Wednesday, January 8, 2020

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) :കണ്ണുവേണമിരുപുറമെപ്പോഴും - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 2: കിട്ടും പണമെങ്കിലിപ്പോള്‍
നമ്പ്യാര്‍ ഫലിതങ്ങള്‍ 
തന്റെ ചുറ്റുപാടും നിലനിന്നിരുന്ന അന്യായങ്ങള്‍ക്കു നേരെ പരിഹാസശരങ്ങളെയ്ത കുഞ്ചന്‍നമ്പ്യാര്‍ രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്നു. നമ്പ്യാരുടെ ഹാസ്യരസികതയ്ക്ക് ഉദാഹരണമായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
◼️ താനാര്?
രാജാവിന്റെ ഇഷ്ടക്കാരനായ നമ്പിയെ നമ്പ്യാര്‍ നേരിട്ട കഥ രസകരമാണ്. ഒരിക്കല്‍ നമ്പി കുഞ്ചന്‍നമ്പ്യാരോട് 'നീയാര്' എന്ന്  ചോദിച്ചപ്പോള്‍ നമ്പ്യാര്‍ തിരിച്ചടിച്ചു-'താനാര്?' വിഷയം രാജാവിന്റെ  മുന്നിലെത്തി. നമ്പ്യാര്‍ വളരെ വിനയത്തോടെ, എന്നാല്‍ സമര്‍ഥമായി സംഭവം വിവരിച്ചത് ഇങ്ങനെയാണ്.
''നമ്പിയാരെന്നു ചോദിച്ചു.
നമ്പിയാരെന്നു ചൊല്ലിനേന്‍
നമ്പികേട്ടഥ കോപിച്ചു.
തമ്പുരാനെ പൊറുക്കണേ.''
◼️ കാതിലോല
ഒരിക്കല്‍ ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും വഴിയിലൂടെ നടന്നുപോകുകയായിരുന്നു. സുന്ദരിയായ ഒരു യുവതിയും തോഴിയും കുളിക്കാന്‍ പോകുന്നത് ഇരുവരും കണ്ടു.  വാര്യര്‍ ചോദിച്ചു. ''കാതിലോല?'' കേട്ടാല്‍ കാതിലെ  ആഭരണത്തെപ്പറ്റിയാണ് ചോദിക്കുന്നതെന്ന് തോന്നും. എന്നാല്‍ ''കാ അതിലോല?'- ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? എന്നാണ് ഉണ്ണായിവാര്യര്‍ ചോദിച്ചത്. അതിന് നമ്പ്യാരുടെ മറുപടി ഇങ്ങനെയായിരുന്നു. ''നല്ലതാളി.'' നല്ല താളിയെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നുമെങ്കിലും ''നല്ലത് ആളി'' എന്നാണ് നമ്പ്യാര്‍ പറഞ്ഞത്. തോഴിക്കാണ് സൗന്ദര്യം  കൂടുതല്‍ എന്നാണ് നമ്പ്യാര്‍ തന്റെ മറുപടിയിലൂടെ വ്യക്തമാക്കിയത്.


കേരളപാഠാവലി (യൂണിറ്റ്-4) : മാനവികതയുടെ മഹാഗാഥകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 1 : മാനവികതയുടെ തീര്‍ഥം

പ്രളയാക്ഷരങ്ങള്‍
2018 ലെ പ്രളയത്തിനുശേഷം പ്രളയപുനരധിവാസത്തിനായി  തൃശൂര്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ പുസ്തകമാണ് 'പ്രളയാക്ഷരങ്ങള്‍'. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് നല്‍കുന്നത്. പ്രളയത്തെ രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കവര്‍പേജു മുതല്‍ അവസാനം വരെ വാക്കിലും വരയിലും പ്രളയം നിറഞ്ഞുനില്‍ക്കുന്നു. കഥ, കവിത, ആത്മകഥ നോവല്‍ഭാഗം തുടങ്ങിയവ ഉള്‍പ്പെടെ 30 രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തകഴിയുടെയും എം.ടി. വാസുദേവന്‍നായരുടെയും ടിയ പത്‌നാഭന്റെയുമെല്ലാം രചകള്‍ ഈ പുസ്തകത്തിലുണ്ട്. 200 രൂപയാണ് പുസ്തകത്തിന്റെ വില. 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകത്തിന്റെ ആശയം മുന്നോട്ടുവച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ്.


Tuesday, January 7, 2020

സഫലമീയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)

1. ബന്ധങ്ങള്‍ക്ക് ബലം കുറഞ്ഞുവരുന്ന പുതിയ കാലത്തിന് 'സഫലമീയാത്ര' നല്‍കുന്ന സന്ദേശം വിശദീകരിക്കുക.
  ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്ന കവിതയാണ് 'സഫലമീയാത്ര'. മരുന്നുകളുമായി ഇഴഞ്ഞു നീങ്ങുന്ന രാത്രികള്‍. മനസ്സിലും ശരീരത്തിലും സദാ വേദനിപ്പിക്കുന്ന വ്രണങ്ങള്‍. ഏതു സമയത്തും വീണുപോകാവുന്ന ശരീരം. ഇതാണ് രോഗിയായ ഭര്‍ത്താവിന്റെ അവസ്ഥ. പരസ്പരം ഊന്നുവടികളായി നീണ്ട മുപ്പതുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. അവശേഷിക്കുന്ന ദിനങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കാന്‍ തയാറാണ് ഈ ദമ്പതികള്‍. ദീര്‍ഘമാംഗല്യത്തിനുവേണ്ടി ഇനിയും തിരുവാതിരയെ കാത്തിരിക്കയാണവര്‍. വേഗം കൂടിയ പുതിയ കാലത്തിന്  ഇത് അദ്ഭുതമായി തോന്നിയേക്കാം. പരസ്പരം കൈകോര്‍ത്ത് ചേര്‍ന്നുനിന്നുകൊണ്ടാണ് കവി സഫലമീയാത്രയെന്ന് പറയുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും കൊഴുത്ത ചവര്‍പ്പ് ഇരുവരും ഏറെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് ശാന്തിപകരുന്ന ശര്‍ക്കരയുടെ മാധുര്യമാണ്. ജീവിതം എങ്ങനെയായിരിക്കണം എന്ന് വിളംബരം ചെയ്യുന്നതാണ് 'സഫലമീയാത്ര'. ഒരുമിച്ച് സഹിക്കാനും പ്രതിസന്ധികളെ നേരിടാനും മറന്നുപോയ പുതിയ കാലത്തെ മനുഷ്യര്‍ക്ക് പഠിക്കാനും ഓര്‍മ്മിക്കാനുമുള്ള പാഠപുസ്തകമാണ് ഈ കവിത.
2. ''നാമന്യോന്യമൂന്നുവടികളായ് നില്‍ക്കാം''-
ഈ വരിയില്‍ തെളിയുന്ന ആശയമെന്ത്? ചര്‍ച്ചചെയ്ത്  ലഘുക്കുറിപ്പ് തയാറാക്കുക.
മരണം വരെ പരസ്പരം ഊന്നുവടികളായി നില്‍ക്കേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. ജീവിതത്തിന്റെ പാതിയിലേറെ ഇരുവരും പിന്നിട്ടത് അങ്ങനെയാണ്. കവി രോഗബാധിതനായിക്കഴിഞ്ഞു. ഇനിയെത്രനാളെന്ന് പറയാനാവില്ല. ജനലരികില്‍ നിലാവിനെ നോക്കിനില്‍ക്കുമ്പോള്‍  തന്നോടു  ചേര്‍ന്നുനില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുന്നത് ഒരു ചുമയില്‍ തന്റെ ശരീരമാകുന്ന പഴങ്കൂട് അടിതകര്‍ന്നുവീണേക്കുമെന്ന ആശങ്കകൊണ്ടാണ്. ഇനിയും ഒരു തിരുവാതിര കാണുവാന്‍ താനുണ്ടാവുകയില്ലെന്ന് കവി കരുതുന്നുമുണ്ട്. മരുന്നുകളില്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ് അദ്ദേഹത്തിന്റെ സായാഹ്നങ്ങള്‍. ഒരാളില്ലാതെ മറ്റെയാള്‍ക്ക് നിലനില്‍ക്കാനാവില്ല എന്ന  ഇഴയടുപ്പത്തിന്റെ സൂചനകൂടി ഈ വരിയില്‍ വായിക്കാനാവും. ജീവിതത്തിന്റെ നല്ല കാലങ്ങളില്‍ മാത്രമല്ല, ഇനിയവശേഷിക്കുന്ന ഓരോ നിമിഷത്തിലും സന്തോഷത്തോടെ  പരസ്പരം ഊന്നുവടിയായി നില്‍ക്കുവാനുള്ള ക്ഷണംകൂടിയാണിത്.
3. 'തിരുവാതിരയെ എതിരേല്‍ക്കുന്ന കവി' നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്?
ഏറ്റവും ഉറപ്പുള്ള ദാമ്പത്യബന്ധമാണ് കവിയുടേത്. മൂന്നു പതിറ്റാണ്ട് ഒരുമിച്ചു ജീവിച്ചിച്ചിട്ടും മതിവരാത്ത മനസ്സാണ്  കവിയുടേത്. ദീര്‍ഘമാംഗല്യത്തിനുവേണ്ടിയാണ് തിരുവാതിര ആഘോഷിക്കുന്നത്. ഭാര്യയോടൊപ്പം ജനലരികില്‍നിന്ന് കവി കാത്തിരിക്കുന്നത് തിരുവാതിരയുടെ വരവാണ്.  ഒരുമിച്ചു ജീവിച്ചു കൊതിതീരാത്ത കവി ധനുമാസത്തിലെ കുളിരും നനവുമുള്ള തിരുവാതിരയെ ഇപ്രകാരം കാത്തിരിക്കുന്നത് ഒരു ചുമയില്‍ അടിതകര്‍ന്നുവീണേക്കാവുന്ന ശരീരവുമായാണ്. പരസ്പരം ഊന്നുവടികളായി ജീവിച്ചവരാണ് ഈ ദമ്പതികള്‍. ഇനിയുള്ള ദിവസങ്ങളെയും  സന്തോഷത്തോടെ സ്വീകരിക്കാന്‍ കൈകള്‍ കോര്‍ത്തുപിടിച്ചു കാത്തിരിക്കുകയാണവര്‍.


