Tuesday, October 11, 2022

ഉപന്യാസത്തിന്റെ മാതൃകകള്‍

   
............................................................................................
 ഉപന്യാസം തയാറാക്കുന്ന വിധം
👉   തന്നിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി അനുയോജ്യമായ ആശയങ്ങള്‍ മനസ്സില്‍ ക്രമപ്പെടുത്തുക.
👉    അനുയോജ്യമായ ഒരു ശീര്‍ഷകം ഉപന്യാസത്തിന് നല്‍കണം.
👉  ആദ്യഖണ്ഡിക ആമുഖമാണ്. ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം
തുടര്‍വായനയിലേക്ക് നയിക്കുന്നതുമാവണം ആമുഖം. വിഷയത്തോടുള്ള സമീപനവും ഇതില്‍ വ്യക്തമാക്കണം.  നാലോ അഞ്ചോ വാക്യങ്ങളില്‍ കവിയാത്തതാവണം ആമുഖം.
👉   തുടര്‍ന്ന് ഒന്നോ രണ്ടോ ഖണ്ഡികകളിലായി ആശയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാം. ആശയങ്ങള്‍ക്ക് വ്യക്തതയും  പരസ്പര
ചേര്‍ച്ചയുമുണ്ടാവണം. വിഷയവുമായി ബന്ധപ്പെട്ട ഉദ്ധരണികളും ഉദാഹരണങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം. വിഷയത്തിന് സമകാലികലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരിക്കണം ഉപന്യാസം അവതരിപ്പിക്കേണ്ടത്.
👉   അവസാനത്തെ ഖണ്ഡിക ഉപസംഹാരമാണ്. വിഷയത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തണം.
............................................................................................
 
