Thursday, November 21, 2019

നിവേദനത്തിന്റെ മാതൃകകള്‍

◼️  മാതൃഭാഷയ്ക്ക് നമ്മുടെ വിദ്യാലയങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനുള്ള നിവേദനം തയാറാക്കുക.
പ്രേഷകര്‍
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍
ഗവ.ഹൈസ്‌കൂള്‍ അമ്പലമുക്ക്
സ്വീകര്‍ത്താവ്
വിദ്യാഭ്യാസമന്ത്രി
കേരളസംസ്ഥാനം
വിഷയം : വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി
സര്‍,
ശ്രേഷ്ഠഭാഷയെന്ന അംഗീകാരം കിട്ടിയിട്ടും മലയാളം നമ്മുടെ വിദ്യാലയങ്ങളില്‍ അവഗണിക്കപ്പെടുന്നുണ്ട്. എഴുത്തച്ഛനെയും കുമാരനാശാനെയും ശ്രീനാരായണഗുരുവിനെയും ബഷീറിനെയും അറിയാതെ ജീവിക്കുന്ന ഒരാളെ എങ്ങനെയാണ് മലയാളിയെന്ന് വിളിക്കാന്‍ കഴിയുക. മനസ്സിന്റെ ഭാഷയാണല്ലോ മാതൃഭാഷ. അതായത് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയാണത്. സ്വതന്ത്രമായി ചിന്തിക്കണമെങ്കിലും ഭാവനയില്‍  കാണണമെങ്കിലും സ്വപ്നം കാണണമെങ്കിലും മാതൃഭാഷ കൂടിയേതീരൂ. ഭാവനചെയ്യാനോ സ്വപ്നംകാണാനോ കഴിവില്ലാത്ത കുട്ടികളെയല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ പരീക്ഷ വിജയിപ്പിച്ച് പുറത്തേക്കുവിടുന്നത്. നാടിനെയറിയാത്ത, മാതൃഭാഷയെ സ്‌നേഹിക്കാത്ത ഇത്തരം പരീക്ഷാവിജയികള്‍ക്ക്  സമൂഹത്തോട് എത്രത്തോളം കടപ്പാടുണ്ടായിരിക്കുമെന്ന് അങ്ങേയ്ക്ക് ഊഹിക്കാമല്ലോ. ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ എത്രത്തോളം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ഞങ്ങളെതിരല്ല. അത് നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, അത് മാതൃഭാഷയ്ക്കു പകരമായിട്ടാകരുത്. മലയാളത്തില്‍ സംസാരിച്ചാല്‍ കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളതിന് അടുത്തകാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍തന്നെ തെളിവാണല്ലോ. മറ്റൊരു സംസ്ഥാനത്തെയും  മാതൃഭാഷ ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നില്ല. അപമാനകരമായ ഈ സ്ഥിതിവിശേഷം എത്രയും വേഗത്തില്‍ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അങ്ങ് മടിക്കരുത്. മലയാളഭാഷയുടെ അഭിമാനം സംരക്ഷിക്കാനാവശ്യമായ  നടപടികള്‍ അടിയന്തിരപ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് വിനീതമായി  അഭ്യര്‍ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ  
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍  
ഒപ്പ്
അമ്പലമുക്ക്
10/01/2020

◼️  നിങ്ങളുടെ  പ്രദേശത്ത്  നടക്കുന്ന ഏതെങ്കിലും പ്രകൃതിചൂഷണത്തിനെതിരെ അധികാരികള്‍ക്ക്  നല്‍കാന്‍ ഒരു നിവേദനം തയാറാക്കുക.
 
പ്രേഷകര്‍
പഞ്ചായത്ത് നിവാസികള്‍
അരുവിപ്പാടം പഞ്ചായത്ത്
സ്വീകര്‍ത്താവ്
ജില്ലാകളക്ടര്‍
കോട്ടയം
വിഷയം : അരുവിപ്പാടം പഞ്ചായത്തിലെ അനധികൃതമായ വയല്‍ നികത്തലിനെതിരെ നടപടി കൈക്കൊള്ളുന്നതിനുവേണ്ടി

സര്‍,
അരുവിപ്പാടം പഞ്ചായത്തിലെ വയലുകള്‍ മിക്കതുംതന്നെ മണ്ണിട്ട് നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വയലുകള്‍ പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളാണ്. കൃഷിയാവശ്യങ്ങള്‍ക്കായി വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പ്രകൃതിയുടെ അന്തരീക്ഷതാപത്തെ ക്രമീകരിക്കാന്‍ വളരെയേറെ സഹായകമാണ്. വയലുകള്‍ സംഭരിച്ചുവയ്ക്കുന്ന ജലം മണ്ണില്‍  താഴുകയും മണ്ണിന്റെ ജലസംഭരണശേഷിയെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാലിന്ന്, വയല്‍ നികത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും അരുവിപ്പാടം പഞ്ചായത്തിന്റെ പരിധിയിലുള്ള നിലങ്ങള്‍ മണ്ണിട്ടു മൂടി, സ്വകാര്യവ്യക്തികള്‍ കരഭൂമിയാക്കി മറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. വയലുകള്‍ ഇല്ലാതാകുന്നതോടെ നമ്മുടെ കാര്‍ഷികപാരമ്പര്യമാണ് ഇല്ലാതാവുന്നത്. വര്‍ഷകാലത്ത് പെയ്തുതീരുന്ന മഴവെള്ളം മണ്ണിനെ തണുപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒഴുകിപ്പോകുകയാണ്. ഇത് വരള്‍ച്ചയ്ക്കു കാരണമാവുന്നു. മുമ്പ് ഈ ഗ്രാമത്തിലുണ്ടായിരുന്ന ജീവിവര്‍ഗങ്ങളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  
സ്വകാര്യവ്യക്തികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് നടത്തുന്ന ഈ പ്രകൃതിചൂഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടണം. ഒപ്പം ഒരു ഗ്രാമത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ
 അരുവിപ്പാടം പഞ്ചായത്ത് നിവാസികള്‍ക്കുവേണ്ടി 
പഞ്ചായത്ത് പ്രസിഡന്റ്
                                                                                                 ഒപ്പ്
അരുവിപ്പാടം            
28/12/2019          


No comments:

Post a Comment