Tuesday, July 2, 2019

അമ്മത്തൊട്ടില്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.  അച്ഛനോട്
മുത്തശ്ശിക്കഥ കേള്‍പ്പിച്ചില്ല
പൊട്ടന്‍തെയ്യം കാണിച്ചില്ല
മണ്ണിലിറക്കിയില്ല
മലയാളം തൊടീച്ചില്ല
വേരുകളും  കന്നിക്കൊയ്ത്തും
പാവങ്ങളും  അയല്‍ക്കാരും
കണ്‍വെട്ടത്തേ വന്നില്ല.
കുറുന്തോട്ടിയും ശതാവരിയും
തിരിച്ചറിഞ്ഞില്ല
ആഴവും  ഒഴുക്കും അനുഭവിച്ചില്ല
മത്സരങ്ങളില്‍ ഞാന്‍
ആര്‍ത്തിപുരണ്ട അമ്പ്
  ഉത്സവങ്ങളില്‍ ആര്‍ക്കും കയ്യെത്താത്തിടമ്പ്
ചെറുപ്പത്തിലേ തന്നത്
വാഷിങ്ടണിലേക്കുള്ള
സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്
സിലിക്കണ്‍ താഴ്‌വരയില്‍
അമ്പതുനില ഫ്‌ളാറ്റിന്റെ
തീറാധാരം.
എന്നിട്ടിപ്പോള്‍ നിലവിളിക്കുന്നു
മക്കള്‍
വൃദ്ധസദനത്തിലടച്ചെന്ന്.
-ജിനേഷ് കുമാര്‍ എരമം
വൃദ്ധസദനങ്ങള്‍ പെരുകുന്ന സമകാലിക സാഹചര്യത്തെ കവിതയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുക.
സമകാലികജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ് ജിനേഷ്‌കുമാര്‍ എരമത്തിന്റെ കവിത. സ്‌നേഹിക്കാനല്ല, മത്സരിച്ചു ജയിക്കാനാണ് ഇക്കാലത്ത് മക്കളെ മാതാപിതാക്കള്‍  പരിശീലിപ്പിക്കുന്നത്. ജീവിതപരിസരത്തില്‍നിന്നും മാതൃഭാഷയില്‍നിന്നും ബന്ധങ്ങളില്‍നിന്നും അവരെ അകറ്റിനിര്‍ത്തുന്നു. വേരുകള്‍ നഷ്ടപ്പെട്ടവരായി കുട്ടികള്‍ വളരുന്നു. ഇത്തരത്തില്‍ വളര്‍ന്ന് ഉയര്‍ന്ന ജോലിയിലും പദവിയിലും എത്തിച്ചേരുമ്പോള്‍ മാതാപിതാക്കളെ അവര്‍ വൃദ്ധസദനത്തിലാക്കിയാല്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. അങ്ങോട്ടു കൊടുക്കാത്ത സ്‌നേഹം തിരിച്ചു പ്രതീക്ഷിക്കുന്നതെന്തിനാണ്? ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട്ടില്‍ നേഴ്‌സറി സ്‌കൂളുകളും കിഡ്‌സ് ഹോമുകളും പെരുകുന്നതിനൊപ്പമാണ് വൃദ്ധസദനങ്ങളും പെരുകുന്നത്.
2.  'സ്‌നേഹം തേടുന്ന വാര്‍ധക്യം' എന്ന വിഷയത്തെക്കുറിച്ച് മുഖപ്രസംഗം തയാറാക്കുക
സ്‌നേഹം തേടുന്ന വാര്‍ധക്യം
പുണ്യസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൂണുകള്‍പോലെയാണ് വൃദ്ധസദനങ്ങള്‍ പെരുകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇരുന്നൂറ് ശതമാനത്തിലേറെയാണ് വൃദ്ധസദനങ്ങളുടെയും പകല്‍വീടുകളുടെയും പെരുപ്പം. ഉപയോഗംകഴിഞ്ഞ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന ചായക്കപ്പുകള്‍പോലെയാണ് ഇന്ന് മാതാപിതാക്കളും. ചവറ്റുകൊട്ടയിലേക്കല്ല, വൃദ്ധസദനങ്ങളിലേക്കാണെന്നു മാത്രം.
  അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സമൂഹത്തിന്റെ ഘടനതന്നെ മാറ്റി. കൂട്ടുകുടുംബങ്ങളില്‍ പ്രായമായവരെ നോക്കാന്‍ ആരെങ്കിലും ഉണ്ടാകുമായിരുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും  ജോലിയുണ്ടെങ്കില്‍മാത്രം വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ കഴിയുന്ന അവസ്ഥയാണിന്ന്. വിദേശത്തുള്ള മക്കള്‍ക്കും അച്ഛനമ്മമാരെ കൊണ്ടുപോകാന്‍ കഴിയാറില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ അന്തസ്സിന്റെ പേരില്‍, പുറന്തള്ളപ്പെടുന്നവരും സ്വത്ത് കൈക്കലാക്കിയതിനു   ശേഷം വീട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരും രോഗങ്ങളുടെ പേരില്‍ പുറന്തള്ളപ്പെടുന്നവരും വൃദ്ധസദനങ്ങളിലുണ്ട്. ഇത് നീതീകരിക്കാനാവില്ല. ഇക്കാലത്ത് ഇത്തരത്തിലുള്ളവരാണ് വൃദ്ധസദനങ്ങളില്‍ കൂടുതലുള്ളത്. നമ്മുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും നിരക്കാത്ത പ്രവണതയാണിത്. വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളാരും അവരുടെ മക്കളെ ശപിക്കാറില്ല. എന്നെങ്കിലും തങ്ങളെ തേടി മക്കളും കൊച്ചുമക്കളും വരും എന്ന പ്രതീക്ഷയോടെ വാതില്‍ക്കലേക്ക് നോക്കിയിരിക്കുകയാണ് അവരുടെ കാഴ്ചമങ്ങിയ കണ്ണുകള്‍.
മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ വിലയറിയാതെയാണ് ഇക്കാലത്ത് കുട്ടികള്‍ വളരുന്നത്. മൂന്നു വയസ്സില്‍ നേഴ്‌സറി ക്ലാസുകളിലെത്തുന്നതു മുതല്‍ ജോലി കിട്ടുന്നതുവരെ മത്സരപ്പരീക്ഷകളുടെ നടുവിലാണ് കുഞ്ഞുങ്ങള്‍. റിയാലിറ്റി ഷോ മുതല്‍  ഐ. എ. എസ്. പരീക്ഷവരെ കുഞ്ഞുങ്ങളുടെ ശിരസ്സിലുണ്ട്. ഈ പീഡനകാലം കഴിഞ്ഞ് ചിരിക്കാനും സ്‌നേഹിക്കാനുമറിയാതെ പുറത്തിറങ്ങുന്ന മക്കള്‍ ആദ്യം വലിച്ചെറിയുക മാതാപിതാക്കളെത്തന്നെയായിരിക്കും. ഈ ജീര്‍ണതയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ബോധവല്‍ക്കരണമാണ് അടിയന്തിരമായി ആരംഭിക്കേണ്ടത്.

3. ''പെറ്റുകിടക്കും തെരുവുപട്ടിക്കെന്തൊ-
രൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു.''
കാവ്യസന്ദര്‍ഭം കവിതയുടെ പ്രമേയത്തെ വികാരതീവ്രമാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
റഫീക്ക് അഹമ്മദിന്റെ കവിതകള്‍ എന്നും കാലികപ്രസക്തമാണ്. അത്തരത്തില്‍ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് 'അമ്മത്തൊട്ടില്‍' എന്ന കവിത വേറിട്ടുനില്‍ക്കുന്നു. നഗരത്തിലെ മാളിന്റെ അരികിലുള്ള വിജനമായ വഴിയില്‍ അമ്മയെ ഇറക്കിവിടാന്‍ മകന്‍ ആലോചിക്കുന്നു. എന്നാല്‍ കടിച്ചുകീറാന്‍ തയാറായി നില്‍ക്കുന്ന തെരുവുനായയുടെ മുമ്പിലേക്ക് അമ്മയെ ഇട്ടുകൊടുക്കാന്‍ മകന് മനസ്സുവരുന്നില്ല. തെരുവുപട്ടി ശൗര്യത്തോടെ കുരയ്ക്കുന്നത് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണ്. തന്റെ അമ്മയും മക്കളെ പോറ്റി വളര്‍ത്തിയത് ഇതുപോലെയാണ്. ആ മകന്‍തന്നെ അമ്മയെ തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍  ശ്രമിക്കുമ്പോള്‍ മകനെ ജീവിതം പഠിപ്പിച്ച അമ്മയെ മറക്കുന്നു. അമ്മയോടൊപ്പം സ്‌കൂളില്‍ പോയ ആദ്യദിനവും കുതറിയോടിയതും മകന്‍ വരുന്നതും കാത്ത് അമ്മ ചുറ്റുമതിലിനുവെളിയില്‍ നിന്നതുമെല്ലാം മകന്‍ മറന്നു പോയിരിക്കുന്നു. വളരെ ഭാവതീവ്രമായ വരികളിലൂടെയുള്ള സഞ്ചാരമാണ് കവി നടത്തിയിരിക്കുന്നത്.




No comments:

Post a Comment