Tuesday, September 17, 2019

ശ്രീനാരായണഗുരു എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം 'കൊച്ചുചക്കരച്ചി'യില്‍, കേരളീയസംസ്‌കാരത്തിന്റെ നന്മകളും ഈടുവയ്പുകളും 'ഓണമുറ്റത്ത്' എന്ന കവിതയില്‍, അതിരുകള്‍ക്കപ്പുറത്തേക്കു നീളുന്ന മനുഷ്യബന്ധത്തിന്റെ ഊഷ്മളത 'കോഴിയും കിഴവിയും' എന്ന കഥയില്‍. ഇവയുടെയെല്ലാം അന്തര്‍ധാരയായി ഗുരുദര്‍ശനങ്ങളും.ഈ പാഠഭാഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ എത്രമാത്രം പ്രസക്തമാണ്? ഉപന്യാസം തയാറാക്കുക.
എക്കാലത്തും പ്രസക്തമായ ആശയങ്ങളും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന രചനയാണ് 'കൊച്ചുചക്കരച്ചി'. പ്രകൃതിയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രവണതയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മരങ്ങള്‍ വെട്ടിവീഴ്ത്തുന്നു. പ്രകൃതിയുടെ കരുതല്‍ തിരിച്ചറിയാനുള്ള ക്ഷമയോ ശ്രദ്ധയോ ആരും പ്രകടിപ്പിക്കുന്നില്ല. അതിന്റെ അനന്തരഫലങ്ങളാണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആരും കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്നതാണ് സങ്കടകരം.
പഴമയുടെ നന്മകളെ നെഞ്ചോടുചേര്‍ക്കുന്നവരെ പരിഹസിക്കുകയും നിന്ദിക്കുകയുമാണ് പരിഷ്‌കാരത്തിന്റെ വക്താക്കള്‍ ചെയ്യുന്നതെന്ന് 'ഓണമുറ്റത്ത്' എന്ന കവിതയില്‍ വൈലോപ്പിള്ളി പറയുന്നു. ഉള്ളുപൊള്ളയായ ആഘോഷങ്ങളും അനുകരണങ്ങളും  നമ്മുടെ ചുറ്റും  നിറഞ്ഞുകഴിഞ്ഞു.  പാരമ്പര്യത്തിന്റെ  നന്മകളെ  അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ചുരുക്കംപേര്‍ നമ്മുടെ ഇടയിലുണ്ടെന്നതാണ് ആശ്വാസം.
 പാലുകൊടുത്ത കൈയില്‍ ത്തന്നെ കടിക്കുന്നവരുടെ എണ്ണമാണ് ഇന്ന് കൂടുതല്‍. മത്തായിയുടെയും മര്‍ക്കോസിന്റെയും കുടുംബങ്ങളുടെ കഥയിലൂടെ   കാരൂര്‍ പങ്കുവയ്ക്കുന്നത് ഈയൊരു ചിത്രമാണ്. ആരു മുടിഞ്ഞാലും ചത്താലും  വേണ്ടില്ല, മറ്റുള്ളവരുടെ സമ്പത്തെല്ലാം തന്റെ കയ്യിലായാല്‍ മതിയെന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മത്തായിയെപ്പോലുള്ളവര്‍ കൂടുതലുള്ള ഈ ഒരു സമൂഹത്തില്‍ അയാളുടെ അമ്മയെപ്പോലെ നന്മയുള്ളവരും ഉണ്ടെണ്ടന്നുള്ളത് ആശ്വാസം നല്‍കുന്നു.  ശ്രീനാരായണഗുരുവിന്റെ പ്രസക്തി ഏറ്റവും കൂടുതലുളള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരിക്കല്‍ മുറിച്ചുമാറ്റിയ മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും  പിടിയിലേക്ക്  വീണുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന് ഇനിയുമൊരു മോചനത്തിന് ഗുരുവിന്റെ വാക്കുകള്‍ മാത്രമാണ് ആശ്രയം.
    നമ്മുടെ നാടിന് ഈ കാലഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ ചിന്തകളും സന്ദേശങ്ങളുമാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങളിലൂടെ പങ്കുവെക്കുന്നത്. ആശയങ്ങളുടെ അഭാവമല്ല, അവ ഹൃദയം തുറന്ന് സ്വീകരിക്കാനുള്ള മനസ്സാണ് ഇനി നമുക്കുണ്ടാവേണ്ടത്.
2. മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ മോശമാണെന്ന് ഗുരു അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാണ്?
  ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ത്തന്നെ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്.  പരസ്പരം മാറ്റിനിര്‍ത്തുന്നു. ഇത്തരത്തില്‍ പെരുമാറുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്. ഒരു പട്ടി മറ്റൊരു പട്ടിയെകണ്ടാല്‍ അത് സ്വന്തം ജാതിയിലുള്ളതാണെന്ന് മനസ്സിലാക്കുന്നു. ലോകത്തിലുള്ള സകല ജീവികള്‍ക്കും  ഈ വകതിരിവുണ്ട്. അതനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. മനുഷ്യര്‍ക്കു മാത്രം  സ്വന്തം ജാതിയില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള കഴിവില്ല. കുറേപ്പേരെ ഉയര്‍ന്നവരായും ബാക്കിയുള്ളവരെ താഴ്ന്നവരായും മനുഷ്യര്‍ കണക്കാക്കുന്നു. മൃഗങ്ങള്‍ കാണിക്കുന്ന വകതിരിവും വിവേകവും മനുഷ്യന്‍ പ്രകടിപ്പിക്കുന്നില്ലെന്ന് അമര്‍ഷത്തോടെയാണ് ഗുരു അഭിപ്രായപ്പെട്ടത്.
3. ലൗകികജീവിതത്തോടുള്ള ശ്രീനാരായണഗുരുവിന്റെ മനോഭാവമെന്തായിരുന്നു?  പ്രാചീനാചാര്യന്മാരുടെ മനോഭാവവുമായി അതിനുള്ള വ്യത്യാസമെന്ത്?
ലൗകികജീവിതം മിഥ്യയായതിനാല്‍ അത് അവഗണിക്കേണ്ടതാണെന്ന മനോഭാവം  ശ്രീനാരായണഗുരുവിനുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന പണ്ഡിതന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും മാത്രമേ അത്തരത്തിലുള്ള ഉള്‍ക്കാഴ്ച ഉണ്ടായിരുന്നുള്ളൂ. മറ്റു മനുഷ്യരെല്ലാം ലൗകികജീവിതത്തില്‍ മുഴുകി കഴിയുകയാണ്. അതിന്റേതായ ദുഃഖങ്ങളും ദുരിതങ്ങളും അവര്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. താഴെത്തട്ടില്‍ നരകയാതന അനുഭവിക്കുന്ന അറിവില്ലാത്ത പാവങ്ങളെ സമുദ്ധരിക്കുന്നതിനുവേണ്ടിയാണ് ഗുരു തന്റെ ജീവിതം മാറ്റിവച്ചത്. പ്രാചീനാചാര്യന്മാരെ സംബന്ധിച്ചിടത്തോളം സ്വന്തം മോക്ഷപ്രാപ്തിയായിരുന്നു ജീവിതലക്ഷ്യം. വേദാന്തജ്ഞാനം നേടിയ അവര്‍ ലൗകികജീവിതത്തെ അപ്രധാനമാണെന്നു കരുതിയാണ് ജീവിച്ചത്. 
4. ◀️ ''കേരളം ഒരു ഭ്രാന്താലയം'' - സ്വാമി വിവേകാനന്ദന്‍
   ◀️ ''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍'' 
                                 - കുമാരനാശാന്‍
   ◀️ 'ശ്രീനാരായണഗുരു കേരളത്തിലെ ജാതിഭ്രാന്ത് നിശ്ശേഷം നീക്കം ചെയ്തു.'
                                                                - കുറ്റിപ്പുഴ കൃഷ്ണപിള്ള
നല്‍കിയ സൂചനകള്‍ വിശകലനം ചെയ്ത് 'ശ്രീനാരായണഗുരു കേരളനവോത്ഥാന നായകന്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം തയാറാക്കുക. 
തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അയിത്താചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ കണ്മുന്നില്‍നിന്നുപോലും അകറ്റിനിര്‍ത്തിയിരുന്ന ഇരുണ്ടകാലഘട്ടത്തില്‍നിന്ന് കേരളീയര്‍ മോചിതരായിട്ട് അധികം കാലമായിട്ടില്ല. ഇവിടെ നിലനിന്നിരുന്ന സവര്‍ണാവര്‍ണ വിവേചനത്തിന്റെ ഏറ്റവും ഹീനമായ അവസ്ഥ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയ'മെന്ന് വിളിച്ചത്. കുമാരനാശാന്റെ വരികളിലും പ്രതിഫലിക്കുന്നത് അക്കാലത്തെ സാമൂഹികാവസ്ഥയുടെ യഥാര്‍ഥചിത്രം തന്നെയാണ്. ശ്രീനാരായണഗുരുവിന്റെ വാക്കുകളും പ്രവൃത്തികളും ഏറെ ശ്രദ്ധേയമാകുന്നത്  ഈ പശ്ചാത്തലത്തിലാണ്.
ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവര്‍ണര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ലക്ഷ്യത്തോടെയാണ്  സാര്‍വത്രികവിദ്യാഭ്യാസത്തിന് അദ്ദേഹം തുടക്കമിട്ടത്. ജാതിയുടെയും മതത്തിന്റെയും പേരിലായിരുന്നു അന്ന് മനുഷ്യരെ തരംതിരിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍പ്പോലും അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയത്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അവനവനില്‍ ഈശ്വരനെ കാണാന്‍വേണ്ടിയായിരുന്നു കണ്ണാടിപ്രതിഷ്ഠ. അവനവനില്‍ ഈശ്വരനെ കാണുന്നവര്‍ക്ക് മറ്റുള്ളവരിലെ ഈശ്വരനെ കാണാനും ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലോ. അദ്ദേഹത്തിന്റെ വാക്കുകളെയും പ്രവൃത്തികളെയും എങ്ങനെ നേരിടണമെന്നറിയാതെ അക്കാലത്തെ യാഥാസ്ഥിതികര്‍ കുഴങ്ങിപ്പോയി. അദ്ദേഹത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട കുമാരനാശാന്റെ കാവ്യങ്ങളിലെല്ലാം ആ ദര്‍ശനങ്ങളുടെ കരുത്ത് കാണാന്‍ കഴിയും. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ജാതിമതഭേദമില്ലാതെ സര്‍വമനുഷ്യര്‍ക്കും കേരളത്തില്‍ ഒരുമിച്ചുകഴിയാനുള്ള  ഇന്നത്തെ അവസ്ഥ കൈവന്നതില്‍ ഏറ്റവും വലിയ സംഭാവന ഗുരുവിന്റേതുതെന്നയാണ്.
ഗുരുദര്‍ശനങ്ങളുടെ നേട്ടങ്ങള്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ ഇക്കാലത്ത് നമ്മള്‍  പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകിവരുന്നതിന് കാരണം അതാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കും അധികാരത്തിനും വേണ്ടി ജാതിമതവേര്‍തിരിവുകള്‍ വളരെ വിപുലമായി ഉപയോഗിക്കപ്പെടുന്നതാണ് അതിന്  കാരണം. മൂല്യങ്ങളില്‍ വേരുറപ്പിച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ സ്‌നേഹവും സമത്വവും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനുമാണ് ഇനി നമ്മള്‍ ശ്രമിക്കേണ്ടത്.
5. ◀️ ''ഇതിലെ നടന്നുപോയ് വലിയവര്‍
  ഈ നാട്ടുവഴികളിലെല്ലാം നിലാവായ്
 പടര്‍ന്നവര്‍'' - സച്ചിദാന്ദന്‍
   ◀️ ''ശ്രീനാരായണഗുരു ബഹുലക്ഷം ജനങ്ങളുടെ അന്ധകാരജീവിതത്തില്‍ പ്രകാശം പരത്തി അവരെ സ്വാതന്ത്ര്യബോധമുള്ള മനുഷ്യരാക്കി.'' -കുറ്റിപ്പുഴ കൃഷ്ണപിള്ള
സച്ചിദാനന്ദന്റെ വരികളും പാഠഭാഗവും വിശകലനം ചെയ്ത് 'ശ്രീനാരായണഗുരു കാലാതീതനായ നവോത്ഥാ നനായകന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.
