Thursday, March 30, 2023

CLASS 10 - ലക്ഷ്മണസാന്ത്വനം

ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്തിന്റെ വിശദമായ ആശയം











Tuesday, October 11, 2022

ഉപന്യാസത്തിന്റെ മാതൃകകള്‍

   
............................................................................................
 ഉപന്യാസം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക.
👉    അനുയോജ്യമായ ഒരു ശീര്‍ഷകം ഉപന്യാസത്തിന് നല്‍കണം.
👉  ആദ്യഖണ്ഡിക ആമുഖമാണ്. ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം
തുടര്‍വായനയിലേക്ക് നയിക്കുന്നതുമാവണം ആമുഖം. വിഷയത്തോടുള്ള സമീപനവും ഇതില്‍ വ്യക്തമാക്കണം.  നാലോ അഞ്ചോ വാക്യങ്ങളില്‍ കവിയാത്തതാവണം ആമുഖം.
👉   തുടര്‍ന്ന് ഒന്നോ രണ്ടോ ഖണ്ഡികകളിലായി ആശയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാം. ആശയങ്ങള്‍ക്ക് വ്യക്തതയും  പരസ്പര
ചേര്‍ച്ചയുമുണ്ടാവണം. വിഷയവുമായി ബന്ധപ്പെട്ട ഉദ്ധരണികളും ഉദാഹരണങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം. വിഷയത്തിന് സമകാലികലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരിക്കണം ഉപന്യാസം അവതരിപ്പിക്കേണ്ടത്.
👉   അവസാനത്തെ ഖണ്ഡിക ഉപസംഹാരമാണ്. വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തണം.
............................................................................................
 
