Wednesday, October 2, 2019

കഥാപാത്രനിരൂപണത്തിന്റെ മാതൃകകള്‍

 1. ഒരു കഥപോലെ മനോഹരമായ ഓര്‍മ്മക്കുറിപ്പാണ് പി. സുരേന്ദ്രന്റെ 'അമ്മമ്മ'. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണുപോയ തന്റെ പേരക്കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ ശ്രമിക്കുന്ന സാധുവായ ഒരു വൃദ്ധയാണ്  ഈ ഓര്‍മ്മക്കുറിപ്പിലെ അമ്മമ്മ. കൊച്ചുമക്കള്‍ക്കുവേണ്ടി  സഹിക്കേണ്ടിവരുന്ന  കഷ്ടപ്പാടുകള്‍ തന്റെ  നിയോഗമായി അവര്‍ കരുതുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി  ജീവിക്കുമ്പോഴാണ് ജീവിതം അര്‍ഥവത്താകുന്നത് എന്ന സന്ദേശം നല്‍കുന്ന അമ്മമ്മയുടെ കഥാപാത്രനിരൂപണം തയാറാക്കുക.
 അമ്മമ്മ' എന്ന ഓര്‍മ്മക്കുറിപ്പിലെ പ്രധാന കഥാപാത്രമാണ് അമ്മമ്മ. എഴുത്തുകാരന്റെ മനസ്സില്‍ തെളിഞ്ഞുവരുന്ന സംഭവങ്ങളിലൂടെയാണ് നമ്മുടെ മനസ്സില്‍ അമ്മമ്മയുടെ ചിത്രം രൂപപ്പെടുന്നത്. ഓരോ സംഭവവും അമ്മമ്മയുടെ ദുരന്തജീവിതത്തിന്റെ സാന്ദ്രതയും തീവ്രതയും അവരനുഭവിക്കുന്ന നിസ്സഹായതയും നമ്മെ അനുഭവിപ്പിക്കുന്നു. കരയാനും അലയാനുംവേണ്ടി മാത്രമുള്ളതാണ് അമ്മമ്മയുടെ ജീവിതം. മകളുണ്ടായിരുന്ന കാലത്ത് അവളുടെ കുടുംബം പുലര്‍ത്താന്‍വേണ്ടി അവര്‍ പണിയെടുത്തു. മദ്യം കലാപഭൂമിയാക്കിയ   മകളുടെ ജീവിതം  കണ്ണീര് മാത്രമാണവര്‍ക്കു നല്‍കിയത്.  മകളുടെ മരണവും മരുമകന്റെ പിന്‍വാങ്ങലും മൂന്നു കുട്ടികളുടെ വലിയൊരു ബാധ്യതയാണ് അമ്മമ്മയുടെ ശുഷ്‌കിച്ച കൈകളിലെത്തിച്ചത്. പ്രതിസന്ധികളെ ഭയന്നു പിന്‍വാങ്ങുന്ന പ്രകൃതക്കാരിയല്ല അമ്മമ്മ. 
 ആദ്യം മകള്‍ക്കുവേണ്ടിയും പിന്നീട് അവളുടെ മക്കള്‍ക്കുവേണ്ടിയും അമ്മമ്മ അധ്വാനിക്കുന്നു.  തേഞ്ഞുതീരുന്ന അമ്മമ്മയുടെ ജീവിതം  തേവിത്തേവി വറ്റിപ്പോയ കിണറിന്റെ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. അധ്വാനിക്കാനുള്ള ആരോഗ്യം അവര്‍ക്കില്ല. പ്രായവും ഏറെയായി. തന്റെ മക്കള്‍ക്ക് താനല്ലാതെ മറ്റാരുമില്ല എന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴും അവര്‍ പൊറുതികെട്ട് ഓടിനടക്കുന്നത്. കമ്മലില്ലാത്ത കാതുകള്‍, നരച്ച്  നിറംമങ്ങിയ സാരി, ചെരുപ്പില്ലാത്ത വിണ്ടുകീറിയ പാദങ്ങള്‍- ഇവയെല്ലാം അമ്മമ്മയുടെ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്.  അവരുടെ പിഞ്ഞിപ്പഴകിയ പേഴ്‌സിലെ കണ്ണീരില്‍ കുതിര്‍ന്ന നാണയങ്ങള്‍ പേരക്കുട്ടികളുടെ ആവശ്യങ്ങള്‍ക്കുപോലും തികയില്ല. അതിനിടയില്‍ സ്വന്തം ആവശ്യങ്ങളെപ്പറ്റി അവര്‍ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല. ജീവിതത്തില്‍ സമാധാനമോ സന്തോഷമോ അനുഭവിച്ചിട്ടില്ലെങ്കിലും തന്റെ പേരക്കുട്ടികള്‍ക്കുവേണ്ടി ജീവിക്കുന്ന അമ്മമ്മ വായനക്കാരുടെ മനസ്സിലും നൊമ്പരമുണര്‍ത്തുന്നു.