പ്രിയ ശ്രോതാക്കളേ,
അനേകംപേരുടെ ത്യഗവും സഹനവുമാണ് നമ്മുടെ ജീവിതത്തെ ഇത്രയേറെ പ്രകാശപൂര്‍ണമാക്കിയത്. നമ്മുടെ ദേശത്തെ വിദേശീയാടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമരസേനാനികളും അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ആചാര്യന്മാരും സാമൂഹികപ്രവര്‍ത്തകരും അവരുടെ ജീവിതംതന്നെ ഹോമിച്ചു. ആ ത്യാഗത്തിന്റെ വെളിച്ചമാണ് നാമിന്ന് അനുഭവിക്കുന്നതെന്ന് സച്ചിദാന്ദന്‍ പറയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാവുന്നതിന്റെ അടിസ്ഥാനകാരണം അറിവില്ലായ്മയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത് കേരളം ഭ്രാന്താലയത്തിന് സമമായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ മനുഷ്യരെ അകറ്റിനിര്‍ത്തിയിരുന്ന കാലമായിരുന്നത്. അക്കാലത്തെ അവര്‍ണരുടെ അവസ്ഥ പരമദയനീയമായിരുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനോ, പ്രാര്‍ഥിക്കുന്നതിനോ, നല്ല വസ്ത്രം ധരിക്കുന്നതിനോ ഉള്ള അവകാശംപോലും അവര്‍ണര്‍ക്ക് നിഷേധിച്ചിരുന്നു. അടിമകളെ കൂടുതല്‍ അടിമത്തത്തിലേക്ക് തള്ളിവിടുന്ന ആചാരങ്ങളാണ് നിലനിന്നിരുന്നത്. ഇരുണ്ട ആ കാലത്തിന്റെ നടുവില്‍നിന്നുകൊണ്ട് മതങ്ങളെക്കാളും ഈശ്വരനെക്കാളും വിലയുള്ളവനാണ് മനുഷ്യനെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ധീരനായ ആചാര്യനാണ് ശ്രീനാരായണഗുരു.
മനുഷ്യത്വമായിരുന്നു ശ്രീനാരായണഗുരുവിന്റെ മതം. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരുവചനം മനുഷ്യനെ നന്നാക്കാനുള്ള വഴിയാണ് മതമെന്ന പ്രഖ്യാപനംതന്നെയാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വചനമാവട്ടെ സമത്വചിന്തയാണ്  ഉദ്‌ഘോഷിക്കുന്നത്. ഏതുകാലത്തും എവിടെയും പ്രസക്തമായ വാക്യങ്ങളാണിവ. നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടണമെന്ന ആഹ്വാനമാവട്ടെ നിസ്വാര്‍ഥസ്‌നേഹത്തിന്റെ സന്ദേശമാണ് ഉള്‍ക്കൊള്ളുന്നത്. അടിമത്തത്തില്‍നിന്ന് മോചനംനേടാനുള്ള ഏകമാര്‍ഗം വിദ്യാഭ്യാസമാണെന്നും, വ്യവസായത്തിലൂടെയാണ് മനുഷ്യര്‍ മുന്നേറേണ്ടതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മോക്ഷത്തേക്കാള്‍ പ്രാധാന്യത്തോടെ ലോകജീവിതത്തെ കണ്ട സന്ന്യാസിയാണ് ഗുരു. ലോകത്തില്‍ എവിടെയുമുള്ള വിവേചനത്തിന് എതിരെയുള്ള പ്രഖ്യപനങ്ങളാണ് ഗുരുവിന്റെ നാവില്‍നിന്നും ഉതിരുന്നത്. അവനവനിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന മഹത്തായ പ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയ കണ്ണാടിപ്രതിഷ്ഠ. മനുഷ്യത്വം വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവും പ്രസക്തമായ വചനങ്ങളാണ് ഗുരുവിന്റേത്.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യര്‍ കാടത്തത്തില്‍നിന്ന് മോചനം നേടിവരുന്നതേയുള്ളൂ. ഗുരുവിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ന് എത്രയോപേര്‍ അറിവിന്റെ ഉയരങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. എന്നിട്ടും സമത്വബോധത്തിന്റെ വെളിച്ചം എല്ലായിടത്തും എത്തിക്കഴിഞ്ഞിട്ടില്ല. സ്വാര്‍ഥചിന്തകളാണ് സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിഘാതമായി
നില്‍ക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാനും അംഗീകരിക്കാനും എല്ലാവരും തയാറാകണമെന്ന  ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ക്ക് ഒരുകാലത്തും പ്രസക്തി നഷ്ടമാവുകയില്ല. ഗുരു കാലാതീതനായി നില്‍ക്കുന്നതിന്റെ കാരണമതാണ്. ജാതിമതവര്‍ണഭേദമന്യേ എല്ലാവരും എല്ലാവരെയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സുദിനം
പിറക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു. 
                                                                                   നന്ദി, നമസ്‌കാരം                   


No comments:

Post a Comment