ആധുനിക കവിത്രയത്തില്‍ ഒരാളായ കുമാരനാശാന്റെ സാഹിത്യസംഭാവനകള്‍, സാമൂഹികസേവനങ്ങള്‍, രചനയുടെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു  ഉപന്യാസം തയാറാക്കുക. 
കുമാരനാശാന്‍ - കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും
നമ്മുടെ നാടിനും സാഹിത്യത്തിനും എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന വിപ്ലവകാരിയായിരുന്നു കുമാരനാശാന്‍. ജാതിയുടെ പേരില്‍ മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു സമൂഹം അന്ന് കേരളത്തിലുണ്ടായിരുന്നു. സവര്‍ണമേധാവിത്വത്തിന്‍ കീഴില്‍ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ ശബ്ദമായി ആശാന്റെ രചനകള്‍ മാറി. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ സാവിത്രി അന്തര്‍ജനത്തെക്കൊണ്ട് ചാത്തന്‍പുലയനെ വിവാഹം കഴിപ്പിക്കാനും, 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലൂടെ താഴ്ന്നജാതിക്കാരിയായ മാതംഗിയെ ആശ്രമത്തില്‍ സ്വീകരിച്ച് സന്ന്യാസിനിയാക്കാനും ആശാന് സാധിച്ചു. ഇതൊന്നും  അക്കാലത്ത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു കവിയും കാണിക്കാത്ത ധൈര്യമാണ് കുമാരനാശാന്‍ പ്രകടിപ്പിച്ചത്.
ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്ന കവികളില്‍ ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവിയാണ് കുമാരനാശാന്‍. ആശയഗാംഭീര്യം, ജീവിതദര്‍ശനം, മാനവികത, തത്ത്വചിന്ത, സ്‌നേഹത്തിലുള്ള അടിയുറച്ചവിശ്വാസം എന്നിവയുടെയെല്ലാം ശക്തമായ ആവിഷ്‌കാരമാണ് ആശാന്റെ കവിതകള്‍. അവതരണത്തിലെ പുതുമ പില്‍ക്കാലകവികള്‍ക്ക് വഴികാട്ടിയാവുകയും ചെയ്തു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,  കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ശ്രീബുദ്ധചരിതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആശാനുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീനാരായണഗുരുവാണ്.  മാവ്  എസ്. എന്‍. ഡി.
പി. യോഗത്തിന്റെയും കുയില്‍ കുമാരനാശാന്റെയും പ്രതീകങ്ങളാണ്. അക്കാലത്തെ സാഹിത്യകാരന്മാരെ ശരിയായ വഴിയില്‍ നയിച്ചിരുന്ന എ. ആര്‍. രാജരാജവര്‍മ്മയുടെ വിയോഗത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച വിലാപകാവ്യമാണ് 'പ്രരോദനം'. 'നളിനി'യിലും 'ലീല'യിലും നിറഞ്ഞുനില്‍ക്കുന്നത് സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ്. രാമന്റെ ചെയ്തികളെ വിചാരണചെയ്ത്  വിധിപറയുന്ന  'ചിന്താവിഷ്ടയായ സീത'യിലെ  സീത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്. പുറംമോടിയല്ല, ഉള്‍ക്കനമായിരുന്നു ആശാന് പ്രധാനം. കവിതയില്‍ മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
തന്റെ സമുദായം നേരിടുന്ന അവഗണനയും നീതിനിഷേധവും മാറ്റിയെടുക്കുന്നതിന് ശ്രീനാരായണഗുരു രൂപം നല്‍കിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. നവോത്ഥാനശില്പികളിലെ തിളങ്ങുന്ന നക്ഷത്രമായ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹികപരിഷ്‌കരണത്തിന് കുമാരനാശാന്‍  കൈക്കൊണ്ട ആയുധമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍. കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിവ്യവസ്ഥയുടെ തായ്‌വേരിലാണ് അവ  ചെന്നുപതിച്ചത്. ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ നിറഞ്ഞതാണ് ആശാന്റെ കവിതകള്‍. അനായാസം വായിച്ച് ആസ്വദിക്കാവുന്നവയല്ല അവ. ആഴത്തില്‍ മനനംചെയ്താല്‍ മാത്രമേ ആശാന്‍കവിതകളുടെ ഉള്ളറിയാന്‍ കഴിയുകയുള്ളൂ. കാലമെത്ര കഴിഞ്ഞാലും കുമാരനാശാനും അദ്ദേഹത്തിന്റെ കൃതികളും അല്‍പ്പംപോലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' 
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'
'ക്ഷേത്രങ്ങളല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴില്‍ശാലകളോ ആണ് ഇനി വേണ്ടത്.'                  (ശ്രീനാരായണഗുരു) 
മുകളില്‍ കൊടുത്ത സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തി 'ആധുനിക കേരളസൃഷ്ടിയില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.                                 
ശ്രീനാരായണഗുരു- നവകേരളശില്പി
  മതങ്ങളെക്കാളും ദൈവങ്ങളെക്കാളും മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കിയ ആചാര്യനും സന്ന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവര്‍ണരുടെ ജീവിതം അക്കാലത്ത് നരകതുല്യമായിരുന്നു. അവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ദുരിതജീവിതത്തില്‍നിന്ന് ഈ പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് ഗുരു ഏറ്റെടുത്തത്.
മനുഷ്യരില്‍ ആണും പെണ്ണുമെന്ന രണ്ടു ജാതി മാത്രമേയുള്ളൂ. മറ്റുള്ള തരംതിരിവുകളെല്ലാം ശുദ്ധവിഡ്ഢിത്തമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'; 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നീ സന്ദേശങ്ങള്‍ അന്നത്തെ മതസങ്കല്‍പ്പങ്ങളുടെ തായ്‌വേരുകളില്‍ ചെന്നുകൊണ്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരെ സമുദ്ധരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ശാലകളുമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം വളരെ രൂക്ഷമായിരുന്നു. ഓരോരുത്തരും അവനവനിലുള്ള ഈശ്വരനെ കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നല്‍കിയ   മഹത്തായ സന്ദേശവും അതുതന്നെയാണ്. ശിവപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യവും സമൂഹത്തിലെ അശരണരുടെ വിമോചനംതന്നെയായിരുന്നു. മദ്യമെന്ന സാമൂഹികവിപത്തിനെതിരെയും  അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയിരുന്നു. മദ്യം ഉണ്ടാക്കുന്നതിനും അത് വില്‍ക്കുന്നതിനും കുടിക്കുന്നതിനും  അദ്ദേഹം എതിരായിരുന്നു.
ഉത്കൃഷ്ടങ്ങളായ നിരവധി സാഹിത്യസൃഷ്ടികളും ശ്രീനാരായണഗുരുവിന്റേതായിട്ടുണ്ട്. ആ കൃതികളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ സാംസ്‌കാരികകേരളത്തിലേക്ക് കൈപിടിച്ചുനടത്തിയത് ശ്രീനാരായണഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും മാനവികതയ്ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ മോചനവും  സന്തോഷവുമാണ് തന്റെ മോക്ഷപ്രാപ്തിയേക്കാള്‍ പ്രധാനമായി അദ്ദേഹം കണ്ടിരുന്നത്. നാമിന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവിന് ശ്രീനാരായണഗുരുവിനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