കേരളപാഠാവലി (യൂണിറ്റ്-4) : പാരിന്റെ നന്മയ്ക്കത്രേ... - കൂടുതല്‍ വിവരങ്ങള്‍ (Class 9))

പാഠം 1 - കാളകള്‍
ഹൃദയത്തില്‍ സൂക്ഷിച്ച പാട്ടുകള്‍...
ജീവിതത്തിന്റെ അവസാനകാലത്ത് പി. ഭാസ്‌കരന്‍ അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു. ഉറ്റബന്ധുക്കളെ തിരിച്ചറിയാനോ പഴയകാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഈ അവസ്ഥയറിഞ്ഞ് പ്രശസ്ത ഗായികയായ എസ്. ജാനകി അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹമെഴുതിയ ഒട്ടേറെ ഗാനങ്ങള്‍ പാടിയ  ജാനകിയെയും അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ അടുക്കലിരുന്ന് താന്‍ പാടിയ ഗാനങ്ങള്‍ ജാനകി പതുക്കെ മൂളി. ആ പാട്ടുകളുടെ മുഴുവന്‍ വരികളും പി. ഭാസ്‌കരന്‍ ഓര്‍ത്തെടുത്ത് കൂടെപ്പാടി. അവ പാടിയത്  തന്നോടൊപ്പം പാടുന്ന ജാനകിയാണെന്നോ ആ പാട്ടുകള്‍ താനെഴുതിയതാണെന്നോ ഒന്നും അപ്പോള്‍ അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു. മറവിക്ക് കീഴടങ്ങാതെ ആ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നത്  ആ പാട്ടുകള്‍ മാത്രം.  2007 ഫെബ്രുവരി 25- ന് ആ ഹൃദയവും നിശ്ചലമായി.

പി. ഭാസ്‌കരന്‍ രചിച്ച ചില പ്രശസ്ത 
സിനിമാഗാനങ്ങള്‍
കായലരികത്ത്... 
 കുയിലിനെത്തേടി...
 എല്ലാരും ചൊല്ലണ്...
 താമസമെന്തേ വരുവാന്‍...
 ഇന്നലെ മയങ്ങുമ്പോള്‍...
 കാട്ടിലെ പാഴ്മുളം...
 അല്ലിയാമ്പല്‍ കടവില്‍...
 അഞ്ജനക്കണ്ണെഴുതി...
 ഇന്നെനിക്കു പൊട്ടുകുത്താന്‍...
 പത്തു വെളുപ്പിന്...
 കേശാദിപാദം തൊഴുന്നേന്‍...
 പ്രാണസഖീ ഞാന്‍...
 സ്വര്‍ഗഗായികേ ഇതിലേ...
 കരയുന്നോ പുഴ ചിരിക്കുന്നോ...
 ഒരു പുഷ്പം മാത്രമെന്‍...

പാഠം 2 - സാക്ഷി
സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ച് ചെമ്മനം ചാക്കോ എഴുതിയ  'ആളില്ലാക്കസേരകള്‍' എന്ന കവിത
മോളിലായ്ക്കറങ്ങുന്നു പങ്കകള്‍, താഴെയെങ്ങു-
മാളില്ലാക്കസേരകള്‍, പ്യൂണില്ലാക്കവാടങ്ങള്‍
ചെല്ലുമ്പോള്‍ കാണും രംഗമെങ്ങുമീവിധം, കാണ്മോര്‍
ചൊല്ലുന്നു ബന്ധപ്പെട്ട കക്ഷി കാന്റീനില്‍ പോയി
ഇടനാഴിയില്‍, മരച്ചുവട്ടില്‍, വരാന്തയില്‍ 
തുടരെക്കലപില കൊച്ചുവര്‍ത്തമാനം ചൊല്ലി
എത്ര ഭാരമേ, ഭാരിച്ചാരു ശമ്പളം വാങ്ങി
പത്തുതൊട്ടഞ്ചോളവും കാപ്പിക്കുപോകും ജോലി?
തൊഴിലില്ലാതേ യുവവൈഭവമലയുമ്പോള്‍
തൊഴില്‍ കിട്ടിയോരുടെ വേലയീ മട്ടാണെങ്കില്‍
ആപ്പീസുബോര്‍ഡില്‍ തൊഴിലില്ലാത്ത പിള്ളേര്‍ കാപ്പി-
ശാപ്പാടുകടയെന്നു കുറിച്ചാല്‍ ചിരിക്കാമോ?
ആളില്ലാക്കസേരയില്‍ പാതിശമ്പളം  ചോദി-
ച്ചഭ്യസ്തവിദ്യര്‍ കേറിയിരുന്നാലിറക്കാമോ?