 പേരക്കുട്ടികളെ ഓരോരുത്തരെയായി ഹോസ്റ്റലുള്ള സ്‌കൂളില്‍ അവര്‍  ചേര്‍ക്കുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കുക മാത്രമാണ് അമ്മമ്മയുടെ ഏകലക്ഷ്യം. കുട്ടികളെ പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അവരതിനു തയാറാവുന്നത് ആ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. ''എന്റെ മക്കളെ പൊന്നുപോലെ നോക്കണേ'' - ഈയൊരു വാക്യം മാത്രമാണ് അമ്മമ്മയുടേതായി നമ്മള്‍ വായിക്കുന്നത്. ആ ഒരൊറ്റ വാക്യത്തില്‍ അവരുടെ ഹൃദയം മുഴുവനുമുണ്ട്. പണിയെടുത്തു കിട്ടുന്ന നാണയത്തുട്ടുകള്‍ പിഞ്ഞിപ്പഴകിയ പേഴ്‌സിനുള്ളില്‍ പേരക്കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ശേഖരിച്ചുവയ്ക്കുന്ന അമ്മമ്മയെ ഈ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ എങ്ങനെയാണ് കാണുന്നതെന്നോര്‍ത്ത് ഭയപ്പെടുകയാണ് ലേഖകന്‍. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി അമ്മമ്മ ഒന്നും ചെയ്യുന്നില്ലെന്ന് അവരുടെ ഒഴിഞ്ഞ കാതും നരച്ചുപഴകിയ സാരിയുമെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. ഏതു പ്രായത്തിലും ഉത്തരവാദിത്വമേറ്റെടുക്കാന്‍ മടികാണിക്കാത്ത അമ്മമ്മയുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ പെരുങ്കടല്‍ ഇളകിമറിയുന്നുണ്ട്. അത് തിരിച്ചറിഞ്ഞ ഇളയകുട്ടിയാണ് അധ്യാപികയുടെ വിലക്ക് വകവയ്ക്കാതെ ക്ലാസിന്റെ വാതില്‍ക്കലേക്കോടിവന്ന് 'അമ്മമ്മേ...' എന്ന് നീട്ടിവിളിക്കുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ നിരാശരായി ജീവിതമവസാനിപ്പിക്കാന്‍ തയാറാവുന്ന മനുഷ്യര്‍ക്ക് ഒരു മാതൃകയാണ് അമ്മമ്മയുടെ ജീവിതം.  
2. മധ്യതിരുവിതാംകൂറിലെ കാര്‍ഷികജീവിതം പശ്ചാത്തലമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച കഥയാണ് 'ആ വാഴവെട്ട്'. 1940-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുഭവിച്ചിരുന്ന ജീവിതദുരിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ഈ കഥ. ഈ കഥയിലെ പ്രധാന കഥാപാത്രം മര്‍ക്കോസുചേട്ടന്‍ എന്ന കൃഷിക്കാരനാണ്. മര്‍ക്കോസുചേട്ടന്റെ  കഥാപാത്രനിരൂപണം തയാറാക്കിയിരിക്കുന്നത് വായിക്കുക.