പ്രഭാഷണത്തിന്റെ മാതൃകകള്‍

 
 
 .............................................................................................................
പ്രഭാഷണം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലുണ്ടായിരിക്കണം.
👉   അഭിസംബോധനയോടെയായിരിക്കണം പ്രഭാഷണം തുടങ്ങേണ്ടത്. (ഉദാ : മാന്യസദസ്സിന് വന്ദനം/ പ്രിയപ്പെട്ട ശ്രോതാക്കളേ)
👉   പ്രഭാഷണത്തിന്റെ ആദ്യഖണ്ഡിക ആമുഖമാണ്. വിഷയത്തിന്റെ പ്രാധാന്യം ഇതില്‍ വ്യക്തമാക്കണം.
👉    രണ്ടാം ഖണ്ഡികയില്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങള്‍, ഉദ്ധരണികള്‍, പാഠഭാഗങ്ങളിലെ അനുയോജ്യമായ ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
👉    അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പരസ്പരബന്ധവും അടുക്കും ചിട്ടയും വേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആധികാരികമായിരിക്കണം.
👉     സ്വന്തം കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കണം.
👉   ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
👉    അവസാനത്തെ ഖണ്ഡികയായ ഉപസംഹാരത്തില്‍ സ്വന്തം നിഗമനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം.
👉    ശ്രോതാക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം അവസാനിപ്പിക്കാം.
 .............................................................................................................
 
 
▶️  കര്‍ഷകദിനത്തില്‍ നാട്ടിലെ പ്രായംകൂടിയ കര്‍ഷകനെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയാറാക്കുക. 
ആദരണീയരായ അധ്യാപകരേ, പ്രിയപ്പെട്ട സഹപാഠികളേ,
നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഒരു മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. ഇതുവരെ നാം തിരിച്ചറിയാതിരുന്ന, അംഗീകരിക്കാതിരുന്ന വലിയൊരു വിഭാഗം രാജ്യസ്‌നേഹികളെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. രാപകലില്ലാതെ നമുക്കുവേണ്ടി പൊരിവെയിലിലും കൊടുംതണുപ്പിലും  പെരുമഴയത്തും അധ്വാനിച്ച് മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കര്‍ഷകര്‍. അഭിമാനത്തോടെയാണ് അവരെ ഇന്ന് നമ്മള്‍ ആദരിക്കുന്നത്. ജീവന്‍ പണയംവച്ച് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് സമമാണ് കര്‍ഷരെന്ന് സമൂഹം ഒന്നടങ്കം ഏറ്റുപറയുന്ന ദിവസമാണിത്. അതാണ് കര്‍ഷകദിനം.
സമൂഹത്തിലെ ഏതു ജോലിയേക്കാളും മഹത്ത്വമുള്ളതാണ് കാര്‍ഷികവൃത്തി. പാടത്തും  പറമ്പിലും ചെളിയിലും പണിയെടുക്കുമ്പോള്‍ ഇവരുടെ ദേഹത്ത് വിയര്‍പ്പും മണ്ണും പുരളും. ആ വിയര്‍പ്പാണ് ഭക്ഷണമായി നമ്മുടെ ഭക്ഷണമേശയിലെത്തുന്നത്. സമൂഹത്തിലെ ഉന്നതരും  താണവരും  ഉദ്യോഗസ്ഥരും ഭരണാധികാരികളും  ആത്മീയനേതാക്കളും കുറ്റവാളികളും  ഒരുപോലെ ആ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുത്ത്  നമ്മെ പോറ്റിയ  ഈ പാവങ്ങളെ  ഇതുവരെ  നമ്മള്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. ഒരിക്കലും പൊറുക്കാനാവാത്ത  നന്ദികേടാണ് നമ്മളവരോട് കാണിച്ചുകൊണ്ടിരുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹമായ വിലപോലും നമ്മള്‍ നല്‍കിയില്ലെന്നതാണ് സത്യം. ജീവിതകാലം മുഴുവന്‍ നമുക്കുവേണ്ടി അധ്വാനിച്ച കര്‍ഷകനെ ആദരിച്ചുകൊണ്ട് ഒരു മഹത്തായ സന്ദേശമാണ് നമ്മള്‍ ഇന്നിവിടെ നല്‍കുന്നത്. അവരോടൊപ്പം തോളോടുതോള്‍  ചേര്‍ന്ന് നമ്മുടെ നാടിനാവശ്യമായ ഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ഒരുക്കാം. വിഷമില്ലാത്ത, മാലിന്യമില്ലാത്ത ഭക്ഷണം നല്‍കി വരുംതലമുറകളെ ആരോഗ്യമുള്ളവരാക്കാം. കൃഷി നമുക്കൊരു ശീലമാക്കാം. അധ്വാനത്തിന്റെ വിലയും മഹത്ത്വവും നമുക്ക് തലമുറകളിലേക്ക് കൈമാറാം. സുഭിക്ഷമായ, സമ്പന്നമായ നമ്മുടെ നാട് നമുക്കൊരുമിച്ച് പണിതുയര്‍ത്താം.
ജീവിതവും ആരോഗ്യവും ഈ നാടിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ കര്‍ഷകന്‍. അദ്ദേഹത്തിന്റെ അധ്വാനമാണ് ഈ നാടിനെ പോറ്റിവളര്‍ത്തിയത്. അതിനാല്‍ത്തന്നെ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന്  നിസ്സംശയം പറയാം. ഈ രാജ്യസ്‌നേഹിയുടെ മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കട്ടെ.                 
നന്ദി, നമസ്‌കാരം
ജയ്ഹിന്ദ്

▶️ ഒരു നാടിന്റെ  ജീവസ്രോതസ്സുകളാണ് നദികള്‍. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക. 
പ്രിയപ്പെട്ട ശ്രോതാക്കളേ, 
ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. നിലനില്‍പ്പിന് അത്യാവശ്യമായ വസ്തുക്കള്‍ ഇല്ലാതാക്കുന്ന പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന ചൊല്ലാണിത്. ബുദ്ധിശക്തിയോ ചിന്താശേഷിയോ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുള്ളത്. നദികളോടുള്ള നമ്മുടെ സമീപനം സത്യത്തില്‍ ഇത്തരത്തിലുള്ളതാണ്. വിനാശകരമാണെന്ന്  അറിഞ്ഞിട്ടും  അധികാരികളുടെ ഒത്താശയോടെ  ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറെ അദ്ഭുതകരം.
കൃഷി, കുടിവെള്ളം എന്നിവയ്ക്ക് നമ്മള്‍ നേരിട്ട് ആശ്രയിക്കുന്നത് നദികളെയാണ്. നദികള്‍ മലിനമാവുമ്പോള്‍ ഭൂഗര്‍ഭജലവും മലിനമാവും. അതോടെ കുടിവെള്ളം ഇല്ലാതെയാവും. നദിയിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെയാവും. കടുത്ത ഭക്ഷ്യക്ഷാമമാണ് അതിന്റെ അനന്തരഫലം. മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി ഇത് മാറും. നദികള്‍  ഉദ്ഭവിക്കുന്നത് മലകളില്‍നിന്നാണ്. മലകള്‍ വെട്ടിനിരത്തുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ നദികളെ ഉദ്ഭവത്തില്‍തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊടിയ വരള്‍ച്ച, ഭൂകമ്പം, പേമാരി, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കും. രാസമാലിന്യങ്ങള്‍ നദീജലത്തില്‍ കലരുന്നത് ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. നമ്മുടെ നാട്ടിലെ നദികളെല്ലാംതന്നെ മരണാവസ്ഥയിലെത്തിക്കഴിഞ്ഞു. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്‌പോലുള്ള മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടി ജലജീവികളെ  ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സസ്യങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യനു മാത്രമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തമാണ്. ഓരോ നദിയും ഇല്ലാതെയാവുമ്പോള്‍ നഷ്ടമാവുന്നത് ഓരോ ആവാസവ്യവസ്ഥയാണ്. അതായത്, ജീവിസമൂഹത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതി. മനുഷ്യരും ഇക്കൂട്ടത്തില്‍ പെടും. നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാംതന്നെ ഇല്ലാതാവുന്ന അവസ്ഥ. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തിയെന്ന് നദികളുടെ മലിനീകരണത്തെ നേരത്തെ വിശേഷിപ്പിച്ചത്. 
വളരെ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സമീപിച്ചേ മതിയാകൂ. ഈ രീതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക്  ഇവിടെ  നിലനില്‍ക്കാനാവില്ല. പച്ചപ്പുനിറഞ്ഞ ഈ മണ്ണ് മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ സകലരും ഇതിനെതിരെ രംഗത്തുവരണം. നദികളെയും നാടിനെയും രക്ഷിക്കാന്‍  മുന്നിട്ടിറങ്ങണം. എങ്കില്‍  ഒരു പരിധിവരെ  നമുക്ക് ബാക്കിയുള്ളവയെ നിലനിര്‍ത്താനാവും. നാട് കൊള്ളയടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ തിരുത്തുവാനുള്ള സമീപനമാണ് വേണ്ടത്. ഒരു രണ്ടാം സ്വാതന്ത്ര്യസമരം. നാടിനെ രക്ഷിക്കാനുള്ള ഈ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.                                    
                                                                                                         നന്ദി, നമസ്‌കാരം





Sunday, September 4, 2022

അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.     അയോധ്യയിലെ പാവപ്പെട്ടവരായ നാം  വിശപ്പടക്കാന്‍ എന്തുചെയ്യും എന്ന് ഒരു പ്രജ ചോദിക്കുമ്പോള്‍ രാജസന്നിധിയില്‍വച്ച് അപശബ്ദം പുറപ്പെടുവിക്കുന്നവരെ  സംഘത്തില്‍ നിന്ന് പുറത്താക്കാം  എന്നാണ് മറ്റൊരാള്‍ പറയുന്നത്്. ഇത് സൂചിപ്പിക്കുന്നതെന്ത്?
    അധികാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജാവിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിഷേധിക്കേണ്ട ജനം അതിനെ നിസ്സംഗതയോടെ സമീപിക്കുകയാണിവിടെ. കൂട്ടത്തില്‍ ആരെങ്കിലും ചോദ്യംചെയ്യാന്‍ മുതിര്‍ന്നാല്‍ പ്പോലും മറ്റുള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുകയും അതുവഴി രാജാവിന്റെ പ്രീതിനേടാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. 'രാജാവിന്റെ കാലുകള്‍ കണ്ടാല്‍  ഞങ്ങള്‍ക്ക് വിശപ്പില്ല' എന്നു പറഞ്ഞ് അധികാരവര്‍ഗത്തിനുവേണ്ടി ബലിയാടാകുകയാണവര്‍. പണവും അധികാരവുമുള്ളവര്‍ എന്തുചെയ്താലും ന്യായാന്യായവിവേചനം കൂടാതെ അതിനെ പിന്‍തുണയ്ക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അതാണ് സുരക്ഷിതം എന്ന് കൂടുതല്‍  ആളുകളും കരുതുന്നു. വേറിട്ടശബ്ദങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നു.
2.''എനിക്കീ ഘടന അറിയാം. അതല്ലേ ഞാന്‍ തന്നെപ്പോലെ ഭയപ്പെടാത്തത്. അതു കണ്ടുരസിക്കാനാ ഞാന്‍ ഇവിടെ വന്നത്.'' ചിന്താരാമന്റെ  ഈ വാക്കുകളിലൂടെ നാടകകൃത്ത് വിരല്‍ചൂണ്ടുന്ന  സാമൂഹികപരിതസ്ഥിതി വിലയിരുത്തുക.
    രാജ്യത്തെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനസമരങ്ങളോട് കാണിച്ചിട്ടുള്ള സമീപനത്തെയാണ് നാടകകൃത്ത് ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. വിദ്യാഭ്യാസവും ബുദ്ധിവൈഭവവും സ്വന്തം ജീവിതസുരക്ഷിതത്വത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. നാടിനുവേണ്ടി വളരെയേറെ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാമെന്നിരിക്കെ ഒരു ജഡ്ജിയെപ്പോലെ വിധികര്‍ത്താക്കളായി മാറുകയോ കാഴ്ചക്കാരെപ്പോലെ കണ്ടുരസിക്കുകയോ ചെയ്യുകയാണവര്‍. സാധാരണക്കാരന്റെ  പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുകയോ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍  കഴിയാതെ ബുദ്ധിജീവി ചമഞ്ഞ്  പുസ്തകങ്ങളില്‍ മുഖമൊളിപ്പിക്കുന്നവര്‍ നാടിന്റെ നേട്ടമല്ല, ശാപമാണ്.

പ്രകാശം ജലം പോലെയാണ്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (+2 Class)

 1.   ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് എന്ന എഴുത്തുകാരന്  യോജിക്കുന്നവ പട്ടികപ്പെടുത്തുക.
    മാജിക്കല്‍ റിയലിസം, റൊമാന്റിസിസം, നൊബേല്‍ സമ്മാനം, ചലച്ചിത്ര സംവിധായകന്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ                 

ഉത്തരം:     
    മാജിക്കല്‍ റിയലിസം, നൊബേല്‍ സമ്മാനം, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗാബോ
2.     ഭാവനകൊണ്ട് എന്തും  സൃഷ്ടിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍െക്വസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ വിശകലനം ചെയ്ത് കുറിപ്പെഴുതുക.           മുതിര്‍ന്നവരുടെ ലോകമല്ല കുട്ടികളുടേത്. അത് ഭാവനാസമ്പന്നമാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറി എത്രദൂരം വേണമെങ്കിലും അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.യാഥാര്‍ഥ്യബോധത്തിന് അതില്‍ യാതൊരു സ്ഥാനവുമില്ല. മുത്തശ്ശിക്കഥകളും മാന്ത്രികകഥകളും കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രകാശം ജലം പോലെ മുറിക്കുള്ളില്‍ നിറയുകയും അതിലൂടെ വള്ളം തുഴഞ്ഞുനടക്കുകയും  ചെയ്യുന്നത് കുട്ടികളുടെ ഭാവനാസൃഷ്ടിയാണ്.  ഒരിക്കലും സഫലമാകില്ല എന്ന് മുതിര്‍ന്നവര്‍  തീര്‍ച്ചപ്പെടുത്തിയ കാര്യങ്ങള്‍ കുട്ടികള്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ത്തു. പന്ത്രണ്ടടിയോളം  ഉയരത്തില്‍ അവര്‍ പ്രകാശജലത്തെ മുറിയില്‍ നിറച്ചു.  മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നിരുന്ന വീട്ടില്‍നിന്ന്  പ്രകാശത്തിന്റെ  വെള്ളച്ചാട്ടം മട്ടുപ്പാവുകള്‍  കവിഞ്ഞ് പട്ടണംവരെ  എത്തുന്നുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സില്‍ യാഥാര്‍ഥ്യങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും ഇടമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ കഥയാണിത്.