ആധുനിക കവിത്രയത്തില്‍ ഒരാളായ കുമാരനാശാന്റെ സാഹിത്യസംഭാവനകള്‍, സാമൂഹികസേവനങ്ങള്‍, രചനയുടെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു  ഉപന്യാസം തയാറാക്കുക. 
കുമാരനാശാന്‍ - കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും
നമ്മുടെ നാടിനും സാഹിത്യത്തിനും എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന വിപ്ലവകാരിയായിരുന്നു കുമാരനാശാന്‍. ജാതിയുടെ പേരില്‍ മനുഷ്യത്വം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു സമൂഹം അന്ന് കേരളത്തിലുണ്ടായിരുന്നു. സവര്‍ണമേധാവിത്വത്തിന്‍ കീഴില്‍ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ ശബ്ദമായി ആശാന്റെ രചനകള്‍ മാറി. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ സാവിത്രി അന്തര്‍ജനത്തെക്കൊണ്ട് ചാത്തന്‍പുലയനെ വിവാഹം കഴിപ്പിക്കാനും, 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലൂടെ താഴ്ന്നജാതിക്കാരിയായ മാതംഗിയെ ആശ്രമത്തില്‍ സ്വീകരിച്ച് സന്ന്യാസിനിയാക്കാനും ആശാന് സാധിച്ചു. ഇതൊന്നും  അക്കാലത്ത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു കവിയും കാണിക്കാത്ത ധൈര്യമാണ് കുമാരനാശാന്‍ പ്രകടിപ്പിച്ചത്.
ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്ന കവികളില്‍ ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവിയാണ് കുമാരനാശാന്‍. ആശയഗാംഭീര്യം, ജീവിതദര്‍ശനം, മാനവികത, തത്ത്വചിന്ത, സ്‌നേഹത്തിലുള്ള അടിയുറച്ചവിശ്വാസം എന്നിവയുടെയെല്ലാം ശക്തമായ ആവിഷ്‌കാരമാണ് ആശാന്റെ കവിതകള്‍. അവതരണത്തിലെ പുതുമ പില്‍ക്കാലകവികള്‍ക്ക് വഴികാട്ടിയാവുകയും ചെയ്തു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,  കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ശ്രീബുദ്ധചരിതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആശാനുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീനാരായണഗുരുവാണ്.  മാവ്  എസ്. എന്‍. ഡി.
പി. യോഗത്തിന്റെയും കുയില്‍ കുമാരനാശാന്റെയും പ്രതീകങ്ങളാണ്. അക്കാലത്തെ സാഹിത്യകാരന്മാരെ ശരിയായ വഴിയില്‍ നയിച്ചിരുന്ന എ. ആര്‍. രാജരാജവര്‍മ്മയുടെ വിയോഗത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച വിലാപകാവ്യമാണ് 'പ്രരോദനം'. 'നളിനി'യിലും 'ലീല'യിലും നിറഞ്ഞുനില്‍ക്കുന്നത് സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ്. രാമന്റെ ചെയ്തികളെ വിചാരണചെയ്ത്  വിധിപറയുന്ന  'ചിന്താവിഷ്ടയായ സീത'യിലെ  സീത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്. പുറംമോടിയല്ല, ഉള്‍ക്കനമായിരുന്നു ആശാന് പ്രധാനം. കവിതയില്‍ മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
തന്റെ സമുദായം നേരിടുന്ന അവഗണനയും നീതിനിഷേധവും മാറ്റിയെടുക്കുന്നതിന് ശ്രീനാരായണഗുരു രൂപം നല്‍കിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. നവോത്ഥാനശില്പികളിലെ തിളങ്ങുന്ന നക്ഷത്രമായ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹികപരിഷ്‌കരണത്തിന് കുമാരനാശാന്‍  കൈക്കൊണ്ട ആയുധമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍. കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിവ്യവസ്ഥയുടെ തായ്‌വേരിലാണ് അവ  ചെന്നുപതിച്ചത്. ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ നിറഞ്ഞതാണ് ആശാന്റെ കവിതകള്‍. അനായാസം വായിച്ച് ആസ്വദിക്കാവുന്നവയല്ല അവ. ആഴത്തില്‍ മനനംചെയ്താല്‍ മാത്രമേ ആശാന്‍കവിതകളുടെ ഉള്ളറിയാന്‍ കഴിയുകയുള്ളൂ. കാലമെത്ര കഴിഞ്ഞാലും കുമാരനാശാനും അദ്ദേഹത്തിന്റെ കൃതികളും അല്‍പ്പംപോലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' 
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'
'ക്ഷേത്രങ്ങളല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴില്‍ശാലകളോ ആണ് ഇനി വേണ്ടത്.'                  (ശ്രീനാരായണഗുരു) 
മുകളില്‍ കൊടുത്ത സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തി 'ആധുനിക കേരളസൃഷ്ടിയില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.                                 
ശ്രീനാരായണഗുരു- നവകേരളശില്പി
  മതങ്ങളെക്കാളും ദൈവങ്ങളെക്കാളും മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കിയ ആചാര്യനും സന്ന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവര്‍ണരുടെ ജീവിതം അക്കാലത്ത് നരകതുല്യമായിരുന്നു. അവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ദുരിതജീവിതത്തില്‍നിന്ന് ഈ പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് ഗുരു ഏറ്റെടുത്തത്.
മനുഷ്യരില്‍ ആണും പെണ്ണുമെന്ന രണ്ടു ജാതി മാത്രമേയുള്ളൂ. മറ്റുള്ള തരംതിരിവുകളെല്ലാം ശുദ്ധവിഡ്ഢിത്തമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'; 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നീ സന്ദേശങ്ങള്‍ അന്നത്തെ മതസങ്കല്‍പ്പങ്ങളുടെ തായ്‌വേരുകളില്‍ ചെന്നുകൊണ്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരെ സമുദ്ധരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ശാലകളുമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം വളരെ രൂക്ഷമായിരുന്നു. ഓരോരുത്തരും അവനവനിലുള്ള ഈശ്വരനെ കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നല്‍കിയ   മഹത്തായ സന്ദേശവും അതുതന്നെയാണ്. ശിവപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യവും സമൂഹത്തിലെ അശരണരുടെ വിമോചനംതന്നെയായിരുന്നു. മദ്യമെന്ന സാമൂഹികവിപത്തിനെതിരെയും  അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയിരുന്നു. മദ്യം ഉണ്ടാക്കുന്നതിനും അത് വില്‍ക്കുന്നതിനും കുടിക്കുന്നതിനും  അദ്ദേഹം എതിരായിരുന്നു.
ഉത്കൃഷ്ടങ്ങളായ നിരവധി സാഹിത്യസൃഷ്ടികളും ശ്രീനാരായണഗുരുവിന്റേതായിട്ടുണ്ട്. ആ കൃതികളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ സാംസ്‌കാരികകേരളത്തിലേക്ക് കൈപിടിച്ചുനടത്തിയത് ശ്രീനാരായണഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും മാനവികതയ്ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ മോചനവും  സന്തോഷവുമാണ് തന്റെ മോക്ഷപ്രാപ്തിയേക്കാള്‍ പ്രധാനമായി അദ്ദേഹം കണ്ടിരുന്നത്. നാമിന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായുവിന് ശ്രീനാരായണഗുരുവിനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

4 comments: