Tuesday, September 17, 2019

കോഴിയും കിഴവിയും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. 'മര്‍ക്കോസ്  പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമായി.' അടിവരയിട്ട പ്രയോഗത്തിന്റെ സന്ദര്‍ഭത്തിലെ അര്‍ഥം?
എപ്പോഴും കുറ്റപ്പെടുത്തുക
ചിലപ്പോള്‍ എതിര്‍ക്കുക
എപ്പോഴും എതിര്‍ക്കുക
എതിരഭിപ്രായം പറയുക
ഉത്തരം: എപ്പോഴും എതിര്‍ക്കുക
2. 'ഉണ്ട ചോറു മറക്കരുത്'- പഴഞ്ചൊല്ലിന്റെ ആശയവുമായി ബന്ധിപ്പിച്ച് 'കോഴിയും കിഴവിയും' എന്ന കഥയിലെ മത്തായി എന്ന കഥാപാത്രത്തിന്റെ മനോഭാവം വിലയിരുത്തുക. 
നന്ദികേടിന്റെ കഥയാണ് 'കോഴിയും കിഴവിയും'. കുടുംബനാഥന്റെ മദ്യപാനം നിമിത്തം തെരുവിലായിപ്പോയ മത്തായിയും അമ്മയും സഹായം ചോദിച്ച് പലരുടെയും മുമ്പില്‍ കൈനീട്ടിയെങ്കിലും ആരും അവരെ സഹായിച്ചില്ല. മര്‍ക്കോസിന്റെ അപ്പനാണ് മത്തായിക്കും അമ്മയ്ക്കും വീടുവയ്ക്കാനുള്ള സ്ഥലം കൊടുത്തത്. അവിടെ താമസിച്ചുകൊണ്ട്്  ചെറിയതോതില്‍ കച്ചവടം നടത്തിയാണ് പട്ടിണിയില്‍നിന്ന് അവര്‍ കരകയറിയത്. ഇതിനിടയില്‍ മര്‍ക്കോസിന്റെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. ആപല്‍ഘട്ടത്തില്‍ തങ്ങളെ സഹായിച്ച ആ കുടുംബത്തെ ദ്രോഹിച്ച് ഓടിക്കാനാണ് മത്തായി ശ്രമിച്ചത്. മര്‍ക്കോസിനെ കള്ളക്കേസില്‍ കുടുക്കാന്‍
പോലും മത്തായി  ശ്രമിച്ചു. സ്വാര്‍ഥതയും അസൂയവും നന്ദികേടും ഉള്ളവനാണ് മത്തായി. മര്‍ക്കോസിനോട് മത്തായിക്കുള്ളത്
വിദ്വേഷമനോഭാവമാണ്. മര്‍ക്കോസിന്റെ കുടുംബം ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ ബോധപൂര്‍വം അയാള്‍ മറക്കുന്നു. 'ഉണ്ട
ചോറു മറക്കുന്നതിനു' തുല്യമാണ് മത്തായിയുടെ പ്രവര്‍ത്തനങ്ങള്‍.
3. 'കോഴിയും കിഴവിയും' എന്ന കഥയുടെ പശ്ചാത്തലത്തില്‍ സമകാലിക സാമൂഹികാവസ്ഥ വിലയിരുത്തുക.
സമൂഹത്തില്‍ നന്മകള്‍ വറ്റിവരളുകയും ആര്‍ത്തി പെരുകുകയും ചെയ്യുന്നതിന്റെ  കഥയാണ് 'കോഴിയും കിഴവിയും'. പാലുകൊടുത്ത കൈയില്‍ കടിക്കുന്ന മനോഭാവമാണ് മത്തായി മര്‍ക്കോസിനോട് കാണിച്ചത്. പെരുവഴിയിലായപ്പോള്‍ കിടക്കാനിടം തന്ന മനുഷ്യന്റെ മകനെ കള്ളക്കേസില്‍ കുടുക്കാനാണ് മത്തായി ശ്രമിച്ചത്. ഉള്ളിലെ നന്മ വറ്റിയിട്ടില്ലാത്ത പഴയ തലമുറയുടെ  പ്രതിനിധിയാണ് മത്തായിയുടെ അമ്മ. ഉണ്ട ചോറിന് നന്ദി കാണിക്കുന്ന പ്രകൃതമാണ് അവരുടേത്. പക്ഷേ, ലാഭക്കണക്കുകളുടെ ഇക്കാലത്ത് അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ല. അവിടെ സ്വാര്‍ഥതയും കൊള്ളലാഭവും മാത്രമേയുള്ളൂ. നന്മ ചെയ്യുന്നവനെ വിഡ്ഢിയും പിടിപ്പില്ലാത്തവനുമായാണ് കണക്കാക്കുന്നത്.
