Thursday, August 1, 2019

കൊച്ചുചക്കരച്ചി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.'കൊച്ചുചക്കരച്ചി' എന്ന ലളിതോപന്യാസത്തിന്റെ സവിശേഷതകള്‍ വിലയിരുത്തി കുറിപ്പ് തയാറാക്കുക. 
വളരെ ലളിതമായ ഭാഷയില്‍ എഴുതിയ ഉപന്യാസമാണ് 'കൊച്ചുചക്കരച്ചി'. സങ്കീര്‍ണമായ വാക്യങ്ങളോ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസമുള്ള വാക്കുകളോ ഇതിലില്ല. ലളിതമായ ഭാഷയില്‍ നര്‍മ്മത്തിന്റെ അകമ്പടിയോടെ എഴുതിയിരിക്കുന്ന ഈ ഉപന്യാസം വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്നതാണ്. ''പച്ചമാങ്ങ അല്‍പ്പം ഉപ്പുചേര്‍ത്ത് കറുമുറാ കറുമുറാ ചവച്ചു തിന്നാല്‍ കുത്തിയൊലിക്കുന്ന ഉമിനീരിന്റെ  വേഗംകൊണ്ട് അണകള്‍ കോച്ചിപ്പോകും. അത്ര രസമാണ്.''
- ഈ  വരികള്‍ വായിക്കുമ്പോള്‍ പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നുന്ന അനുഭവം വായനക്കാര്‍ക്കുണ്ടാകുന്നു. മനോഹരമായ  വര്‍ണനകളാണ് 'കൊച്ചുചക്കരച്ചി' എന്ന ഉപന്യാസത്തിന്റെ മറ്റൊരു പ്രത്യേകത. ''തുലാവര്‍ഷക്കാറ്റുകളും കാലവര്‍ഷക്കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഡവും ശ്യാമളവുമായ തലമുടികളില്‍ക്കൂടെ വിരലോടിച്ചുപോവുക മാത്രം ചെയ്തു; തള്ളി ഇട്ടില്ല'' എന്ന വര്‍ണന ഇതിന് ഉദാഹരണമാണ്. 
ധാരാളം ഗ്രാമീണപദങ്ങളും പ്രയോഗങ്ങളും ഈ രചനയില്‍ കാണാന്‍ സാധിക്കും. കൂടാതെ നിരവധി നാട്ടറിവുകളും എ. പി. ഉദയഭാനു 'കൊച്ചുചക്കരച്ചി'യിലൂടെ നമുക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. ഒരു കഥയുടെ കെട്ടുംമട്ടുമാണ്  ഈ ഉപന്യാസത്തിനുള്ളത്. ഒരു കഥ വായിക്കുന്ന സുഖത്തോടെ വായിച്ചുപോകാന്‍ കഴിയുന്ന രചനയാണിത്.
2. ''ലോകമേ തറവാടു തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍''  (വള്ളത്തോള്‍)
''കൊച്ചുചക്കരച്ചി വീഴില്ല, വീണാലും അവള്‍ ആപത്തു വരുത്തുകയില്ല എന്ന ഉറച്ച നിലയായിരുന്നു അമ്മയ്ക്ക്.''
വള്ളത്തോളിന്റെ വരികളില്‍ തെളിയുന്ന ജീവിതദര്‍ശനമാണോ 'കൊച്ചുചക്കരച്ചി'യുടെ കഥയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്? നിങ്ങളുടെ അഭിപ്രായം യുക്തിപൂര്‍വം സമര്‍ഥിച്ച് കുറിപ്പ് തയാറാക്കുക.
ലോകത്തെ സ്വന്തം തറവാടായും സഹജീവികളെ സഹോദരങ്ങളായും കണ്ടിരുന്ന ഭാരതീയസംസ്‌കാരത്തെപ്പറ്റിയാണ് വള്ളത്തോള്‍ എഴുതിയിരിക്കുന്നത്. സമാനമായ ജീവിതദര്‍ശനംതന്നെയാണ് 'കൊച്ചുചക്കരച്ചി'യിലും കാണാനാവുന്നത്. ഈ ലോകത്തിലെ സമസ്തജീവജാലങ്ങളും തന്റെ കുടുംബക്കാരാണെന്നാണ് വള്ളത്തോള്‍ പറയുന്നത്. മരവും മനുഷ്യരും തമ്മിലുള്ള കേവലമായ ബന്ധമല്ല കൊച്ചുചക്കരച്ചിയും ലേഖകന്റെ അമ്മയും തമ്മിലുണ്ടായിരുന്നത്. കേടുവന്ന മാവ് വീണാലും ആപത്ത് വരുത്തില്ലെന്ന വിശ്വാസമായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. ഏത് ആപത്തിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു ബന്ധുവായിരുന്നു അമ്മയ്ക്ക് കൊച്ചുചക്കരച്ചി. മാവാകട്ടെ, കാറ്റത്ത് മറിഞ്ഞുവീണപ്പോള്‍ അമ്മയുടെ ആ വിശ്വാസം  കാക്കുകയും ചെയ്തു. പരസ്പരമുള്ള സ്‌നേഹവിശ്വാസങ്ങളുടെ തലമാണ് ഇവിടെ കാണാനാവുന്നത്.  സ്വന്തം കുടുംബത്തിലെ അംഗമായി ചെടികളെയും പുല്ലുകളെയും പുഴുക്കളെയും കാണാനുള്ള ഹൃദയവിശാലത അന്നത്തെ തലമുറയ്ക്ക് ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.


5 comments: