Monday, August 22, 2022

ഹരിതമോഹനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    'ഇവിടെനിന്നൊരു പതിനെട്ടുകിലോമീറ്റര്‍ ദൂരെ ആ കോള്‍പ്പാടത്തിന്റെ വടക്കുമാറി ഒരു പ്ലോട്ട് കിടപ്പുണ്ട്. ബ്രോക്കറില്ലാത്ത കച്ചവടമാ.''
    - ഈ സ്ഥലം അരവിന്ദാക്ഷന് അനുയോജ്യമാണെന്നു രാജന്‍പിള്ള തീരുമാനിക്കുന്നതിലെ യുക്തി വ്യക്തമാക്കുന്ന രണ്ട് സൂചനകള്‍ എഴുതുക.

    ആ സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് വിലയല്ല, അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണുള്ളത്. മരങ്ങളോടും ചെടികളോടുമുള്ള അരവിന്ദാക്ഷന്റെ ഇഷ്ടം  രാജന്‍പിള്ളയ്ക്ക് നന്നായറിയാം. അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ അരവിന്ദാക്ഷന്‍ വെട്ടിമുറിക്കുകയില്ലെന്ന വിശ്വാസവും രാജന്‍പിള്ളയ്ക്കുണ്ട്. അതുകൊണ്ടാണ് ഈ സ്ഥലം അരവിന്ദാക്ഷന്  അനുയോജ്യമാണെന്ന് രാജന്‍പിള്ള തീരുമാനിച്ചത്.
2.    ''എട്ടുംപൊട്ടും തിരിയാത്ത പിള്ളാര്‍ക്കാണോ രണ്ടു പിള്ളാരുടെ അച്ഛനായ നിങ്ങള്‍ക്കാണോ ഇപ്പോ കളിപ്രായവും വിവരമില്ലായ്മയും?'' സുമന ഇങ്ങനെ അഭിപ്രായപ്പെട്ടത്  എന്തുകൊണ്ടാണ്?
    ചില്ലുഭരണിയില്‍ മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ക്രൂരതയായിട്ടാണ് അരവിന്ദാക്ഷന്‍ കരുതിയിരുന്നത്. വീട്ടില്‍ ലൗബേഡ്‌സിനെ വളര്‍ത്താനും അയാള്‍ അനുവദിച്ചിരുന്നില്ല. ആ  അരവിന്ദാക്ഷനാണ് പറമ്പില്‍ പടര്‍ന്നുപന്തലിച്ച് വലുതായി വളരേണ്ട വൃക്ഷങ്ങളുടെ തൈകളെ ചട്ടിയില്‍ വളര്‍ത്താന്‍ തുടങ്ങുന്നത്. ഇതു കണ്ടപ്പോഴാണ് എട്ടുംപൊട്ടും തിരിയാത്ത മക്കള്‍ക്കാണോ അതോ രണ്ടു കുട്ടികളുടെ അച്ഛനായ നിങ്ങള്‍ക്കാണോ കളിപ്രായവും വിവരമില്ലായ്മയും എന്ന്  സുമന ചോദിക്കുന്നത്. സാമാന്യബുദ്ധിക്ക്  നിരക്കാനാവാത്ത കാര്യങ്ങളാണ് അരവിന്ദാക്ഷന്‍ ചെയ്യുന്നതെന്ന ധ്വനിയാണ് സുമനയുടെ വാക്കുകളിലുള്ളത്.
3. $''ഒരു മഹാനഗരത്തില്‍ താമസിക്കുന്നതിനിടെ  മണ്ണന്വേഷിച്ചുപോകേണ്ടിവരുമ്പോഴേ  മണ്ണ്  കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ.''
    $''ഇറച്ചിക്കുവേണ്ടി  ജീവനെടുത്ത  ജന്തുവിന്റെ  ചോരയേക്കാള്‍  അറപ്പിക്കുന്നതും   നികൃഷ്ടവുമാണോ  മണ്ണ്?''
    ആധുനികനഗരജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് മേല്‍ക്കൊടുത്ത വാക്യങ്ങളിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

    മണ്ണില്‍നിന്നും പ്രകൃതിയില്‍നിന്നും അകന്നാണ് ആധുനികനഗരജീവിതം. അതുകൊണ്ടാണ് ഒരു ഇലഞ്ഞിത്തൈ നടാനായി ഇത്തിരിമണ്ണ് താമസസ്ഥലത്തിന് അരക്കിലോമീറ്റര്‍ അകലെനിന്ന് അരവിന്ദാക്ഷന് കൊണ്ടുവരേണ്ടിവന്നത്. ആ മണ്ണില്‍നിന്നും അല്‍പ്പം ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ വീണത് അവിടുത്തെ താമസക്കാര്‍ വലിയ പ്രശ്‌നമാക്കി. എന്നാല്‍ അതേ ലിഫ്റ്റില്‍ ചോരത്തുള്ളികള്‍ വീണത് അവര്‍ക്ക് അത്ര വലിയ പ്രശ്‌നമല്ല. ഇറച്ചിക്കുവേണ്ടി ജീവനെടുത്ത ഒരു ജന്തുവിന്റെ ചോരയേക്കാള്‍ അറപ്പിക്കുന്നതും നികൃഷ്ടവുമാണ് അവര്‍ക്ക് മണ്ണ്. മണ്ണിനെയും പ്രകൃതിയെയും അറിയാത്തവരായും അതിന് വിലകല്‍പ്പിക്കാത്തവരായും ആധുനികനഗരവാസികളില്‍ ഏറിയപങ്കും മാറിയിരിക്കുന്നു. മണ്ണും മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ടെങ്കില്‍ മാത്രമേ തങ്ങളുള്‍പ്പെടെയുള്ള മനുഷ്യരുടെ ജീവിതം സാധ്യമാവുകയുള്ളൂവെന്ന ചിന്തയും അവര്‍ക്കില്ല. അങ്ങേയറ്റം അപകടകരമാണിത്.


No comments:

Post a Comment