നന്മയുള്ള മനുഷ്യന്‍ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് കഠിനാധ്വാനം ചെയ്യേണ്ടതെന്ന് ശ്രീനാരായണഗുരുവും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയെന്ന് ബൈബിളും പറയുന്നു. ലോകത്തില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും വെളിച്ചം നിലനില്‍ക്കണമെന്ന സന്ദേശമാണ് ഇതിനുപിന്നിലുള്ളത്. സന്ദേശങ്ങളുടെ കുറവുകൊണ്ടല്ല, അവ സത്യസന്ധതയോടെ സ്വീകരിക്കാനുള്ള മനസ്സുകളുടെ കുറവാണ് ലോകത്തെ ഇത്രത്തോളം ഇരുളടഞ്ഞതാക്കിയത്.
4. ''മകനേ... മൂടുമറക്കരുത്.'' മത്തായിയുടെ അമ്മ ഇപ്രകാരം പറയുന്നതെന്തുകൊണ്ടാണ്?
മത്തായിയും കുടുംബവും ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മര്‍ക്കോസിന്റെ കുടുംബത്തോടാണ്. പക്ഷേ പണം കൈയില്‍വന്നപ്പോള്‍ മത്തായി പഴയതെല്ലാം മറന്നു. ആപത്തില്‍ സഹായിച്ച മര്‍ക്കോസിനെ അയാള്‍ ശത്രുവായി കാണാന്‍തുടങ്ങി. മര്‍ക്കോസിനെയും കുടുംബത്തെയും അവിടെനിന്നും ഓടിച്ച് ആ സ്ഥലംകൂടി കൈക്കലാക്കാനുള്ള ക്രൂരമനോഭാവമായിരുന്നു അയാളുടെ ഉള്ളില്‍. അതിനുവേണ്ടി ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ മര്‍ക്കോസിന്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇടിഞ്ഞുപോയ കയ്യാല നന്നാക്കാന്‍ അനുവദിച്ചില്ല. പോരാത്തതിന് നിത്യേന വഴക്കും വക്കാണവും. മകന്റെ ഇത്തരത്തിലുള്ള ദ്രോഹനടപടികള്‍  കണ്ട് സഹികെട്ടപ്പോഴാണ് 'മൂടു മറക്കരുതെ'ന്ന്  മത്തായിയുടെ അമ്മ  അയാളെ ഉപദേശിച്ചത്.
5. ''അതിന്റെ  ജീവന്‍  പോകുന്നതു  കാണുമ്പോള്‍ കണ്ണു നിറയാത്തത്, കണ്ണില്‍ക്കൂടി വരേണ്ട വെള്ളം   വായില്‍ ഊറുന്നതുകൊണ്ടാണ്.'' കഥയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നത്  ഇത്തരത്തിലുള്ള വാക്യങ്ങളാണ്. ഇത്തരം കൂടുതല്‍ വാക്യങ്ങള്‍ കഥയില്‍നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക.
★ ''ആ പൂവന്‍കോഴി ഒരു വിപ്ലവം അഴിച്ചുവിട്ടു. ആ രാത്രി അതു മത്തായിയുടെ തലച്ചോറിനക ത്തു ചികയുകയും മാന്തുക
യും കൊത്തിപ്പെറുക്കുകയും ചെയ്തു.''- ചിക്കിയും മാന്തിയും കൊത്തിപ്പെറുക്കിയുമാണ് കോഴി ഇരതേടുന്നത്. താന്‍ കഴിച്ച കോഴിയെ മര്‍ക്കോസിനെതിരെ  എങ്ങനെ ഉപയോഗിക്കണമെന്നാണ് മത്തായി രാത്രി മുഴുവന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ആലോചനയുടെ ഫലമാണ് മര്‍ക്കോസ് കോഴിയെ കൊന്നുതിന്നുവെന്ന കള്ളക്കേസ്.
★ ''അങ്ങനെ മുകളില്‍നിന്നു കീഴോട്ടൂര്‍ന്നിറങ്ങുന്ന മര്‍ക്കോസും താഴെ നിന്നുമേലോട്ടുവളരുന്ന മത്തായിയും അയല്‍ക്കാരായിപ്പാര്‍ത്തു.'' -സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതോടെ മര്‍ക്കോസിന്റെ സാമ്പത്തികനില തകര്‍ന്നു. അതേസമയം  മത്തായി സമ്പന്നതയുടെ പടവുകള്‍ കയറുകയായിരുന്നു.

No comments:

Post a Comment