Thursday, July 14, 2022

ഓരോ വിളിയും കാത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1.    അമ്മയില്‍നിന്ന് എന്തെങ്കിലുമൊന്ന് കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവത്തിന്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നാനുള്ള കാരണമെന്താണ്?
    സാധാരണഗതിയില്‍ അച്ഛന്‍ പറയുന്നത് അതേപടി അനുസരിക്കുക എന്ന രീതിയാണ് അമ്മ പിന്തുടര്‍ന്നിരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമ്മ അല്‍പ്പം താമസിച്ചാല്‍ അച്ഛന്‍  പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോള്‍ അമ്മ എന്തെങ്കിലും മറുത്തുപറഞ്ഞെന്നിരിക്കും. അമ്മ സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവുകയും ചെയ്യും. അമ്മയില്‍നിന്നും പ്രതികരണം ലഭിക്കാന്‍ വേണ്ടിത്തന്നെയാണ് അച്ഛന്‍ പരിഭവിച്ചിരുന്നത്. അമ്മയുടെ ഉള്ളില്‍ തിങ്ങിനില്‍ക്കുന്ന പരിഭവം തുറന്നുപറയാനുള്ള അവസരം  ഒരുക്കുകയായിരുന്നിരിക്കണം അച്ഛന്‍. അതുകൊണ്ടാണ് അമ്മയില്‍നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവിക്കുന്നതെന്ന് മകന് തോന്നിയത്.
2.    ''പൊരുളില്ലാത്ത സംസാരമെന്ന് ആദ്യം തോന്നാം. പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.''
    അച്ഛന്റെ അഭാവത്തിലാണ് അച്ഛനെക്കുറിച്ചുള്ള ശരിയായ ധാരണ മകന് കൈവരുന്നത്. കുടുംബാംഗങ്ങള്‍  പരസ്പരം  തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ നഷ്ടം ഈ കഥാസന്ദര്‍ഭം  എത്രമാത്രം വ്യക്തമാക്കുന്നുണ്ട്? കണ്ടെത്തിയെഴുതുക.''        
                        
    ആശയവിനിമയസാധ്യതകള്‍ ഏറ്റവും വികസിച്ചിട്ടുള്ള കാലമാണിത്. എന്നാല്‍ മനുഷ്യമനസ്സുകള്‍ തമ്മില്‍ ഇത്രയധികം  അകന്നുപോയ മറ്റൊരു കാലമില്ല. കൂടെയുള്ളവര്‍ മരിച്ചുകഴിയുമ്പോഴാണ് അവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരും ആശ്വാസം  പകരുന്നവരുമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. അച്ഛന്‍ ആരോഗ്യത്തോടെയിരുന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കട്ടിലില്‍ കിടന്നുകൊണ്ട് അദ്ദേഹം  പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് ചിന്തിച്ചില്ല. എന്നാല്‍ അവയെല്ലാം സത്യമായിരുന്നുവെന്ന് അനുഭവം പഠിപ്പിച്ചു. വേര്‍പിരിയുമ്പോള്‍ മാത്രമേ കൂടെക്കഴിയുന്നവരുടെ ശരിയായ മഹത്ത്വവും  വിലയും തിരിച്ചറിയുകയുള്ളൂ എന്ന സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കഥാഭാഗമാണിത്.
3. ◾ ''അത്ര വിഷമം തോന്നിയാലേ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവും.''
''അതോര്‍ത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നീട്ടില്ല.''
''ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛന്‍  എന്നെ എപ്പോഴും  വിളിച്ചോണ്ടിരിക്കുകയാ.  ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ  ഇല്ലാന്ന്  വെച്ചാല്‍...''
    മുകളില്‍ കൊടുത്തിട്ടുള്ള സംഭാഷണഭാഗങ്ങളും  കഥയിലെ മറ്റ് സന്ദര്‍ഭങ്ങളും പരിഗണിച്ച് അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ്  തയാറാക്കുക.          
      
    'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മ. കഥയിലുടനീളം അമ്മ സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. മകന്റെ കണ്ണുകളിലൂടെയാണ് അമ്മയെ നാം കാണുന്നത്.
കിടപ്പുരോഗിയായ  അച്ഛന്റെ ഓരോ വിളിയും കേട്ട് തിടുക്കപ്പെട്ട് ഓടിയെത്തുന്ന അമ്മ - ഇടയ്‌ക്കെല്ലാം അച്ഛനോട് പരിഭവിക്കുന്ന അമ്മ- അച്ഛന്റെ മരണശേഷം  സദാസമയവും വീട്ടില്‍ അച്ഛന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന അമ്മ - ഓര്‍മ്മകളുടെ ആ സാന്നിധ്യം ഉപേക്ഷിച്ച് വീടുവിട്ടു പോകാന്‍ കഴിയാതെ മകന്റെ ക്ഷണം നിരസിക്കുന്ന അമ്മ- ഇങ്ങനെ നോക്കുമ്പോള്‍ അമ്മയെക്കുറിച്ചുള്ള കഥയാണ്. 'ഓരോ വിളിയും കാത്ത്'.         
        പ്രായം ഏറെയായി. ആരോഗ്യവും അത്ര നല്ല നിലയിലല്ല. എന്നിട്ടും കിടപ്പിലായ ഭര്‍ത്താവിന്റെ ഓരോ വിളിക്കും അമ്മ ഓടിയെത്തുന്നു.അത് കടമയെന്ന നിലയ്ക്കല്ല, ആഴമേറിയ ഒരു ബന്ധത്തിന്റെ പ്രതിഫലനമായിട്ടായിരുന്നു അത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷവും  അദ്ദേഹത്തിന്റെ സാന്നിധ്യം അവരനുഭവിക്കുന്നത്. അച്ഛന്റെ മരണം അമ്മയ്ക്ക് മനസ്സുകൊണ്ടു അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'തലേന്നുംകൂടി അദ്ദേഹം വിളിച്ചിരുന്നു' എന്ന് മകനോട്  പറയുന്നത്. മരണവിവരം അറിയാത്ത പരിചയക്കാര്‍ ആരെങ്കിലും  ചോദിച്ചാല്‍ അദ്ദേഹം പോയി എന്ന് പറയുന്നതുപോലും അദ്ദേഹം പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ്.    
    ആ വലിയ വീട്ടില്‍ അമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതില്‍ മകന് വിഷമമുണ്ടെന്നകാര്യം അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല. അച്ഛന്റെ ഓര്‍മ്മകളുപേക്ഷിച്ച് ആ വീടിന്റെ  പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ അമ്മയ്ക്ക് കഴിയാത്തതുകൊണ്ടാണ് കൂടെച്ചെല്ലാത്തത്. ഇത്രയുംകാലം അച്ഛനോടൊപ്പം കഴിഞ്ഞ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാനുള്ള മനസ്സ് മകനില്ലതാനും. അമ്മയോടുള്ള മകന്റെ സ്‌നേഹത്തിനും ബഹുമാനത്തിനും അല്‍പ്പം
പോലും ഇടിവുണ്ടാവുന്നില്ല. സ്‌നേഹബന്ധത്തിന്റെ ആഴമറിയുന്ന സ്ത്രീയുടെ മനസ്സ് നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് ഈ കഥയിലെ അമ്മ.



 

No comments:

Post a Comment