 പൊന്‍കുന്നം വര്‍ക്കിയുടെ 'ആ വാഴവെട്ട്' എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് മര്‍ക്കോസുചേട്ടന്‍. മണ്ണിനെ അറിയുന്ന, നല്ല അനുഭവജ്ഞാനമുള്ള കൃഷിക്കാരനാണ് അയാള്‍. എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും. തനിക്ക് ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് കഠിനമായി അധ്വാനിച്ചാണ് അയാള്‍ ജീവിതം പുലര്‍ത്തുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച്, ശരീരം ശോഷിച്ച ആ നല്ല കൃഷിക്കാരന് പുരയിടത്തിലെ വാഴത്തോട്ടത്തില്‍നിന്നുമുള്ള വരുമാനമേയുള്ളൂ.  മക്കളെപ്പോലെയാണ് തന്റെ പറമ്പിലെ വാഴകളെ മര്‍ക്കോസുചേട്ടന്‍ പരിഗണിക്കുന്നത്. അത്ര ആഴത്തിലുള്ള ബന്ധമാണ് കൃഷിയോടും മണ്ണിനോടും അയാള്‍ക്കുള്ളത്. വാഴകളെല്ലാം വെട്ടിക്കളയണമെന്ന് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഉണ്ടായപ്പോള്‍ തന്റെ മക്കളെ വെട്ടിക്കളയുകയാണ് ഭേദം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നിയമത്തിനുമുന്നില്‍ നിസ്സഹായനായി നില്‍ക്കാന്‍മാത്രമേ അയാള്‍ക്കു കഴിഞ്ഞുള്ളൂ. വാഴവെട്ടാന്‍ അരിവാളുമായി നില്‍ക്കുമ്പോള്‍ ആ പാവം കര്‍ഷകന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. ഹൃദയവേദനയോടെ വാഴയില്‍ ആഞ്ഞുവെട്ടിയപ്പോള്‍ വെട്ടരിവാള്‍ വന്നുകൊണ്ടത് അയാളുടെ കാലില്‍ത്തന്നെയാണ്.  
നിലവിലിരുന്ന സാമൂഹികവ്യവസ്ഥിതിയോട് എതിര്‍പ്പുള്ളയാളാണ് മര്‍ക്കോസുചേട്ടന്‍. ക്ഷാമം വരാന്‍പോകുന്ന കാര്യം മുന്‍കൂട്ടി കാണാനാവാത്തവര്‍ അധികാരക്കസേരയിലിരിക്കുന്നത് എന്തിനാണെന്നും വാഴകള്‍ വെട്ടാന്‍വേണ്ടണ്ടി ചെലവഴിക്കുന്ന പണം വളത്തിനും വിത്തിനും വേണ്ടി ചെലവാക്കേണ്ടതല്ലേയെന്നും അയാള്‍ ചിന്തിക്കുന്നുണ്ട്. ''രോഗം വന്നാല്‍ എല്ലാം വെട്ടിക്കളഞ്ഞാ മതിയോ? അങ്ങനെയാണെങ്കില്‍ ഈ ആശുപത്രീം ഒന്നും വേണ്ടല്ലോ. എല്ലാരേം കൊന്നാപ്പിന്നെ ആശുപത്രി വേണോ?'' എന്ന് വാഴവെട്ടാന്‍  വന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം തുറന്നുചോദിക്കുന്നതില്‍നിന്നും അയാളുടെ മനോഭാവം നമുക്കു മനസ്സിലാക്കാം. അധ്വാനശീലവും ആത്മാര്‍ഥസ്‌നേഹവും കഷ്ടപ്പാടുകളെ നേരിടാനുള്ള ചങ്കുറപ്പുമുള്ള കര്‍ഷകനാണ് മര്‍ക്കോസുചേട്ടനെന്ന് കഥയില്‍നിന്ന് വ്യക്തമാകുന്നു.ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും അറിവില്ലായ്മയും അഹങ്കാരവും കര്‍ഷകരെ ഞെരുക്കുന്നതിനു ഉദാഹരണമാണ് മര്‍ക്കോസുചേട്ടന്റെ ജീവിതം.


7 comments: