുടെ ശ്രമം. അതിലയാള്‍ വിജയിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തോട്ടം വിളവെടുക്കാന്‍ പാകത്തിലായി. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ചന്ദ്രേട്ടന്‍ വന്നതുപോലെതന്നെ ആരുമറിയാതെ അപ്രത്യക്ഷനായി. മണ്ണിനെ അറിഞ്ഞു സ്‌നേഹിക്കുന്നവനാണ് കര്‍ഷകന്‍. അത്തരം കര്‍ഷകരെയാണ് കാലഘട്ടത്തിന്റെ ആവശ്യം. കൃഷി കേവലമൊരു വരുമാനമാര്‍ഗമല്ല. അതൊരു തപസ്സാണ്. അതൊരു സംസ്‌കാരമാണ്. എവിടെയിരുന്നാലും കര്‍ഷകനെ മണ്ണ് മാടിവിളിച്ചുകൊണ്ടേയിരിക്കും എന്ന സന്ദേശമാണ് ഈ കഥ നല്‍കുന്നത്.
2. 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥയിലെ ചന്ദ്രേട്ടന്റെ രൂപത്തെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
    മുന്‍വരിയിലെ ഇളകിപ്പോയ പല്ലുകള്‍ ഉണ്ടാക്കിയ വിടവിലൂടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രേട്ടനെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. കൈയില്‍ ഒരു കായസഞ്ചി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ചന്ദ്രേട്ടന്റെ മൂക്കിനു താഴെ ഇടതുവശത്തായി ഒരു കരുവാറ്റയുമുണ്ട്. പുരികത്തില്‍ വന്നുവീഴുന്ന കോലന്‍മുടി.ഒരു പാമ്പിന്‍പത്തിപോലെ കൊത്താന്‍ തയാറായി നില്‍ക്കുന്നതാണ് അയാളുടെ മൂക്ക്. ഇങ്ങനെ ശാരീരികമായി ഒട്ടേറെ പ്രത്യേകതകള്‍ ചന്ദ്രേട്ടനുണ്ട്.


കൈയെത്താദൂരത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    ''അച്ഛന് എവിടെച്ചെന്നാലും സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹം ജാതിമതഭേദം വകവച്ചിരുന്നില്ല.''
    ലളിതാംബിക അന്തര്‍ജനം തന്റെ അച്ഛനെക്കുറിച്ച് പറയുന്നതാണിത്. അദ്ദേഹത്തിന്റെ  കാഴ്ചപ്പാട് മാതൃകാപരമല്ലേ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

     ലളിതാംബിക അന്തര്‍ജനത്തിന്റെ അച്ഛന് സമൂഹത്തെക്കുറിച്ച് വ്യക്തമായ  ധാരണകളുണ്ടായിരുന്നു. ജാതിമതഭേദമെന്യേ മറ്റുള്ളവരെ ആദരിക്കുന്നവരാണ് മഹദ്‌വ്യക്തികള്‍. അവരിലാണ്   യഥാര്‍ഥത്തില്‍    ഈശ്വരചൈതന്യം കുടികൊള്ളുന്നത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകളുടെ പൊരുള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനിര്‍മ്മിതമായ വര്‍ഗീയചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു എന്നത് വ്യക്തമാണ്. എവിടെച്ചെന്നാലും  അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു എന്നത് ഇതിനു തെളിവാണ്. പരസ്പര ഐക്യം നിലനിര്‍ത്തുക എന്നത് അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നാണ്. തികച്ചും മാതൃകാപരമായ രീതിയാണ് എഴുത്തുകാരിയുടെ അച്ഛന്‍  പുലര്‍ത്തിയിരുന്നത്.
2.    കുട്ടിയായ ലളിതാംബിക അന്തര്‍ജനം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് തന്റെ കൂട്ടുകാരിക്ക് എഴുതാനിടയുള്ള കത്ത് തയാറാക്കുക.    
                                      സ്ഥലം
                                      തീയതി
    പ്രിയപ്പെട്ട സൗദാമിനീ,
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? സുഖമാണെന്നു കരുതുന്നു. ഞാനൊരു സന്തോഷവാര്‍ത്ത അറിയിക്കുവാനാണ് ഈ കത്തെഴുതുന്നത്. നിനക്കെന്നെങ്കിലും ശ്രീനാരായണഗുരുവിനെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നു നീ പറഞ്ഞില്ലേ. എന്നാല്‍ ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തെ ഞാന്‍ നേരിട്ടു കണ്ടു! എന്നുമാത്രമല്ല, അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു! അച്ഛന്റെ ഗൃഹസദസ്സുകളില്‍വച്ച് നാരായണഗുരുവിനെപ്പറ്റി കേട്ടിരുന്നെങ്കിലും കൂടുതലറിയാന്‍ എനിക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നേരിട്ടുകണ്ടപ്പോഴാണ് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് എനിക്കു മനസ്സിലായത്. ഞാന്‍ പച്ചക്കിളിക്കു പിന്നാലെ ഓടുന്നത് ശ്രദ്ധിച്ച അദ്ദേഹം പച്ചക്കിളിയെ കിട്ടണമെങ്കില്‍ കൂടെപ്പറക്കാന്‍ പഠിക്കണമെന്ന് എന്നോടു പറഞ്ഞു. 'അതിനെനിക്കു ചിറകില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞതിന് 'ചിറകുണ്ടാകണം അതാണ് മിടുക്കെ'ന്നാണ് ഗുരു മറുപടി പറഞ്ഞത്.  അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അദ്ദേഹത്തെ വീണ്ടും കാണാന്‍ എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. അടുത്തതവണ അച്ഛന്റെ കൂടെ പോകുമ്പോള്‍ നിന്നെക്കൂടി കൂട്ടണം എന്നാണ് എന്റെ ആഗ്രഹം. പോകുന്ന  ദിവസമേതെന്ന് ഞാന്‍ നിന്നെ അറിയിക്കാം. നീ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
                                    സ്‌നേഹപൂര്‍വം,
                                      ലളിതാംബിക

കേരളപാഠാവലി (യൂണിറ്റ്-2) : സ്വപ്നങ്ങള്‍ വാക്കുകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)


പാഠം 1    -  അടയ്ക്ക പെറുക്കുന്നവര്‍
സെന്‍കഥകള്‍
കാഴ്ചയ്ക്ക് വളരെ ചെറുതെന്നു തോന്നുന്നവയാണ് സെന്‍കഥകള്‍. ദൈര്‍ഘ്യം കുറഞ്ഞ ഈ കഥകള്‍ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നവയാണ്. ബോധോദയമാണ് ഈ കഥകളുടെ ലക്ഷ്യം. ചൈനയില്‍വെച്ച് ബുദ്ധമതാശയങ്ങളും താവോയിസവും സംഗമിച്ചുണ്ടായതാണ് സെന്‍.
ചെറുകഥാപ്രസ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രൂപംകൊണ്ട പാശ്ചാത്യമായ ഒരു സാഹിത്യരൂപമാണ് ചെറുകഥ.1891-ല്‍  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതി, വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ച 'വാസനാവികൃതി' ആണ് മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിച്ചുവരുന്നത്.  തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, ഉറൂബ്,  ടി. പത്മനാഭന്‍, മാധവിക്കുട്ടി, ഒ.വി.  വിജയന്‍, സേതു,   വി.കെ.എന്‍., അക്ബര്‍ കക്കട്ടില്‍, യു.കെ. കുമാരന്‍, സുഭാഷ്ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, അഷിത തുടങ്ങിയവര്‍ മലയാളസാഹിത്യത്തിലെ ചെറുകഥാപ്രസ്ഥാനത്തെ സമ്പുഷ്ടമാക്കി.


ആ വാഴവെട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.     'ആ വാഴവെട്ട്' എന്ന കഥയുടെ അവതരണരീതി വിലയിരുത്തുക.
     ലളിതവും ഋജുവുമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'. മര്‍ക്കോസുചേട്ടന്റെ വാര്‍ധക്യവും ആ കര്‍ഷകകുടുംബത്തിലെ  ദാരിദ്ര്യവും   മറ്റും സൂചനകളിലൂടെയാണ് കഥാകൃത്ത് നമ്മെ അനുഭവിപ്പിക്കുന്നത്. കഞ്ഞിയിലെ കീടങ്ങളും പ്രാണികളും ഭക്തരുടെ നോമ്പിന് ഭംഗമുണ്ടാക്കുമെന്ന മര്‍ക്കോസിന്റെ  അഭിപ്രായത്തിന്  അല്‍പ്പം പരിഹാസച്ചുവയുണ്ട്. ചെറുവിവരണങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ഈ കഥയുടെ മനോഹാരിത കൂട്ടുന്നു. സ്‌നേഹസമ്പന്നനായ ഒരു വൃദ്ധപിതാവിന്റെയും  നിസ്സഹായനായ ഒരു കര്‍ഷകന്റെയും ചിത്രം ഒറ്റവായനയില്‍ത്തന്നെ വായനക്കാരുടെ മനസ്സില്‍ തെളിയുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും ആ കര്‍ഷകന്‍ പ്രതീക്ഷ കൈവെടിയുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വരാന്‍പോകുന്ന പട്ടിണിയും ക്ഷാമവും മുന്‍കൂട്ടിക്കാണാന്‍ കഴിവില്ലാത്തവര്‍ എന്തിനാണ് വലിയ ശമ്പളം
വാങ്ങി അധികാരക്കസേരകളിലിരിക്കുന്നത് എന്ന ചോദ്യം അക്കാലത്തു മാത്രമല്ല, ഇക്കാലത്തും പ്രസക്തമാണ്. അവഗണനയും നിന്ദയുമേറ്റ് എന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയാനാണ് കര്‍ഷകന്റെ വിധിയെന്ന സങ്കടം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'.
2.    ''എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും.'' ഈ വാക്യം വ്യക്തമാക്കുന്നതെന്ത്?
    എല്ലുമുറിയെ പണിയെടുത്താലും ദാരിദ്ര്യം മാത്രം മിച്ചംകിട്ടുന്ന കൃഷിക്കാരന്റെ ദുരന്തചിത്രമാണ് ഈ വാക്യം വരച്ചുകാട്ടുന്നത്. മര്‍ക്കോസുചേട്ടന്റെ ശരീരവര്‍ണന അയാള്‍ ഒരു നല്ല കൃഷിക്കാരനാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉന്തിയ എല്ലും കുഴിഞ്ഞ കണ്ണും വളഞ്ഞ നട്ടെല്ലും അര്‍ധനഗ്നമായ ശരീരവും മര്‍ക്കോസുചേട്ടന്റെ അത്യധ്വാനവും ദാരിദ്ര്യാവസ്ഥയുമാണ് വിളിച്ചോതുന്നത്. പട്ടിണിമാറ്റാനുള്ള വകപോലും അയാള്‍ക്ക് കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്.
3. ''ഒരു കര്‍ഷകന്റെ  മുഖത്ത്  പ്രസന്നതയന്വേഷിക്കാന്‍ കേരളത്തിനു നേരമില്ല.'' ഈ വരികള്‍ സൂചിപ്പിക്കുന്നതെന്താണ്? നിങ്ങളുടെ  അഭിപ്രായം  ക്രോഡീകരിക്കുക.
    ഋതുഭേദങ്ങളും കൃഷിയുമാണ് നമ്മുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഇന്ന് കൃഷിയോടോ കര്‍ഷകരോടോ നമുക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു. ആഗോളവല്‍ക്കരണവും വ്യവസായവിപ്ലവവും പാശ്ചാത്യസംസ്‌കാരത്തോടുള്ള ആഭിമുഖ്യവും നമ്മെ ഭ്രമാത്മകമായ  മറ്റൊരു ലോകത്തില്‍ എത്തിച്ചിരിക്കുന്നു. കര്‍ഷകന്റെ  ദുഃഖം കാണാന്‍ ആര്‍ക്കും കണ്ണില്ല. ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന  ഒരു തലമുറയായി നാം മാറിയിരിക്കുന്നു.

പൂക്കളും ആണ്ടറുതികളും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1. കേരളം ഒരു പൂപ്പാലികയാണെന്ന് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്തുകൊണ്ട്?  പൂക്കളാല്‍ സമ്പന്നമാണ് കേരളം. നമ്മുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം പൂക്കള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. നാടിന്റെ ഐശ്വര്യത്തിനും ആത്മോല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പൊന്‍നാണയങ്ങളാണ് പൂക്കളെന്ന് വി.ടി. ഭട്ടതിരിപ്പാട് പറയുന്നു. നമ്മുടെ മുറ്റത്തും തൊടിയിലും വഴിവക്കിലും കുന്നിന്‍ചരിവുകളിലുമെല്ലാം വിവിധതരത്തിലുള്ള പൂക്കള്‍ സമൃദ്ധമായി വിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് കേരളം ഒരു പൂപ്പാലികയാണെന്ന് ലേഖകന്‍ പറയുന്നത്.
2. ''കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍.'' കേരളത്തിന്റെ ആണ്ടറുതികളെക്കുറിച്ച് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്താണ്? 

കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍. ഓണം, വിഷു, തിരുവാതിര - ഇങ്ങനെ വ്യത്യസ്ത ഋതുക്കളില്‍ വ്യത്യസ്ത സംവിധാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ മൂന്നിന്റെയും പശ്ചാത്തലം വെവ്വേറെയാണ്.  വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണെന്നു വി.ടി. ഭട്ടതിരിപ്പാട് വിചാരിക്കുന്നു.  ഗ്രീഷ്മത്തില്‍ വിഷു, ശരത്തില്‍ ഓണം, ഹേമന്തത്തില്‍ തിരുവാതിര - ഇങ്ങനെയാണ് 'ശാര്‍ങ്ഗധരസംഹിത'യിലെ നിര്‍വചനമെന്നും അദ്ദേഹം പറയുന്നു.

വഴിയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1.     സാധാരണയാത്രയുടെ ലക്ഷ്യവും  ജീവിതയാത്രയുടെ ലക്ഷ്യവും ഒന്നുതന്നെയാണോ? വിശദീകരിക്കുക.     
    സാധാരണയാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കും. പോകാനുള്ള വഴിയേതെന്ന് മുന്‍കൂട്ടി തീരുമാനിക്കാനും പണവും മറ്റും കരുതിവയ്ക്കാനും കഴിയും. ജീവിതയാത്രയുടെ ലക്ഷ്യം അത്ര എളുപ്പത്തില്‍ നിശ്ചയിക്കാനാവില്ല. അതുകൊണ്ട് വഴിയും മുന്നൊരുക്കങ്ങളും കൃത്യമായി നിശ്ചയിക്കാനുമാവില്ല. യാത്രയെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുന്നത് മൂല്യങ്ങള്‍ തന്നെയാണ്. ഒറ്റയ്ക്കാണ് യാത്രയെങ്കിലും മറ്റുള്ളവരുമായി കൈകോര്‍ത്തുവേണം മുന്നേറാന്‍. പണമോ പ്രതാപമോ ഒന്നും ജീവിതയാത്രയുടെ വിജയത്തിന് സഹായിക്കില്ല.
2. 'വഴിയാത്ര' എന്ന പാഠഭാഗം നല്‍കുന്ന സന്ദേശമെന്ത്?  
    പുരോഗതിയും വളര്‍ച്ചയും വികസനവുമൊന്നും ഇത്രയേറെ ഇല്ലാതിരുന്ന പഴയകാലത്ത് മനുഷ്യര്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായിരുന്നു. സഹകരണവും സ്‌നേഹവും പങ്കുവയ്ക്കലുമെല്ലാം അന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് മനുഷ്യര്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും വിഷം സമൂഹമാകെ പടര്‍ന്നിരിക്കുന്നു. ആ സത്യം എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ലേഖനമാണ്  'വഴിയാത്ര.'


Thursday, August 25, 2022

കേരളപാഠാവലി (യൂണിറ്റ്-2) : - വായ്ക്കുന്നു ഭൂമിക്കു വര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)


പാഠം 1    -   പൂക്കളും ആണ്ടറുതികളും
ഋതുക്കള്‍

വസന്തം, ശിശിരം, ഹേമന്തം, ഗ്രീഷ്മം, ശരത്, വര്‍ഷം
ഭൂമിയുടെ  പരിക്രമണംമൂലം  പ്രകൃതിക്കു സംഭവിക്കുന്ന  മാറ്റങ്ങളാണ് ഋതുഭേദങ്ങള്‍ക്ക് അടിസ്ഥാനം. പാശ്ചാത്യ
നാടുകളില്‍   നാല് ഋതുക്കളാണുള്ളത്.  എന്നാല്‍ ആറു ഋതുക്കളായിട്ടാണ് ഭാരതീയര്‍ ഒരു വര്‍ഷത്തെ വിഭജിച്ചിരിക്കുന്നത്. മലയാളമാസങ്ങള്‍ അനുസരിച്ച് ചിങ്ങം-കന്നിമാസങ്ങള്‍ വസന്തകാലവും, തുലാം-വൃശ്ചികം മാസങ്ങള്‍ ശിശിരവും, ധനു-മകരം മാസങ്ങള്‍ ഹേമന്തവും, കുംഭം-മീനം മാസങ്ങള്‍  ഗ്രീഷ്മവും, മേടം-ഇടവം മാസങ്ങള്‍ ശരത്തും, മിഥുനം-കര്‍ക്കടകം മാസങ്ങള്‍ വര്‍ഷവുമായി കണക്കാക്കാം.
ശാര്‍ങ്ഗധരസംഹിത 
 മനുഷ്യരുള്‍പ്പെടെയുള്ള  സകലജീവജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രകൃതിയിലെ സകല ജീവജാലങ്ങളും പരസ്പരസ്‌നേഹത്തോടെ  സഹകരിച്ചും  
പിന്തുണച്ചും  ജീവിക്കുമ്പോഴാണ് ഭൂമിയില്‍ സ്വര്‍ഗം സംജാതമാവുന്നത്. ഇതിന് തടസ്സം സംഭവിക്കുന്നതാണ്  നരകം.  പ്രാചീനകാലം മുതല്‍  ഭാരതീയര്‍  പാലിച്ചുവന്ന ഈ പരിസ്ഥിതിദര്‍ശനത്തിന്റെ  പൊരുള്‍  ഉള്‍ക്കൊള്ളുന്ന  കൃതിയാണ് 'ശാര്‍ങ്ഗധരസംഹിത'. പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങ്ഗധരാചാര്യന്‍ രചിച്ചതാണ് 'ശാര്‍ങ്ഗധരസംഹിത'.വൃക്ഷങ്ങളുടെ  ചികിത്സയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ടാണ്  'വൃക്ഷായുര്‍വേദം' എന്ന  പേരിലും ഈ കൃതി  അറിയപ്പെടുന്നത്.
   ''ദശകൂപസമാ വാപീ
    ദശവാപിസമോ ഹ്രദഃ
    ദശഹ്രദഃസമ പുത്രോ
    ദശപുത്രോ സമോ ദ്രുമഃ''
 എന്നത് ഇതിലെ പ്രശസ്തമായ ശ്ലോകമാണ്.
(പത്തു കിണറിന് തുല്യമാണ്  ഒരു കുളം. പത്തു കുളത്തിന് തുല്യമാണ്  ഒരു ജലാശയം. പത്തു ജലാശയത്തിന് തുല്യമാണ്  ഒരു പുത്രന്‍. പത്തു പുത്രന്മാര്‍ക്കു തുല്യമാണ്  ഒരു വൃക്ഷം. ഇതാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം.)  
ശാര്‍ങ്ഗധരാചാര്യന്‍ മലയാളിയായിരുന്നുവെന്നാണ്  ചില പണ്ഡിതന്മാര്‍ അഭിപ്രായെപ്പടുന്നത്.


കേരളപാഠാവലി (യൂണിറ്റ്-2) : മനുഷ്യകഥാനുഗായികള്‍- കൂടുതല്‍ വിവരങ്ങള്‍ (Class 9)

 പാഠം 1  - അമ്മ
👉 ഉപ്പുസത്യഗ്രഹം
ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ഉപ്പുസത്യഗ്രഹം. 78 സത്യഗ്രഹികളുമായി ഗാന്ധിജി 1930 മാര്‍ച്ച് 12 ന് ദണ്ഡിയാത്ര തുടങ്ങി. സബര്‍മതിയില്‍നിന്ന് 390 കിലോമീറ്റര്‍ നടന്നാണ് സമരക്കാര്‍ ദണ്ഡിയിലെത്തിയത്. കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തിലാണ് ഉപ്പുസത്യഗ്രഹം നടത്തിയത്. കോഴിക്കോടുനിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് സത്യഗ്രഹികള്‍ ജാഥയായി എത്തുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു.
👉 വൈക്കം സത്യഗ്രഹം
അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആരംഭിച്ച സത്യഗ്രഹമാണിത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച സമരത്തിന് ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു. കെ. കേളപ്പന്‍, കെ. പി. കേശവമേനോന്‍, ടി. കെ. മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ. കെ. പിള്ള, മന്നത്ത് പത്മനാഭന്‍, ടി. ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്. സമരം 603 ദിവസം നീണ്ടുനിന്നു. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ എത്തിക്കുവാന്‍ വൈക്കം സത്യഗ്രഹം കാരണമായി. പിന്നീടുണ്ടായ ക്ഷേത്രപ്രവേശന വിളംബരത്തിന് ശക്തമായ പ്രേരണ ചെലുത്താന്‍ വൈക്കം സത്യഗ്രഹത്തിനുകഴിഞ്ഞു.

Monday, August 22, 2022

ഹരിതമോഹനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    'ഇവിടെനിന്നൊരു പതിനെട്ടുകിലോമീറ്റര്‍ ദൂരെ ആ കോള്‍പ്പാടത്തിന്റെ വടക്കുമാറി ഒരു പ്ലോട്ട് കിടപ്പുണ്ട്. ബ്രോക്കറില്ലാത്ത കച്ചവടമാ.''
    - ഈ സ്ഥലം അരവിന്ദാക്ഷന് അനുയോജ്യമാണെന്നു രാജന്‍പിള്ള തീരുമാനിക്കുന്നതിലെ യുക്തി വ്യക്തമാക്കുന്ന രണ്ട് സൂചനകള്‍ എഴുതുക.

    ആ സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് വിലയല്ല, അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണുള്ളത്. മരങ്ങളോടും ചെടികളോടുമുള്ള അരവിന്ദാക്ഷന്റെ ഇഷ്ടം  രാജന്‍പിള്ളയ്ക്ക് നന്നായറിയാം. അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ അരവിന്ദാക്ഷന്‍ വെട്ടിമുറിക്കുകയില്ലെന്ന വിശ്വാസവും രാജന്‍പിള്ളയ്ക്കുണ്ട്. അതുകൊണ്ടാണ് ഈ സ്ഥലം അരവിന്ദാക്ഷന്  അനുയോജ്യമാണെന്ന് രാജന്‍പിള്ള തീരുമാനിച്ചത്.
2.    ''എട്ടുംപൊട്ടും തിരിയാത്ത പിള്ളാര്‍ക്കാണോ രണ്ടു പിള്ളാരുടെ അച്ഛനായ നിങ്ങള്‍ക്കാണോ ഇപ്പോ കളിപ്രായവും വിവരമില്ലായ്മയും?'' സുമന ഇങ്ങനെ അഭിപ്രായപ്പെട്ടത്  എന്തുകൊണ്ടാണ്?
    ചില്ലുഭരണിയില്‍ മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ക്രൂരതയായിട്ടാണ് അരവിന്ദാക്ഷന്‍ കരുതിയിരുന്നത്. വീട്ടില്‍ ലൗബേഡ്‌സിനെ വളര്‍ത്താനും അയാള്‍ അനുവദിച്ചിരുന്നില്ല. ആ  അരവിന്ദാക്ഷനാണ് പറമ്പില്‍ പടര്‍ന്നുപന്തലിച്ച് വലുതായി വളരേണ്ട വൃക്ഷങ്ങളുടെ തൈകളെ ചട്ടിയില്‍ വളര്‍ത്താന്‍ തുടങ്ങുന്നത്. ഇതു കണ്ടപ്പോഴാണ് എട്ടുംപൊട്ടും തിരിയാത്ത മക്കള്‍ക്കാണോ അതോ രണ്ടു കുട്ടികളുടെ അച്ഛനായ നിങ്ങള്‍ക്കാണോ കളിപ്രായവും വിവരമില്ലായ്മയും എന്ന്  സുമന ചോദിക്കുന്നത്. സാമാന്യബുദ്ധിക്ക്  നിരക്കാനാവാത്ത കാര്യങ്ങളാണ് അരവിന്ദാക്ഷന്‍ ചെയ്യുന്നതെന്ന ധ്വനിയാണ് സുമനയുടെ വാക്കുകളിലുള്ളത്.
3. $''ഒരു മഹാനഗരത്തില്‍ താമസിക്കുന്നതിനിടെ  മണ്ണന്വേഷിച്ചുപോകേണ്ടിവരുമ്പോഴേ  മണ്ണ്  കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ.''
    $''ഇറച്ചിക്കുവേണ്ടി  ജീവനെടുത്ത  ജന്തുവിന്റെ  ചോരയേക്കാള്‍  അറപ്പിക്കുന്നതും   നികൃഷ്ടവുമാണോ  മണ്ണ്?''
    ആധുനികനഗരജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് മേല്‍ക്കൊടുത്ത വാക്യങ്ങളിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

    മണ്ണില്‍നിന്നും പ്രകൃതിയില്‍നിന്നും അകന്നാണ് ആധുനികനഗരജീവിതം. അതുകൊണ്ടാണ് ഒരു ഇലഞ്ഞിത്തൈ നടാനായി ഇത്തിരിമണ്ണ് താമസസ്ഥലത്തിന് അരക്കിലോമീറ്റര്‍ അകലെനിന്ന് അരവിന്ദാക്ഷന് കൊണ്ടുവരേണ്ടിവന്നത്. ആ മണ്ണില്‍നിന്നും അല്‍പ്പം ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ വീണത് അവിടുത്തെ താമസക്കാര്‍ വലിയ പ്രശ്‌നമാക്കി. എന്നാല്‍ അതേ ലിഫ്റ്റില്‍ ചോരത്തുള്ളികള്‍ വീണത് അവര്‍ക്ക് അത്ര വലിയ പ്രശ്‌നമല്ല. ഇറച്ചിക്കുവേണ്ടി ജീവനെടുത്ത ഒരു ജന്തുവിന്റെ ചോരയേക്കാള്‍ അറപ്പിക്കുന്നതും നികൃഷ്ടവുമാണ് അവര്‍ക്ക് മണ്ണ്. മണ്ണിനെയും പ്രകൃതിയെയും അറിയാത്തവരായും അതിന് വിലകല്‍പ്പിക്കാത്തവരായും ആധുനികനഗരവാസികളില്‍ ഏറിയപങ്കും മാറിയിരിക്കുന്നു. മണ്ണും മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ടെങ്കില്‍ മാത്രമേ തങ്ങളുള്‍പ്പെടെയുള്ള മനുഷ്യരുടെ ജീവിതം സാധ്യമാവുകയുള്ളൂവെന്ന ചിന്തയും അവര്‍ക്കില്ല. അങ്ങേയറ്റം അപകടകരമാണിത്.


അമ്മ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1. ''വാളും ബയനറ്റും  കൈവിലങ്ങുകളും ഭിത്തിയില്‍ കിടന്നു ഭീകരതയോടെ മിന്നുന്നുണ്ടായിരുന്നു. അതിന്റെ കഠിനമായ തിളക്കവും സ്റ്റേഷനില്‍ നിന്നിരുന്ന പോലീസുകാരുടെ ക്രൂരമുഖവും എന്നെ വല്ലാതെ പേടിപ്പെടുത്തി. നരകത്തിന്റെ ഒരു ഓര്‍മ്മയാണ് എനിക്കു വന്നത്.'' (അമ്മ)
    -'നരകത്തിന്റെ ഒരു ഓര്‍മ്മ' എന്ന പ്രയോഗത്തിന്റെ ഔചിത്യം വിലയിരുത്തുക.    

    വിദേശഭരണത്തിന്റെ നാളുകളില്‍ പോലീസ്‌സ്റ്റേഷനുകള്‍ ക്രൂരമായ മര്‍ദനകേന്ദ്രങ്ങളായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളെ ഭീകരമായി മര്‍ദിച്ച് സമരം അടിച്ചമര്‍ത്തുന്നതിനുള്ള കര്‍ശനനിര്‍ദേശമാണ് അക്കാലത്ത് ഭരണാധികാരികള്‍ പോലീസുകാര്‍ക്ക്  നല്‍കിയിരുന്നത്.  ജനങ്ങളെ ഭയപ്പെടുത്തി സമരം അടിച്ചമര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. സ്റ്റേഷന്റെ ഭിത്തിയില്‍ തൂക്കിയിരുന്ന തിളങ്ങുന്ന വാളും ബയനറ്റും കൈവിലങ്ങുകളും കണ്ടപ്പോള്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഏല്‍ക്കേണ്ടിവന്ന ഭീകരമര്‍ദനങ്ങള്‍ ബഷീറിന്റെ മനസ്സിലെത്തി. പോലീസുകാരുടെ ക്രൂരമുഖങ്ങള്‍ ഈ തോന്നലുകളുടെ ആക്കംകൂട്ടി. നിരായുധനായ ഓരോ സമരസേനാനിയെയും ചുറ്റും നിന്ന് ക്രൂരമായി മര്‍ദിക്കുന്ന ഭയാനകമായ അവസ്ഥയാണ് ആ ആയുധങ്ങളും പോലീസുകാരുടെ ക്രൂരമുഖങ്ങളും ബഷീറില്‍ ഉണര്‍ത്തിയത്. തീര്‍ച്ചയായും ആ കാഴ്ച നരകത്തെ ഓര്‍മ്മിപ്പിക്കും.
2.     ''ദേശീയപ്രസ്ഥാനകാലത്ത് സാമൂഹികസാഹചര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.''  -പ്രസ്താവന വിലയിരുത്തി കുറിപ്പ് തയാറാക്കുക.            
    സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ദേശീയപ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി വളരെ ശക്തമായി ബഷീര്‍ പ്രതികരിച്ചിരുന്നു. സത്യഗ്രഹാശ്രമത്തില്‍ പോകരുതെന്നും  ഖദര്‍ ധരിക്കരുതെന്നും സ്‌കൂളില്‍നിന്നും കര്‍ശനമായി
നിര്‍ദേശിച്ചിട്ടും ബഷീര്‍ അവയൊന്നും വകവെച്ചില്ല. അതിന്റെപേരില്‍ ഹെഡ്മാസ്റ്ററുടെ കൈയില്‍നിന്നും അടികൊള്ളേണ്ടി വന്നിട്ടുമുണ്ട്. ഗാന്ധിജി വൈക്കത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും തൊടാനും ശ്രമിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടാണ് പഠനം അവസാനിപ്പിച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി നൂറിലധികം മൈലുകള്‍ താണ്ടി കോഴിക്കോട്ടെത്തിയത്. അവിടെവച്ച് മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിച്ചത് രാജ്യസ്‌നേഹിയായ പൗരനെന്നനിലയിലാണ്. തീര്‍ച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹികപ്രശ്‌നങ്ങളോട് അതിശക്തമായി പ്രതികരിച്ച വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.

കുപ്പിവളകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    ''പെട്ടെന്ന്  നീട്ടിപ്പിടിച്ച തന്റെ കൈയില്‍ ആരുടെയോ കൈത്തലം. പൂവിതളുകളുടേതുപോലുള്ള മൃദുസ്പര്‍ശം.''   (കുപ്പിവളകള്‍)
    -വരികളിലെ സാദൃശ്യകല്പനയുടെ ഭംഗി കണ്ടെത്തിയെഴുതുക.  
 
       സന്ദര്‍ശകയുടെ മകളുടെ കൈകള്‍ പൂവിതള്‍പോലെ മൃദുലമായിരുന്നു. കൂടാതെ കണ്ണമ്മയുടെ നീട്ടിപ്പിടിച്ച കൈകളില്‍ അവള്‍  പിടിച്ചത് വളരെ പതുക്കെയാണ്. പരിചയമില്ലാത്ത ഒരാളുടെ സ്പര്‍ശം  കാഴ്ചശക്തിയില്ലാത്ത ഒരാളില്‍ ഉണ്ടാക്കുന്ന അനുഭവമാണ് ഈ വാക്യത്തിലുള്ളത്. കണ്ണമ്മയും സന്ദര്‍ശകയുടെ മകളും തമ്മിലുള്ള ജീവിതാവസ്ഥയുടെ അന്തരംകൂടി ഈ വാക്യത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.
2.     കണ്ണമ്മ നേരിടുന്ന അവഗണനകളെക്കുറിച്ച് കഥാഭാഗത്തുള്ള സൂചനകള്‍ കണ്ടെത്തുക.
    അനാഥാലയത്തിലെ അന്തേവാസിയായ കണ്ണമ്മയെന്ന പെണ്‍കുട്ടി ജന്മനാ അന്ധയാണ്. കാഴ്ചകളുടെയും നിറങ്ങളുടെയും ലോകം അവള്‍ക്ക് അന്യമാണ്. അതുകൊണ്ടുതന്നെ അവള്‍ക്ക് കാഴ്ചയുള്ളവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരാന്‍ കഴിയാറില്ല. അനാഥാലയത്തിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അവളെ സമൂഹവുമായി ബന്ധപ്പെടുന്നതിന് സഹായിക്കുന്നത്. രാവിലെ മുതല്‍ തോരാത്ത മഴയാണ്. കണ്ണമ്മ ഒന്നും കഴിച്ചിട്ടില്ല.  അവള്‍ക്ക് മഴനനഞ്ഞ് പോകാനും നിവൃത്തിയില്ല. ഓരോരുത്തരും അവരവരുടെ കാര്യം മാത്രം നോക്കുന്ന അവസ്ഥയാണ് അനാഥാലയത്തിലുള്ളത്. പ്രഭാതഭക്ഷണം പോലും കഴിക്കാനാവാതെയിരിക്കുന്ന കണ്ണമ്മയെ അനാഥാലയം സന്ദര്‍ശിക്കാന്‍ എത്തിയവരുടെ മുന്നില്‍ മുന്‍പന്തിയില്‍ നിര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന ക്രൂരതകൂടി കഥയില്‍ കാണാം. അരോചകമായ പ്രസംഗവും പുതുവസ്ത്രദാനവുമെല്ലാം കണ്ണമ്മയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അസഹ്യമായ മാനസികപീഡനങ്ങളാണ്.   സമൂഹത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നവരാണ് വൈകല്യമുള്ളവര്‍. നാം അവരുടെ വൈകല്യങ്ങള്‍ മാത്രമേ കാണാറുള്ളൂ. അവരുടെ മനസ്സ് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല എന്നത് യാഥാര്‍ഥ്യംതന്നെയാണ്.    

Thursday, August 11, 2022

യു. കെ. കുമാരന്‍: വീടുകളുടെ കഥാകാരന്‍

 ഓരോ വിളിയും കാത്ത് ...

യു. കെ. കുമാരന്റെ കഥകളുടെ സവിശേഷത അനുഭവങ്ങളുടെ തെളിച്ചമുള്ള അടിയൊഴുക്കാണ്. നമുക്കു ചുറ്റുമുള്ള, സ്വന്തം വീട്ടിലോ അയല്‍വീട്ടിലോ തൊഴിലിടത്തോ, നമുക്ക് അത്രമേല്‍ സുപരിചിതമായ കഥകളും കഥാസന്ദര്‍ഭങ്ങളുമാണ് അദ്ദേഹം വാങ്മയ ചിത്രങ്ങളായി കഥകളില്‍ ദൃശ്യവല്‍കരിക്കുന്നത്.
വീടാണ് യു. കെ. കുമാരന്റെ മിക്ക കഥകളുടെയും കേന്ദ്ര പ്രമേയം. വീട്ടകത്തെ സ്‌നേഹഹര്‍ഷങ്ങളും ഉള്‍പ്പോരുകളും കഥകള്‍ക്ക് അദ്ദേഹം വിഷയമാക്കുന്നു. പത്താം ക്ലാസിലെ 'ഓരോ വിളിയും കാത്ത്' എന്ന കഥയിലാകട്ടെ ഒരച്ഛന്റെയും അമ്മയുടെയും പരസ്പരാശ്രിതത്വത്തെയാണ് ആര്‍ദ്രമായ അനവധി സന്ദര്‍ഭങ്ങളിലൂടെ ചിത്രീകരിക്കുന്നത്. അച്ഛന്‍ മരിച്ചതിനുശേഷം വീട്ടില്‍ ഒറ്റയ്ക്കാവുന്ന അമ്മയുടെ അനുഭവങ്ങള്‍ - അമ്മയുടെ ഓര്‍മ്മയില്‍ സദാ തെളിയുന്ന അച്ഛന്റെ കരുതലും കാര്‍ക്കശ്യവും. വീട്ടില്‍ ഒറ്റപ്പെട്ട അമ്മ ഒടുവില്‍ മകന്റെ ഇംഗിതമനുസരിച്ച് നഗരത്തിലേക്ക് കൂടെപ്പോകാന്‍ സമ്മതിക്കുന്നുണ്ടണ്ട്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. മരണത്തോടെ അവസാനിക്കുന്നില്ല ആത്മബന്ധങ്ങളുടെ സ്‌നേഹസാന്നിധ്യം. വേര്‍പിരിഞ്ഞാലും അത് ഉയിരുടലായി അരികിലുണ്ടാകും. ആകസ്മികമായി പരിചയപ്പെട്ട ഒരമ്മയുടെ ജീവിത ക്രമത്തില്‍ നിന്നാണ് ഈ കഥ വികസിപ്പിച്ചതെന്ന് യു.കെ. കുമാരന്‍ പറയുന്നു.
അച്ഛനമ്മമ്മാരെപ്പോലെ മക്കളും ഒറ്റപ്പെട്ടു പോകുന്നുണ്ട് ആധുനിക വീടുകളില്‍ എന്നു പറയുന്നു കഥാകൃത്ത്. വീടും വീട്ടിലെ അംഗങ്ങളും യു.കെ. കുമാരന്റെ കഥകളില്‍ നിരന്തരം വന്നുചേരുന്ന പ്രമേയങ്ങളാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂശയാണ് ഓരോ വീടും. കെട്ടിയുര്‍ത്തിയ ചുവരുകള്‍ കൊണ്ടണ്ടോ ബലിഷ്ഠമായ ചുറ്റുമതില്‍ കൊണ്ടോ വീട് വീടാകുന്നില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും ചാന്ത് പുരളാത്ത വീട് എങ്ങനെ വീടാകും. നിരന്തരമായി സംസാരിക്കുന്ന, നവീകരിക്കപ്പെടാന്‍ വെമ്പുന്ന, മൗനം കനക്കാത്ത വീടുകളെപ്പറ്റിയാണ് യു.കെ. കുമാരന്‍ എഴുതുന്നത്. 'ഒറ്റമുറിക്കൊട്ടാരവും' 'ഉണ്ണിയും പോകുന്നു' എന്ന കഥയും 'വീട് സംസാരിക്കുന്നു', 'ഉപചാരങ്ങള്‍ അറിയുന്ന നമ്മള്‍', 'മധുരശൈത്യം' എന്നിങ്ങനെ എത്രയോ വീട്ടനുഭവങ്ങളുടെ പൊള്ളുന്ന കഥകള്‍ നമ്മുടെ മുന്നിലുണ്ടണ്ട്. യു കെ കുമാരന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന 20-ാം പതിപ്പില്‍ എത്തിനില്‍ക്കുന്ന 'തക്ഷന്‍കുന്ന് സ്വരൂപം' പ്രാദേശിക തത്വത്തിലൂന്നിയ നാട്ടുകഥയുടെയും നാട്ടുമനുഷ്യരുടെയും ബ്രഹദ്‌വ്യാഖ്യാനമാണ്. പാരമ്പര്യവും പുരോവൃത്തങ്ങളും മാത്രമല്ല, രാഷ്ട്രീയമിടിപ്പുകളും കീഴാളരുടെ ഉയിര്‍പ്പും ഈ വിഖ്യാതകൃതിയില്‍ നമുക്ക് വായിച്ചെടുക്കാം.
കഥയെഴുത്തിലെ പുതുതലമുറയോട് യുകെയ്ക്ക് എന്തുണ്ട് പറയാന്‍? നന്നായി കഥയെഴുതുന്ന എത്രയോ കുട്ടികളുണ്ട്. സ്‌കൂള്‍ കോളജ് മാഗസിനുകളിലും ബാലപംക്തികളിലും അവരുടെ തിരയടിഞ്ഞ സര്‍ഗസാന്നിധ്യം വിളിച്ചുപറയുന്നു. രൂപഘടനയിലും പ്രമേയത്തിലും ധീരമായ ചുവടുകള്‍ പതിഞ്ഞതും ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരോട് പറയാന്‍ ഒന്നേ ഇനി ബാക്കിയുള്ളൂ. ജീവിതത്തെ കുറച്ചുകൂടി അടുത്തും സൂക്ഷ്മമായും നിരീക്ഷിക്കുക. മുന്നോട്ട് കുതിക്കാന്‍ പുതിയ രചനാവഴികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പിന്നില്‍ കാലുറപ്പിക്കണമാദ്യം. അത് വിസ്മരിച്ചുകൂടാ.
-എം. മനോഹരന്‍.

യൂണിറ്റ്-2 : അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

 

 👉 തിരുവള്ളുവര്‍  
സംഘകാലത്ത് ജീവിച്ചിരുന്ന ദ്രാവിഡകവിയാണ് തിരുവള്ളുവര്‍. 'തമിഴ്‌സാഹിത്യത്തിലെ ഇതിഹാസ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുക്കുറള്‍ രചിച്ചത് ഇദ്ദേഹമാണ്.  തിരു എന്നത് ബഹുമാനസൂചകമായി ഉപയോഗിക്കുന്നതാണ്. വള്ളുവന്‍ എന്നതിന്റെ ബഹുമാനസൂചകമാണ് വള്ളുവര്‍. വള്ളുവവംശത്തിലാണ് ഇദ്ദേഹം ജനിച്ചത്. കേരളത്തിലെ പ്രസിദ്ധമായ പറയിപെറ്റ പന്തിരുകുലം കഥയിലെ വള്ളുവര്‍തന്നെയാണ് ഇദ്ദേഹമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതികമാന്‍, കപിലര്‍, ഔവ്വയാര്‍ എന്നിവരുടെ സഹോദരനാണ്  തിരുവള്ളുവരെന്ന് കരുതപ്പെടുന്നു.
👉 തിരുക്കുറള്‍ 
തമിഴ്ഭാഷയില്‍ രചിക്കപ്പെട്ട തത്ത്വചിന്താഗ്രന്ഥമാണ്  തിരുക്കുറള്‍. 'കുറല്‍(ള്‍)' എന്നാല്‍ ഈരടി എന്നാണ് അര്‍ഥം. 'തിരു' എന്നതിന് ശ്രേഷ്ഠമെന്നും. തമിഴ് മറൈ (തമിഴ് വേദം) തെയ്‌വനൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. സംഘസാഹിത്യത്തിലെ കീഴ്ക്കണക്ക് വിഭാഗത്തിലാണ് ഈ കൃതി ഉള്‍പ്പെടുന്നത്. 133 അധ്യായങ്ങളിലായി 1330 ഈരടികളാണ്  ഇതിലുള്ളത്. പരോപകാരം ചെയ്ത് മനുഷ്യജന്മം  സഫലമാക്കുവാനണ്ടാണ് ഇതിലെ ഓരോ ഈരടിയും അനുശാസിക്കുന്നത്. ജാതിമതഭേദമില്ലാതെ മാനവരാശിക്കു മുഴുവന്‍ നന്മയുടെ വഴികള്‍ കാണിച്ചുകൊടുക്കുന്ന ഈ വിശിഷ്ടഗ്രന്ഥം അനേകം വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Thursday, July 14, 2022

അമ്മത്തൊട്ടില്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.     ''ഇപ്പെരും മാളിന്റെ (ഇപ്പെരുമാളിന്റെ?)
    തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു.'' (അമ്മത്തൊട്ടില്‍)
    മാളിനെ 'പെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം വിശദമാക്കുക.

    വിപണിയാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത്. വലിയ കച്ചവടശാലയാണ് മാള്‍. പുതിയ കാലത്തിന്റെ ജീവിതരീതിയും വസ്ത്രധാരണവും ഭക്ഷണവുമെല്ലാം തീരുമാനിക്കുന്നത് മാളുകളാണ്. അവിടെ പണത്തിനാണ്
പരമാധികാരം. പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഇപ്പോള്‍ മാളുകള്‍ക്കുള്ളത്. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ മാളുകള്‍ക്ക് കൈവന്നിരിക്കുന്ന അധീശത്വത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് 'പെരുമാള്‍' എന്ന് കവി പ്രയോഗിച്ചത്.
2.     മാറിവരുന്ന സാമൂഹികാവസ്ഥകളുടെ പ്രതിനിധികളെന്നനിലയില്‍  'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനെയും 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനെയും വിലയിരുത്തി  കുറിപ്പ് തയാറാക്കുക.
    കഥയിലെ മകനും കവിതയിലെ മകനും അമ്മയുടെ കാര്യത്തില്‍ നിസ്സഹായരാണ്. കഥയില്‍ അമ്മയെ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ മടിക്കുന്ന മകനെയാണ് കാണുന്നത്. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനും അയാള്‍ക്കാഗ്രഹമില്ല. എങ്കിലും അമ്മ തന്റെ കൂടെ നഗരത്തിലേക്ക് വരണമെന്നയാള്‍ ആഗ്രഹിക്കുന്നു. നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ഓര്‍മ്മകളില്‍നിന്ന് അമ്മയ്ക്കു പെട്ടെന്ന് തിരിച്ചുപോരാനാവില്ലെന്നും അയാള്‍ക്കറിയാം. അമ്മയുടെ മനസ്സ് മനസ്സിലാക്കുന്ന സ്‌നേഹസമ്പന്നനായ മകനാണ് കഥയിലുള്ളത്. ഭാര്യയുടെ പഴി കേള്‍ക്കാതിരിക്കാന്‍വേണ്ടി ഓര്‍മ്മയില്ലാത്ത അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മകനെയാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയില്‍ കാണുന്നത്. ജീവിതത്തിന്റെ വിവിധ ദശകളില്‍ അമ്മ നല്‍കിയ സ്‌നേഹവും കരുതലുമെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ ആ ശ്രമത്തില്‍നിന്ന് പിന്തിരിയുന്നു. ഭാര്യയുടെ ആഗ്രഹത്തിന് ചെവികൊടുത്തെങ്കിലും അയാള്‍ക്ക് അമ്മയെ ഉപേക്ഷിക്കാനാവുന്നില്ല.  ഉപേക്ഷിക്കാന്‍ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാളില്‍ കുറ്റബോധം നിറയ്ക്കുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന മകനാണയാള്‍. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍പരിഷ്‌കാരത്തിന് വശപ്പെട്ടുപോകുന്ന ആധുനികകാലത്തിന്റെ പ്രതി
നിധിയായി അയാളെ കാണാന്‍ കഴിയും. സമൂഹത്തില്‍ കാണാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ രണ്ടു മനോഭാവങ്ങളുടെ പ്രതിനിധികള്‍തന്നെയാണ് രണ്ട് മക്കളും.
3.     ◼ 'നീരറ്റു വറ്റിവരണ്ട കൈച്ചുള്ളികള്‍'
    'കണ്ണുകള്‍, മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്'      (അമ്മത്തൊട്ടില്‍)
  ◼ നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു. ഇന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കരുത്തില്ല.'   (പ്ലാവിലക്കഞ്ഞി)
    ആയുസ്സും ആരോഗ്യവും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച രണ്ട് കഥാപാത്രങ്ങളാണിവര്‍. മക്കള്‍ക്കു തുണയായിത്തീരുന്നത് ഇതുപോലുള്ളവരുടെ ജീവിതമാണ്. വിശകലനംചെയ്ത് ലഘു ഉപന്യാസം തയാറാക്കുക.   
       
             സമ്പത്തും ആഭിജാത്യവുമല്ല, സ്‌നേഹമാണ് ഒരു കുടുംബത്തെ കുടുംബമാക്കുന്നത്. മാതാപിതാക്കളും മക്കളും  സ്‌നേഹത്തോടെ ഒന്നിക്കുന്ന ഇടമാണ് യഥാര്‍ഥ കുടുംബം. സ്‌നേഹമില്ലാത്ത കുടുംബങ്ങള്‍ വെറും സത്രങ്ങള്‍  മാത്രമാണ്. അവ സമൂഹത്തിന്റെ ശൈഥില്യത്തിന് കാരണമായിത്തീരുകയും ചെയ്യും.    
    'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്ത് കടന്നുവരുന്ന കഥാപാത്രങ്ങളായ കോരനും ചിരുതയും കോരന്റെ അപ്പനുമെല്ലാം തീരെ ദരിദ്രരാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നരാണ്. വയലില്‍ കഠിനമായി പണിയെടുത്ത് ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ച കര്‍ഷകത്തൊഴിലാളിയാണ് കോരന്റെ അപ്പന്‍. ചിരുതയെ വിവാഹം കഴിച്ചതോടെ അപ്പനുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു നാട്ടില്‍ താമസിക്കുകയായിരുന്നു കോരന്‍. നാളുകള്‍ കഴിഞ്ഞപ്പോള്‍ വാര്‍ധക്യവും പട്ടിണിയും ശോഷിപ്പിച്ച ശരീരവുമായി അപ്പന്‍ മകനെ തേടിവന്നു. കണ്ട നിമിഷത്തില്‍ത്തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. കോരന്റെ മനസ്സില്‍ കുറ്റബോധം തിങ്ങിനിറഞ്ഞു. അപ്പന് വയറു നിറച്ച് ഒരുനേരമെങ്കിലും ചോറു കൊടുക്കണമെന്നു മാത്രമായിരുന്നു പിന്നീട് കോരന്റെ മനസ്സിലെ ചിന്ത. തന്റെ അധ്വാനം കൊണ്ട് സമ്പന്നരായവരാരും  തിരിഞ്ഞുനോക്കാതിരുന്നപ്പോഴും അപ്പന് വിശ്വാസത്തോടെ കയറിവരാനുള്ള ഇടം മകന്റെ വീടുമാത്രമായിരുന്നു.        
          മകനെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഒരു അമ്മ തന്റെ ജീവിതം ഹോമിച്ചതിന്റെ അടയാളങ്ങളാണ് ചുള്ളിക്കമ്പുപോലെ ശോഷിച്ച കൈത്തണ്ടകളും മങ്ങിപ്പഴകി പിഞ്ഞാണവര്‍ണമായ കണ്ണുകളും. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ  അമ്മയുടെ രൂപമാണിത്. പ്രായാധിക്യത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി തെരുവിലുപേക്ഷിക്കാന്‍ പുറപ്പെടുകയാണ് മകന്‍.  ആശുപത്രിവരാന്തയിലും വിദ്യാലയവുമുള്‍പ്പെടെ അമ്മയെ ഇറക്കിവിടാന്‍ കണ്ടെത്തിയ ഇടങ്ങളിലെല്ലാം അമ്മയുടെ സ്‌നേഹത്തിന്റെ  ചൂട് അനുഭവിച്ചതിന്റെ  ഓര്‍മ്മകള്‍ അയാളെ  അതില്‍നിന്നും തടഞ്ഞുനിര്‍ത്തി. ബാല്യത്തില്‍ അമ്മ വാരിക്കോരി നല്‍കിയ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് ഒരു മഹാപാതകം ചെയ്യുന്നതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചത്.
        സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ ജീവിതം കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായി മാറും. 'പ്ലാവിലക്കഞ്ഞി'യിലെ അപ്പനും 'അമ്മത്തൊട്ടിലി'ലെ അമ്മയുമെല്ലാം മാതൃകാപരമായി ജീവിച്ചവരാണ്. സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിക്ഷേപിക്കുന്നത് നന്മയുടെ വിത്തുകളാണ്.
4.     എല്ലാ പരിമിതികളെയും സ്‌നേഹംകൊണ്ട് മറികടക്കാനാവും.  അതിലൂടെ മാത്രമേ ആരോഗ്യകരമായ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കെട്ടിപ്പടുക്കാനാവൂ. 'ജീവിതം പടര്‍ത്തുന്ന വേരുകള്‍' എന്ന യൂണിറ്റിലൂടെ  നിങ്ങള്‍ പരിചയപ്പെട്ട സാഹിത്യരചനകളുടെ  വെളിച്ചത്തില്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഉപന്യാസം തയാറാക്കുക.
              സ്‌നേഹമാണഖിലസാരമൂഴിയില്‍...!
         മനുഷ്യസമൂഹം  നിലനില്‍ക്കുന്നത് സ്‌നേഹമെന്ന മാന്ത്രികച്ചരടിലാണ്.  സമൂഹം ഏകമനസ്സോടെ  നേരിട്ടാല്‍ ഏതു  പ്രതിസന്ധിയെയും അനായാസം കീഴടക്കാന്‍ കഴിയും. കുടുംബങ്ങളുടെ അടിത്തറ ഉറപ്പിക്കേണ്ടത് സ്‌നേഹത്തിലാണ്. ജീവിതത്തിന്റെ വേരുകള്‍ മനുഷ്യരില്‍ മാത്രമല്ല,  പ്രകൃതിയിലും ചരാചരങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുന്നു.  
        തകഴിയുടെ 'പ്ലാവിലക്കഞ്ഞി,' യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്,' റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടില്‍' എന്നീ രചനകളാണ് ഈ യൂണിറ്റിലുള്ളത്. ഇവയിലെല്ലാം അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത് സ്‌നേഹംതന്നെയാണ്. പട്ടിണികിടന്നുകൊണ്ടാണ് 'രണ്ടിടങ്ങഴി'യിലെ നായികയായ ചിരുത, ഭര്‍ത്താവായ കോരനും കോരന്റെ അപ്പനും ഭക്ഷണം നല്‍കുന്നത്. മരണം കൊണ്ടുപോയ ഭര്‍ത്താവിന്റെ സ്‌നേഹസാന്നിധ്യം വീട്ടിലും പറമ്പിലും കൃഷിയിടത്തിലും അനുഭവിച്ചറിയുന്ന ഭാര്യയെയാണ് യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്' എന്ന കഥയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീടും പുരയിടവും വിട്ട് അവര്‍ക്ക് ഒരിടത്തേക്കും പോകാനാവില്ല.  അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് പരാജിതനാവുന്ന മകന്റെ ചിന്തകളാണ് 'അമ്മത്തൊട്ടില്‍' എന്ന കവിത. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ സ്‌നേഹവും പരിചരണവും ഓര്‍ത്തപ്പോള്‍ മകന് കുറ്റബോധത്തോടെ പിന്തിരിയേണ്ടിവന്നു.    
        സ്‌നേഹബന്ധങ്ങളുടെ  കരുത്തിലാണ്   കുടുംബവും സമൂഹവും കെട്ടിപ്പടുക്കേണ്ടത്. ഇന്ന് നാമനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു കാരണം സ്‌നേഹമില്ലായ്മതന്നെയാണ്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യര്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന ധാരണയിലാണ് ഇന്നു മനുഷ്യര്‍ ജീവിക്കുന്നത്. സംഘര്‍ഷങ്ങളും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും മാറാരോഗങ്ങളും ഇത്രയേറെ പെരുകിയത് ഈ ചിന്താഗതിയുടെ ഫലമാണ്.
പിഴവുകള്‍ തിരുത്തി  സ്‌നേഹത്തിന്റെ  വഴിയിലൂടെ മുന്നേറിയാല്‍ മാത്രമേ ഇനിയുമൊരു തലമുറയ്ക്ക് ഇവിടെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഓരോ വിളിയും കാത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1.    അമ്മയില്‍നിന്ന് എന്തെങ്കിലുമൊന്ന് കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവത്തിന്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നാനുള്ള കാരണമെന്താണ്?
    സാധാരണഗതിയില്‍ അച്ഛന്‍ പറയുന്നത് അതേപടി അനുസരിക്കുക എന്ന രീതിയാണ് അമ്മ പിന്തുടര്‍ന്നിരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമ്മ അല്‍പ്പം താമസിച്ചാല്‍ അച്ഛന്‍  പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോള്‍ അമ്മ എന്തെങ്കിലും മറുത്തുപറഞ്ഞെന്നിരിക്കും. അമ്മ സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവുകയും ചെയ്യും. അമ്മയില്‍നിന്നും പ്രതികരണം ലഭിക്കാന്‍ വേണ്ടിത്തന്നെയാണ് അച്ഛന്‍ പരിഭവിച്ചിരുന്നത്. അമ്മയുടെ ഉള്ളില്‍ തിങ്ങിനില്‍ക്കുന്ന പരിഭവം തുറന്നുപറയാനുള്ള അവസരം  ഒരുക്കുകയായിരുന്നിരിക്കണം അച്ഛന്‍. അതുകൊണ്ടാണ് അമ്മയില്‍നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവിക്കുന്നതെന്ന് മകന് തോന്നിയത്.
2.    ''പൊരുളില്ലാത്ത സംസാരമെന്ന് ആദ്യം തോന്നാം. പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.''
    അച്ഛന്റെ അഭാവത്തിലാണ് അച്ഛനെക്കുറിച്ചുള്ള ശരിയായ ധാരണ മകന് കൈവരുന്നത്. കുടുംബാംഗങ്ങള്‍  പരസ്പരം  തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ നഷ്ടം ഈ കഥാസന്ദര്‍ഭം  എത്രമാത്രം വ്യക്തമാക്കുന്നുണ്ട്? കണ്ടെത്തിയെഴുതുക.''        
                        
    ആശയവിനിമയസാധ്യതകള്‍ ഏറ്റവും വികസിച്ചിട്ടുള്ള കാലമാണിത്. എന്നാല്‍ മനുഷ്യമനസ്സുകള്‍ തമ്മില്‍ ഇത്രയധികം  അകന്നുപോയ മറ്റൊരു കാലമില്ല. കൂടെയുള്ളവര്‍ മരിച്ചുകഴിയുമ്പോഴാണ് അവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരും ആശ്വാസം  പകരുന്നവരുമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. അച്ഛന്‍ ആരോഗ്യത്തോടെയിരുന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കട്ടിലില്‍ കിടന്നുകൊണ്ട് അദ്ദേഹം  പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് ചിന്തിച്ചില്ല. എന്നാല്‍ അവയെല്ലാം സത്യമായിരുന്നുവെന്ന് അനുഭവം പഠിപ്പിച്ചു. വേര്‍പിരിയുമ്പോള്‍ മാത്രമേ കൂടെക്കഴിയുന്നവരുടെ ശരിയായ മഹത്ത്വവും  വിലയും തിരിച്ചറിയുകയുള്ളൂ എന്ന സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കഥാഭാഗമാണിത്.
3. ◾ ''അത്ര വിഷമം തോന്നിയാലേ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവും.''
''അതോര്‍ത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നീട്ടില്ല.''
''ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛന്‍  എന്നെ എപ്പോഴും  വിളിച്ചോണ്ടിരിക്കുകയാ.  ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ  ഇല്ലാന്ന്  വെച്ചാല്‍...''
    മുകളില്‍ കൊടുത്തിട്ടുള്ള സംഭാഷണഭാഗങ്ങളും  കഥയിലെ മറ്റ് സന്ദര്‍ഭങ്ങളും പരിഗണിച്ച് അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ്  തയാറാക്കുക.          
      
    'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മ. കഥയിലുടനീളം അമ്മ സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. മകന്റെ കണ്ണുകളിലൂടെയാണ് അമ്മയെ നാം കാണുന്നത്.
കിടപ്പുരോഗിയായ  അച്ഛന്റെ ഓരോ വിളിയും കേട്ട് തിടുക്കപ്പെട്ട് ഓടിയെത്തുന്ന അമ്മ - ഇടയ്‌ക്കെല്ലാം അച്ഛനോട് പരിഭവിക്കുന്ന അമ്മ- അച്ഛന്റെ മരണശേഷം  സദാസമയവും വീട്ടില്‍ അച്ഛന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന അമ്മ - ഓര്‍മ്മകളുടെ ആ സാന്നിധ്യം ഉപേക്ഷിച്ച് വീടുവിട്ടു പോകാന്‍ കഴിയാതെ മകന്റെ ക്ഷണം നിരസിക്കുന്ന അമ്മ- ഇങ്ങനെ നോക്കുമ്പോള്‍ അമ്മയെക്കുറിച്ചുള്ള കഥയാണ്. 'ഓരോ വിളിയും കാത്ത്'.         
        പ്രായം ഏറെയായി. ആരോഗ്യവും അത്ര നല്ല നിലയിലല്ല. എന്നിട്ടും കിടപ്പിലായ ഭര്‍ത്താവിന്റെ ഓരോ വിളിക്കും അമ്മ ഓടിയെത്തുന്നു.അത് കടമയെന്ന നിലയ്ക്കല്ല, ആഴമേറിയ ഒരു ബന്ധത്തിന്റെ പ്രതിഫലനമായിട്ടായിരുന്നു അത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷവും  അദ്ദേഹത്തിന്റെ സാന്നിധ്യം അവരനുഭവിക്കുന്നത്. അച്ഛന്റെ മരണം അമ്മയ്ക്ക് മനസ്സുകൊണ്ടു അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'തലേന്നുംകൂടി അദ്ദേഹം വിളിച്ചിരുന്നു' എന്ന് മകനോട്  പറയുന്നത്. മരണവിവരം അറിയാത്ത പരിചയക്കാര്‍ ആരെങ്കിലും  ചോദിച്ചാല്‍ അദ്ദേഹം പോയി എന്ന് പറയുന്നതുപോലും അദ്ദേഹം പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ്.    
    ആ വലിയ വീട്ടില്‍ അമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതില്‍ മകന് വിഷമമുണ്ടെന്നകാര്യം അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല. അച്ഛന്റെ ഓര്‍മ്മകളുപേക്ഷിച്ച് ആ വീടിന്റെ  പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ അമ്മയ്ക്ക് കഴിയാത്തതുകൊണ്ടാണ് കൂടെച്ചെല്ലാത്തത്. ഇത്രയുംകാലം അച്ഛനോടൊപ്പം കഴിഞ്ഞ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാനുള്ള മനസ്സ് മകനില്ലതാനും. അമ്മയോടുള്ള മകന്റെ സ്‌നേഹത്തിനും ബഹുമാനത്തിനും അല്‍പ്പം
പോലും ഇടിവുണ്ടാവുന്നില്ല. സ്‌നേഹബന്ധത്തിന്റെ ആഴമറിയുന്ന സ്ത്രീയുടെ മനസ്സ് നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് ഈ കഥയിലെ അമ്മ.



 

വിശ്വരൂപം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.     ഭാരതസ്ത്രീകള്‍ സംതൃപ്തരായിരുന്നു എന്ന് ഡോ. തലത്ത് അഭിപ്രായപ്പെടുന്നതിന്റെ  അടിസ്ഥാനമെന്താണ്?    
    കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരായിരുന്നു ഭാരതസ്ത്രീകള്‍. അതിലൂടെയാണവര്‍ സംതൃപ്തി നേടിയിരുന്നത്. സത്യത്തില്‍ കൊടുക്കുവാന്‍ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നുള്ളൂ. സ്‌നേഹത്തിന്റെ വഴിയാ
ണത്. അതിലൂടെ അവര്‍ എല്ലാം നേടിയെടുത്തു.  അവര്‍ എപ്പോഴും സംതൃപ്തരായിരുന്നത് അതുകൊണ്ടാണെന്നാണ് ഡോ. തലത്ത് അഭിപ്രായപ്പെട്ടത്.
2.    'വിശ്വരൂപം'  എന്ന ശീര്‍ഷകം  കഥയ്ക്ക് എത്രമാത്രം യോജിച്ചതാണ്?  കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
    സ്ത്രീയുടെ യഥാര്‍ഥ രൂപം അമ്മയുടേതാണ്. കാരണം അമ്മയുടെ സ്ഥാനത്ത് എത്തുമ്പോഴാണ് ഏതു സ്ത്രീയും പൂര്‍ണത കൈവരിക്കുന്നത്. മിസ്സിസ് തലത്ത്, മാഡം തലത്ത് എന്നീ സ്ഥാനങ്ങള്‍ ചില സാഹചര്യങ്ങളില്‍ താഴത്തു കുഞ്ഞുക്കുട്ടിയമ്മയ്ക്ക് അഭിനയിക്കേണ്ടിവന്ന ചില വേഷങ്ങള്‍ മാത്രമാണ്. താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്ന അമ്മയാണ് യഥാര്‍ഥരൂപം. മകനെന്നനിലയില്‍ സുധീറിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കരയുകയും താല്‍പ്പര്യത്തോടെ കാപ്പിയും പലഹാരങ്ങളും  കഴിപ്പിക്കുകയും  ചെയ്യുന്ന    അമ്മയുടെ രൂപമാണത്. കഥയുടെ അവസാനത്തില്‍ മാത്രമാണ് ആ രൂപം പ്രത്യക്ഷപ്പെടുന്നത്. കൗരവ-പാണ്ഡവ യുദ്ധത്തിനുമുമ്പ് അര്‍ജുനന്റെ മുന്നില്‍ ശ്രീകൃഷ്ണന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചതുപോലെയാണ് സുധീറിന്റെ മുന്നില്‍ അവര്‍ തന്റെ യഥാര്‍ഥരൂപം പ്രദര്‍ശിപ്പിച്ചത്. കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ശീര്‍ഷകമാണിത്.
3.     ''മിസ്സിസ് തലത്തിനെ അന്വേഷിച്ചുപോയ സുധീര്‍ കണ്ടെത്തിയത്  പരാജിതയായ ഒരു അമ്മയെയാണ്'' - ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.    
    സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വ്യാപരിച്ചിരുന്ന പ്രൗഢയായ മിസ്സിസ് തലത്തിനെ കാണുവാന്‍ വേണ്ടിയാണ് സുധീര്‍ പോയത്. പക്ഷേ, എല്ലാവരാലും പരിത്യജിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയെയാണ് സുധീര്‍ അവിടെ കണ്ടത്. സ്വന്തം മക്കളുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടാത്ത ഒരമ്മയായിരുന്നു മിസ്സിസ് തലത്ത്. കാരണം ഹോസ്റ്റലും ബോര്‍ഡിങ്ങുമായിരുന്നു കുട്ടികളുടെ ലോകം.  അവര്‍ സുധീറിന് ഭക്ഷണം വിളമ്പിക്കൊടുത്തു. അവരുടെ വാക്കിലും  നോക്കിലുമെല്ലാം സ്‌നേഹം നിറഞ്ഞുതുളുമ്പി. ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ട ഒരമ്മയെയാണ് സുധീര്‍ അവരില്‍ കണ്ടത്.

പാവങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 1.    തിരികുറ്റിയുടെ ശബ്ദം കേട്ട് ആളുകള്‍ ഉണരുകയും താന്‍ പിടിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഴാങ് വാല്‍ ഴാങ്ങിനെ നോവലിസ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്നതെങ്ങനെ?
         വാതില്‍ തുറക്കുന്നതിനുവേണ്ടി ബലം പ്രയോഗിച്ചപ്പോള്‍ ഒരു തിരികുറ്റി ഉണ്ടാക്കിയ ശബ്ദം കേട്ട് ഴാങ് വാല്‍ ഴാങ് വിറയ്ക്കുകയും പരിഭ്രമിക്കുകയും ചെയ്തു. കുറച്ചിട അനങ്ങാതെ നിന്നുപോയി. കാല്‍പ്പെരുവിരലുകളുടെ തുമ്പത്തുനിന്ന് മടമ്പുകളിലേക്ക് പിന്നോക്കം വീഴുകയും ചെയ്തു. രണ്ട് ചെന്നിക്കുമുള്ള രക്തനാഡികള്‍ കൊല്ലന്റെ രണ്ടു കൂടങ്ങള്‍പോലെ ആഞ്ഞടിക്കുന്നതും അയാള്‍ കേട്ടു. ഒരു ഗുഹയില്‍നിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തില്‍നിന്ന് ശ്വാസാവേഗം തള്ളിവരികയും ചെയ്തു.
2.    മുറിയുടെ വാതില്‍ തള്ളിത്തുറക്കുമ്പോഴുണ്ടായ തിരികുറ്റിയുടെ ശബ്ദം ഴാങ് വാല്‍ ഴാങ്ങില്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാക്കിയത്?
    തിരികുറ്റിയുടെ ശബ്ദം നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളിയായാണ് ഴാങ് വാല്‍ ഴാങ്ങിന് അനുഭവപ്പെട്ടത്. പരലോകത്തുവച്ച് ഇഹലോകകര്‍മ്മങ്ങളെ വിചാരണയ്‌ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദമായും തിരികുറ്റിയുടെ ശബ്ദം അയാള്‍ക്ക് തോന്നി. ആ തിരികുറ്റി പെട്ടെന്ന് ജീവന്‍
പൂണ്ടതായും അതുപെട്ടെന്ന് ഒരു ഭയങ്കരജീവിതം കൈക്കൊണ്ട,് ഒരു നായയെപ്പോലെ എല്ലാവരെയും എഴുന്നേല്‍പ്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി കുരയ്ക്കുന്നതായും അയാള്‍ക്ക് തോന്നി.
3. ''എന്റെ സ്‌നേഹിതാ. ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരികയും പോവുകയും ചെയ്യാം.''
◾    ഒരു സത്യവാനായിരിക്കുവാന്‍ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.''
    മെത്രാന്‍ ബിയാങ്‌വെന്യൂവിന്റെ മനോഭാവം പുതിയ തലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കുറിപ്പ് തയാറാക്കുക.

   ഴാങ് വാല്‍ ഴാങ് സ്വീകരിച്ചത് കളവിന്റെയും വഞ്ചനയുടെയും വഴിയാണ്. തന്നെ മറ്റാരും കാണാതിരിക്കുന്നതിനുവേണ്ടിയാണ് തോട്ടത്തിലൂടെ അയാള്‍ കടന്നുപോയത്. സത്യസന്ധതയോടെ ജീവിച്ചാല്‍ നേരായ വഴിയിലൂടെ ആരെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴും അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോഴും അവരെ സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കലവറയില്ലാതെ പകരുന്ന നിസ്വാര്‍ഥസ്‌നേഹം മാത്രമേ  ഒരാളില്‍ മാനസികപരിവര്‍ത്തനം വരുത്തുവാന്‍ കഴിയുകയുള്ളൂ എന്ന മഹത്തായ സന്ദേശമാണ് മെത്രാന്റെ വാക്കുകളും പ്രവൃത്തികളും ലോകത്തിനു നല്‍കുന്നത്.
4. വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്ത തനിക്ക് വെള്ളിമെഴുതിരിക്കാലുകള്‍ കൂടി മെത്രാന്‍ എടുത്തുനല്‍കിയപ്പോള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രതികരണമെന്തായിരുന്നു?     
    കട്ടെടുത്ത വെള്ളിസ്സാമാനങ്ങളുമായി ഴാങ് വാല്‍ ഴാങ്ങിനെ പോലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ മെത്രാന്‍ ചോദിച്ചത് ഈ വെള്ളിസ്സാമാനങ്ങളോടൊപ്പം താങ്കള്‍ക്കു തന്ന വെള്ളിമെഴുതിരിക്കാലുകള്‍ എന്തുകൊണ്ടാണ് കൊണ്ടു
പോകാതിരുന്നതെന്നായിരുന്നു.  മെത്രാന്റെ ചോദ്യം വിശ്വസിക്കാനാവാതെ പരിഭ്രമത്തോടെ അയാള്‍ മെത്രാനെ തുറിച്ചുനോക്കി. കളവുമുതലിനോടൊപ്പം പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വെറുതെവിട്ടത് ഴാങ്ങിനെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. കാരണം വെറും ഒരു റൊട്ടി മോഷ്ടിച്ചതിന് പത്തൊമ്പതുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട വന്നയാളാണ് ഴാങ്. മെത്രാന്‍ വീടിനുള്ളില്‍നിന്ന്  എടുത്തുകൊണ്ടുവന്ന മെഴുതിരിക്കാലുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ ഴാങ്ങിന്റെ ഓരോ ഭാഗവും വിറച്ചിരുന്നു. ഒരു പാവയുടെ മാതിരിയാണ് അയാള്‍ അവ മെത്രാന്റെ കൈയില്‍നിന്ന് വാങ്ങിയത്.

Thursday, July 7, 2022

വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ഇലവുമരത്തിന്റെ ഒരു ഫോട്ടോയെടുത്ത് അയച്ചുതരണമെന്ന് ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തെഴുതാന്‍ കാരണമെന്ത്?
    ബിലാത്തിക്കു പോകുന്നതിനു മുമ്പായി വല്യമ്മയുടെ അടുത്തുവന്ന് യാത്ര ചോദിക്കണമെന്ന് ബാലചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട ഇലവുമരത്തെ ഒന്നു കാണണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. രണ്ടും നടന്നില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരനായ ഇലവുമരത്തിന്റെ ഫോട്ടോയെടുത്ത് അയയ്ക്കണമെന്ന് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടത്. അതുകൂടി അവന് ബിലാത്തിക്കു കൊണ്ടുപോകാനാണ്.
2.    'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്ന തിരിച്ചറിവെന്ത്?
    കേവലം ഒരു മരം വെട്ടുന്നതിനപ്പുറം വലിയ തിരിച്ചറിവുകളാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്നത്. കുട്ടിക്കാലം മുതലേ മരങ്ങളെ സ്‌നേഹിച്ചവനാണ് ഈ കഥയിലെ ബാലചന്ദ്രന്‍. നാടുവിട്ടുപോയിട്ടും താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തോടുള്ള അവന്റെ സ്‌നേഹം നഷ്ടമായില്ല ബാലചന്ദ്രനെപ്പോലെ നാമെല്ലാവരും മരങ്ങളെയും ചെടികളെയും സ്‌നേഹിക്കണം. അവയെ പരിപാലിക്കണം. അതിലൂടെ പ്രകൃതിയെയാണ് നാം സ്‌നേഹിക്കുന്നത്. പ്രകൃതിയിലെ ഓരോന്നിനെയും സ്‌നേഹിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.

പാത്തുമ്മായുടെ ആട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''പാത്തുക്കുട്ടി, ലൈലാ, സൈദുമുഹമ്മദ് എന്നിവരോടു രഹസ്യം പാലിക്കാന്‍ പറഞ്ഞു.''     (പാത്തുമ്മായുടെ ആട്)
    എന്തു രഹസ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്?

    അബിയുടെ ഹാഫ്ട്രൗസറിന്റെ പോക്കറ്റില്‍ വെള്ളപ്പം ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരെണ്ണത്തിന്റെ കുറേഭാഗം അവന്‍ പാത്തുമ്മായുടെ ആടിനു കൊടുത്തു. ബാക്കി മുന്‍വശത്തു തിരുകിയിട്ട് ആടിന്റെ മുമ്പില്‍ ചെന്നുനിന്ന് തിന്നാന്‍ പറഞ്ഞു. ആട് അപ്പവും ഹാഫ്ട്രൗസറിന്റെ മുന്‍വശവും തിന്നു. ബാക്കിയുള്ളതിനുകൂടി ആട് പിടികൂടിയപ്പോള്‍ ബഹളം കേട്ടെത്തിയ ബഷീര്‍ അബിയെ ആടിന്റെ പിടിയില്‍നിന്നും രക്ഷിച്ചു. ഈ വിവരം ബാപ്പ അറിഞ്ഞാല്‍ അവനെ തല്ലുമെന്ന് അബി പറഞ്ഞു. എന്നാല്‍ ഈ വിവരം ആരും പറയുകയില്ലെന്നു പറഞ്ഞ് ബഷീര്‍ അബിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടിലെ മറ്റു കുട്ടികളോട് ഈ കാര്യം രഹസ്യമായി വയ്ക്കാനും ബഷീര്‍ ഉപദേശിച്ചു.


മലയാളനാടേ, ജയിച്ചാലും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
    കവികോകിലങ്ങള്‍ പറന്നു പാടി!
    അവിരളോന്മാദം തരുന്നു ഞങ്ങള്‍-
    ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍''
    ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നതെന്താണ്?     
    
        ഹൃദയഹാരിയായ മലയാളനാടിന്റെ കളിത്തോപ്പില്‍ എത്രയോ കവികോകിലങ്ങളാണ് (കവികളാകുന്ന കുയിലുകള്‍)
പാറിപ്പറന്നു പാടിയിരിക്കുന്നത്. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ അതിരറ്റ ആഹ്ലാദമാണ് ഞങ്ങള്‍ക്കു നല്‍കിയത്. മലയാളത്തിലെ കവിശ്രേഷ്ഠരെക്കുറിച്ചും അവരുടെ മാധുര്യമൂറുന്ന കാവ്യങ്ങളെക്കുറിച്ചുമാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
2.    ''മണിമുകില്‍വര്‍ണനെ വാഴ്ത്തിവാഴ്ത്തി
    മതിമാന്‍ ചെറുശ്ശേരി പാട്ടുപാടി''
    ചെറുശ്ശേരിയുടെ ഏതു കാവ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്? ആ കാവ്യത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

        ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. ലാളിത്യവും മാധുര്യവുമാണ് ഈ കാവ്യത്തിന്റെ പ്രത്യേകത. മണിമുകില്‍വര്‍ണനായ ശ്രീകൃഷ്ണനെയാണ് ഈ കാവ്യത്തില്‍ വാഴ്ത്തുന്നത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള അദ്ഭുതകഥകള്‍ പറയുന്ന ഭാഗവതം ദശമസ്‌കന്ധത്തെ ഉപജീവിച്ചെഴുതിയതാണ് 'കൃഷ്ണഗാഥ'. മലയാളത്തിന്റെ പ്രത്യേകതകള്‍ ഒത്തിണങ്ങിയ കാവ്യമാണിത്.


ഊഞ്ഞാല്‍പ്പാട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1.    ''ഉണ്ണിമോഹങ്ങള്‍ തുള്ളിക്കളിക്കും
    മണ്ണിലെ നറുംകൗതുകത്തിന്റെ
    ഉള്ളിനുള്ളിലെ തേന്‍തുള്ളിയായ് ഞാ-
    നൂറിനില്‍ക്കുന്നൊരു ഞൊടിനേരം''
     -കാവ്യഭംഗി വിശദീകരിക്കുക.

ഉണ്ണിമോഹങ്ങള്‍ തുള്ളിക്കള്ളിക്കുന്ന മണ്ണിലെ നറുംകൗതുകത്തിന്റെ  ഉള്ളിനുള്ളിലെ തേന്‍തുള്ളിയായി ഞൊടിനേരം ഞാനൂറിനില്‍ക്കുന്നുവെന്നാണ് കവി പറയുന്നത്. അതിമനോഹരമായ കല്‍പ്പനയാണിത്. സുന്ദരമായ പദപ്രയോഗങ്ങളും അക്ഷരങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനത്തിലൂടെ ലഭിക്കുന്ന  ശബ്ദഭംഗിയും ഈ കാവ്യഭാഗത്തെ മനോഹരമാക്കുന്നു. ഇത്തരം സുന്ദരമായ പദപ്രയോഗങ്ങള്‍ കവിതയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.
2.    ''താമരത്തണ്ടെറിഞ്ഞു കുനിച്ചു
    നെറ്റിയില്‍ നീറിനില്‍ക്കുമഴുക്കി-
    ന്നിറ്റുകള്‍ കുഞ്ഞിച്ചുണ്ടാല്‍ തുടപ്പൂ.
    ചെറ്റകന്നു നിറഞ്ഞു തുളുമ്പി
    നില്‍ക്കയാണൊരു പ്രാര്‍ഥനാനാളം.''
    നിങ്ങള്‍ പരിചയപ്പെട്ട 'ഊഞ്ഞാല്‍പ്പാട്ട്' എന്ന കവിതയിലെ വരികളാണിത്. വാക്കുകള്‍കൊണ്ട് കടമ്മനിട്ട വരച്ച ചിത്രത്തില്‍നിന്നും സ്‌നേഹത്തിന്റെ ഒത്തിരി നിമിഷങ്ങളെ നമുക്ക് വായിച്ചെടുക്കാനാവുന്നുണ്ടല്ലോ...സ്‌നേഹത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തവുമാണവ. ഈ ആശയങ്ങളെ മുന്‍നിര്‍ത്തി സ്വന്തം കാഴ്ചപ്പാടുമുള്‍പ്പെടുത്തി മുകളില്‍ കൊടുത്തിട്ടുള്ള വരികളിലെ ആശയത്തെ വിശകലനം ചെയ്യുക.

    അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെട്ട ഒരു കൊച്ചുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണമായ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'ഊഞ്ഞാല്‍പ്പാട്ട്'. ജോലി കഴിഞ്ഞ് വിയര്‍ത്തുകുളിച്ച് വീട്ടിലെത്തുന്ന അച്ഛനെക്കണ്ട് മക്കള്‍ ഓടിയെത്തുന്നു. മകള്‍ തന്റെ താമരത്തണ്ടുപോലെ മനോഹരമായ കൈകള്‍കൊണ്ട് അച്ഛനെ കുനിച്ചുനിര്‍ത്തി അച്ഛന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തന്റെ കുഞ്ഞുചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുക്കുന്നു. ഇതുകണ്ട് പ്രാര്‍ഥനാളംപോലെ അമ്മ അരികില്‍തെന്ന നില്‍ക്കുന്നു.       
ഈ കുടുംബത്തിന്റെ സ്‌നേഹനിമിഷങ്ങള്‍ കാണുമ്പോള്‍ വായനക്കാരുടെ മനസ്സിലും ഒട്ടേറെ സ്‌നേഹാനുഭവങ്ങള്‍ ഉണരുന്നു. ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായവരാണ് നാമെല്ലാവരും. അതിനാല്‍ത്തന്നെ അച്ഛനോടുള്ള കുട്ടികളുടെ സ്‌നേഹപ്രകടനങ്ങള്‍ വായനക്കാരിലും സ്‌നേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ഉണര്‍ത്തുമെന്നത് തീര്‍ച്ചയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ട്. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും കാരണം. അതിനാല്‍ കുടുംബങ്ങളിലുണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നാമോരോരുത്തരും ശ്രമിക്കണം.

Tuesday, July 5, 2022

ഓടയില്‍നിന്ന് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1. 'വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു.' ഈ പ്രസ്താവന 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക. 

വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു. തന്റെ റിക്ഷായില്‍ കയറിയ യാത്രക്കാരനെ നഗരത്തിലെ തിക്കും തിരക്കും വകവയ്ക്കാതെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പപ്പു ശ്രമിക്കുന്നു. ഇതിനിടയില്‍ പപ്പുവിന്റെ റിക്ഷാ തട്ടി ഒരു പെണ്‍കുട്ടി ഓടയില്‍വീഴുന്നു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം പപ്പു  കൃത്യസമയത്തുതന്നെ യാത്രക്കാരനെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പോകുന്നു.  ഇത് വാക്കുപാലിക്കുന്നതിലുള്ള പപ്പുവിന്റെ ശ്രദ്ധയെ കാണിക്കുന്നു. യാത്രക്കാരനെ ലക്ഷ്യത്തിലെത്തിച്ചശേഷം തന്റെ വണ്ടി തട്ടി വീണ പെണ്‍കുട്ടിയുടെ സമീപത്തേക്ക് പപ്പു തിരിച്ചെത്തുന്നു. അവളുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ക്കുപകരം കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നു.  ഈ സംഭവവും വാക്കുപാലിക്കുന്നവനാണ് പപ്പു എന്നതിന്റെ തെളിവാണ്.

2. 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്ത് ലക്ഷ്മി എന്ന കഥാപാത്രത്തെ നിങ്ങള്‍ പരിചയപ്പെട്ടല്ലോ. പാഠഭാഗത്തുനിന്ന് നിങ്ങള്‍ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിയുടെ കഥാപാത്രനിരൂപണം തയാറാക്കുക.  

ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ് ലക്ഷ്മി. അച്ഛന്‍ മരിച്ചുപോയ അവള്‍ക്ക് അമ്മ മാത്രമേയുള്ളൂ ആശ്രയം. ആഹാരത്തിനുപോലും വകയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് ലക്ഷ്മിയും അമ്മയും ജീവിക്കുന്നത്. പപ്പുവിന്റെ റിക്ഷാ തട്ടി ലക്ഷ്മി ഓടയില്‍വീഴുമ്പോള്‍ അന്നത്തെ അത്താഴത്തിനുള്ള അരിയാണ് അവളുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ടത്. താന്‍ ഓടയില്‍ വീണതിനേക്കാളധികം അവളെ വഷമിപ്പിച്ചത് അരി നഷ്ടപ്പെട്ടതുകൊണ്ട് അമ്മ വഴക്കുപറയുമോ എന്ന ഭയമാണ്. ഒരു ചട്ടി പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ അവളെ സംബന്ധിച്ചിടത്തോളം മൂഴക്ക് അരി വളരെ പ്രധാനപ്പെട്ടതാണ്. പപ്പു വാങ്ങിക്കൊടുത്ത  പഴം അവള്‍  കഴിക്കാതെ മാറ്റിവയ്ക്കുന്നതും അവളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കാരണം കഠിനമായ  വിശപ്പുണ്ടായിട്ടും അവള്‍ അമ്മയെക്കൂടി ഓര്‍ക്കുകയും  അമ്മയ്‌ക്കൊപ്പം  കഴിക്കാന്‍വേണ്ടി പഴം കരുതിവയ്ക്കുകയും ചെയ്യുന്നു. തന്റെ വിഷമങ്ങള്‍ക്കിടയിലും മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന സ്വഭാവം  അവള്‍ക്കുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. 

അപരിചിതനായ പപ്പുവിനോട് യാതൊരു മടിയുമില്ലാതെയാണ് ചുറുചുറുക്കോടെ നിഷ്‌കളങ്കമായി അവള്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും പ്രസന്നത കൈവിടാത്ത മനസ്സ് അവള്‍ക്കുണ്ടെന്ന് പപ്പുവുമൊത്തുള്ള പൊട്ടിച്ചിരിയിലൂടെ നമുക്കു മനസ്സിലാക്കാം. ആ നിഷ്‌കളങ്കമായ ചിരിയും കൃതജ്ഞത നിറഞ്ഞ നോട്ടവുമാണ് പപ്പുവിന്റെ മനസ്സിനെ സ്വാധീനിച്ചത്. ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്ത അനാഥനായ പപ്പുവിന് ജീവിതത്തെക്കുറിച്ച്   പ്രതീക്ഷ കൊടുക്കാനും ലക്ഷ്മിക്കു കഴിഞ്ഞു.


ഒരു ചിത്രം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1 ''എമ്മട്ടെന്നോതുവാനേതും കഴിവില്ലാ-
ത്തമ്മധുരാനനമൊന്നു കണ്ടാല്‍,
അമ്മയ്ക്കു മാത്രമല്ലാര്‍ക്കുമേ ചെന്നെടു-
ത്തുമ്മവച്ചീടുവാന്‍ തോന്നുമല്ലോ!''
വള്ളത്തോള്‍ നാരായണമേനോന്റെ 'ഒരു ചിത്രം' എന്ന കവിതയിലെ വരികള്‍  നിങ്ങള്‍ പരിചയപ്പെട്ടതാണല്ലോ? 
ഇതില്‍, 
എ. മുഖം എന്ന അര്‍ഥം കിട്ടുന്ന പദം ഏതാണ്?
ബി. ആരുടെ മുഖം കണ്ടാലാണ് ആര്‍ക്കും ഉമ്മവയ്ക്കാന്‍ തോന്നുന്നത്?
സി. വരികളുടെ പ്രയോഗഭംഗി ഉള്‍ച്ചേര്‍ത്ത്  ഒരു ലഘുക്കുറിപ്പ് തയാറാക്കുക.

എ. ആനനം
ബി. ഉണ്ണിക്കണ്ണന്റെ
സി. വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തവിധം ഓമനത്തം തുളുമ്പുന്ന മുഖമാണ് ഉണ്ണിക്കണ്ണന്റേതെന്ന് കവി പറയുന്നു.   അമ്മയ്ക്ക് മാത്രമല്ല, ആ കുഞ്ഞിനെ കാണുന്ന ആര്‍ക്കും  അവനെ ഒന്നെടുത്ത് ഉമ്മവയ്ക്കാന്‍ തോന്നും. കവി വാക്കുകള്‍കൊണ്ടാണ് ഉണ്ണിക്കണ്ണനെ വരച്ചിടുന്നത്. അതീവഹൃദ്യവും ലളിതവുമായ ചിത്രീകരണം കവിതയെ കൂടുതല്‍ സുന്ദരമാക്കുന്നു. കൂടാതെ ഉചിതമായ പദപ്രയോഗങ്ങളും കവിതയെ ആകര്‍ഷകമാക്കുന്നുണ്ട്.

കേരളപാഠാവലി (യൂണിറ്റ്-1) :ചിത്രവര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)

 പാഠം 1- ഒരു ചിത്രം

വള്ളത്തോളിന്റെ ചില വരികള്‍

◾     ''പോരാ, പോരാ നാളില്‍ നാളില്‍ദ്ദൂരദൂരമുയരട്ടേ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍.  
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ;
ലോകബന്ധുഗതിക്കുറ്റ മാര്‍ഗം കാട്ടട്ടേ!''
                       (പോരാ, പോരാ)

◾     ''വന്ദിപ്പിന്‍ മാതാവിനെ, വന്ദിപ്പിന്‍ മാതാവിനെ, 
വന്ദിപ്പിന്‍ വരേണ്യയെ, വന്ദിപ്പിന്‍ വരദയെ!''                                                                                                               (മാതൃവന്ദനം)

◾     ''ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരു  കാവ്യവുമേതൊരാള്‍ക്കും 
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍നിന്നുതാന്‍ കേള്‍ക്ക വേണം''
             (എന്റെ ഭാഷ)

◾     ''എന്നുടെ ഭാഷതാനെ,ന്‍ തറവാട്ടമ്മ-
യന്യയാം ഭാഷ വിരുന്നുകാരി'' 
                                            (തറവാട്ടമ്മ)

വള്ളത്തോള്‍ കവിതയിലേക്ക് - ഡോ. എസ്. കെ. വസന്തന്‍

വാക്ചിത്രങ്ങളാണ് വള്ളത്തോള്‍ കവിതയുടെ നാടകീയതയിലെ ഒരു മുഖ്യഘടകം. വള്ളത്തോളിന്റെ കഥാപാത്രങ്ങളുടെ നേരേനിന്നാല്‍ അവര്‍ നടന്നുവന്ന് മേക്കിട്ടുകയറും എന്ന് മുണ്ടശ്ശേരി സൂചിപ്പിക്കുന്നത് സത്യമാണ്. ചിന്താവിഷ്ടയായ ഉഷ, ഉദ്ധതനായ പരശുരാമന്‍, ക്രുദ്ധയായ പാര്‍വതി, ശാലീനയായ കൊച്ചുസീത, ഭക്തനായ പൂന്താനം - വാങ്മയചിത്രങ്ങളുടെ ഒരു വന്‍നിരതന്നെ കവി വരച്ചുവച്ചിട്ടുണ്ട്. 'ഇതു കേള്‍ക്കൂ' എന്നദ്ദേഹം പറയാറില്ല; പറയാറുള്ളത് 'ഇതു കാണൂ' എന്നാണ്.

******* ********   ********
വശ്യവചസ്സായ കവിക്കുപോലും വഴങ്ങാത്ത ഭാവമാണ്  വാത്സല്യം എന്നാണല്ലോ പറയാറുള്ളത്. അവ്യക്തരമണീയവചപ്രവൃത്തികളാര്‍ന്ന കുഞ്ഞിനെ വര്‍ണിക്കുമ്പോള്‍ കാളിദാസന്റെ തൂവല്‍ത്തുമ്പിനുപോലും തെല്ലൊരു സംഭ്രാന്തിയുണ്ടാവുന്നു എന്നേ്രത പണ്ഡിതമതം. ചെറുശ്ശേരി പലപ്പോഴും അക്ലിഷ്ടമനോഹരമായി സാധിച്ച ഈ കര്‍മം അനായാസമായിത്തന്നെ വള്ളത്തോളും നിര്‍വഹിക്കുന്നു. അതിന്റെ ഉത്തമോദാഹരണമാണ് 'ഒരു ചിത്രം'.

 പാഠം 3- മയന്റെ മായാജാലം
വേദങ്ങള്‍

ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയാണ് നാലുവേദങ്ങള്‍.
പഴഞ്ചൊല്ലുകളും ശൈലികളുമായി മാറിയ കുഞ്ചന്‍നമ്പ്യാരുടെ ചില വരികള്‍
1.     ''ഉപ്പു ചുമന്നു നടക്കുന്നവനൊരു
    കപ്പലു കടലിലിറക്കാന്‍ മോഹം.''      (രുഗ്മിണീസ്വയംവരം)
2.     ''കുറുനരി ലക്ഷം വന്നാലിന്നൊരു
    ചെറുപുലിയോടു പിണങ്ങാനെളുതോ?'' (സത്യാസ്വയംവരം)
3.     ''പടനായകനൊരു പടയില്‍ത്തോറ്റാല്‍
    ഭടജനമെല്ലാം ഓടിയൊളിക്കും.''         (ശീലാതീചരിതം)
4.    ''കടിയാപ്പട്ടികള്‍ നിന്നു കുരച്ചാല്‍
    വടിയാലൊന്നു തിരിച്ചാല്‍ മണ്ടും.'' (സത്യാസ്വയംവരം)
5.    ''വേലികള്‍തന്നേ വിളവു മുടിച്ചാല്‍
    കാലികളെന്തു നടന്നീടുന്നു?''         (സ്യമന്തകം)




Monday, July 4, 2022

അടിസ്ഥാനപാഠാവലി (യൂണിറ്റ്-1) : പിന്നെയും പൂക്കുമീ ചില്ലകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം 1  - പുതുവര്‍ഷം

ജീവിത്തിലുടനീളം അമ്മ നല്‍കുന്ന സാന്ത്വനവും പ്രത്യാശയും അടയാളപ്പെടുത്തുന്ന കവിതയാണ് വിജയലക്ഷ്മിയുടെ 'പുതുവര്‍ഷം'. ഒരു മകന്റെ മാതൃസ്‌നേഹത്തിന്റെ കഥ വായിക്കൂ.  

പുണ്ഡരീകന്റെ മാതൃസ്‌നേഹം
    മഹാദേവഭക്തനായ പുണ്ഡരീകന്റെ മാതൃസ്‌നേഹകഥ ഇന്ത്യയില്‍ മുഴുവന്‍ പ്രസിദ്ധി നേടിയതാണ്. കുറേനാളായി ദൈവത്തിന് പുണ്ഡരീകന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല. അതുകൊണ്ട് ദൈവം അയാളെത്തേടി വീട്ടിലെത്തി. അയാള്‍ അപ്പോള്‍, വയസ്സായ അമ്മയുടെ കാലുകള്‍ തിരുമ്മുകയായിരുന്നു. ദൈവം വന്നതറിഞ്ഞിട്ടും അയാള്‍ മാതൃസേവയില്‍നിന്നു വിരമിച്ചില്ല. എന്തെന്നാല്‍ ഈശ്വരനെ തന്നെ തന്റെ അമ്മയുടെ രൂപത്തില്‍ അയാള്‍ സേവിക്കുകയായിരുന്നു. 'ഈശ്വരന്‍ ഇതാ മുന്നില്‍' എന്ന് തുക്കാറാം പറഞ്ഞു. പക്ഷേ, പുണ്ഡരീകന്‍ അനങ്ങിയില്ല. താനിപ്പോള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഈശ്വരനുവേണ്ടി, അമ്മയ്ക്കുവേണ്ടി, തന്റെ സേവനം മുഴുമിക്കുംവരെ തന്നെ കാത്തിരിക്കാനായി അയാള്‍ അപേക്ഷിക്കുകയായിരുന്നു.
                                                         വേരുകളും ചിറകുകളും- പി. എന്‍. ദാസ് 

അമ്മയെ ഓണപ്പൂക്കളത്തിലെ തുമ്പപ്പൂവിനോടാണ് 'പുതുവര്‍ഷം' എന്ന കവിതയില്‍ കവയിത്രി സാദൃശ്യപ്പെടുത്തുന്നത്. ഓണപ്പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളില്‍ ഏറ്റവും ശ്രേഷ്ഠം തുമ്പയാണ്.  തുമ്പയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് താഴെ തന്നിരിക്കുന്നത്.

    മാനിച്ചോരോ മലരുകള്‍ ചെന്നൂ
    മാബലിദേവനെയെതിരേല്‍ക്കാന്‍
    തങ്കച്ചാറില്‍ തനു മിന്നുംപടി
    മുങ്ങിച്ചെന്നൂ മുക്കുറ്റി
    പാടലമാം പട്ടാടയൊടെത്തീ
    പാടത്തുള്ളൊരു ചിറ്റാട;
    ആമ്പലിനുണ്ടു കിരീടം; നെല്ലി-
    ക്കഴകിലുമുണ്ടൊരു സൗരഭ്യം!
    കരള്‍കവരുന്നൊരു നിറമോ മണമോ
    കണികാണാത്തൊരു തുമ്പപ്പൂ.
    വ്രീളയൊതുക്കിയണഞ്ഞൂ, കാലടി
    പോലെയിരിക്കും തുമ്പപ്പൂ!
    ദേവന്‍ കനിവൊടു നറുമുക്കുറ്റി-
    പ്പൂവിനെയൊന്നു കടാക്ഷിച്ചു
    കുതുകാല്‍ത്തടവിച്ചിറ്റാടപ്പൂ
    കൂടുതലൊന്നു തുടുപ്പിച്ചു!
    ആമ്പലിനേകീ പുഞ്ചിരി, നെല്ലി-
    പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചൂ
    പാവം തുമ്പയെ വാരിയെടുത്തഥ
    ദേവന്‍ വെച്ചൂ മൂര്‍ധാവില്‍!
    പുളകംകൊള്ളുക തുമ്പപ്പൂവേ
    പൂക്കളില്‍ നീയേ ഭാഗ്യവതി!