Thursday, December 26, 2019

താരതമ്യക്കുറിപ്പിന്റെ മാതൃകകള്‍

⧱  ''വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
    വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''         
                                         (പ്രേമസംഗീതം - ഉള്ളൂര്‍)
⧱   ''മനസ്സില്‍  നൈരാശ്യമെഴുന്നവന്നു
  മധ്യാഹ്നവും പ്രത്യഹമര്‍ധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശുദീപ്തം പകല്‍പോലെതന്നെ.'' 
                                         (നവയുഗോദയം - ഉള്ളൂര്‍) 
തന്നിരിക്കുന്ന കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
മഹാകവി ഉള്ളൂരിന്റെ രണ്ടു കവിതാഭാഗങ്ങളാണ് തന്നിരിക്കുന്നത്. പ്രകാശിക്കുന്ന വിളക്ക് കൈയിലുള്ളവര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം നിറഞ്ഞുനില്‍ക്കും. അവനവനു മാത്രമല്ല, മറ്റുള്ളവര്‍ക്കും വെളിച്ചം നല്‍കിക്കൊണ്ടാണ്  അങ്ങനെയുള്ളവര്‍ ജീവിക്കുന്നത്. പ്രകാശം, അറിവ്, ആത്മവിശ്വാസം, നന്മ, ശുഭചിന്ത എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പ്രതീകമാണ് വിളക്ക്. ആ വെണ്മ മനസ്സിലുള്ളവര്‍ക്ക് പുരോഗതിയും വിജയവും കൈവരുമെന്നാണ് 'പ്രേമസംഗീത'ത്തിലൂടെ കവി പറഞ്ഞുവയ്ക്കുന്നത്. 'നവയുഗോദയ'ത്തിലെ വരികളുടെ  ആശയവും സമാനമാണ്. നിരാശാമനോഭാവത്തോടെ ചുറ്റും നോക്കുന്നവര്‍ക്ക് നട്ടുച്ചപോലും കൂരിരുട്ടായി തോന്നും. എന്നാല്‍ ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുന്നവര്‍ക്ക് രാത്രി പകല്‍പോലെ അനുഭവപ്പെടുന്നു. അവരുടെ ജീവിതത്തില്‍ നിരാശ ഉണ്ടാവുകയേയില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നവര്‍ക്കുമാത്രമേ ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയുള്ളൂ എന്ന ആശയമാണ് രണ്ടു കവിതാഭാഗങ്ങളിലും തെളിയുന്നത്. 
◼️  എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്ക് കഴിയും. എന്നാല്‍ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല.''            - മഹാത്മാഗാന്ധി
◼️  ''പട്ടു കിട്ടുമ്പൊഴും സന്തോഷമില്ലവ-
നൊട്ടു പണംകൂടെ മുമ്പേ നിനയ്ക്കയാല്‍.
വീരവാളിപ്പട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം.''              - കുഞ്ചന്‍നമ്പ്യാര്‍
ഗാന്ധിജിയുടെ വാക്കുകളും  കുഞ്ചന്‍നമ്പ്യാരുടെ കാവ്യഭാഗവും താരതമ്യം ചെയ്ത്  കുറിപ്പ് തയാറാക്കുക.
മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. പക്ഷേ അവരുടെ ആര്‍ത്തികളെ തൃപ്തിപ്പെടുത്താനുള്ളതൊന്നും ഇവിടെയില്ലെന്നാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിരിക്കുന്നത്. പണത്തോടുള്ള മനുഷ്യരുടെ ആര്‍ത്തിയെക്കുറിച്ചുതന്നെയാണ് കുഞ്ചന്‍നമ്പ്യാരും കാവ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്. തന്റെ കഴിവിന് അംഗീകാരമായി പട്ടുകിട്ടിയാലും മനുഷ്യന് സന്തോഷമില്ല. കാരണം കുറച്ചു പണംകൂടി അവന്‍ പ്രതീക്ഷിക്കുന്നുണ്ട്. വീരാളിപ്പട്ടുകിട്ടിയാല്‍ അതുമാത്രം പോരാ, തരിവളകൂടി കിട്ടുവാനാണ് ആഗ്രഹം. ഇങ്ങനെ മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും തീരുന്നില്ല. കിട്ടുന്തോറും അത് കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്. ഗാന്ധിജിയുടെ നിരീക്ഷണംതന്നെയാണ് കാവ്യഭാഗത്തും പ്രതിഫലിക്കുന്നത്. മറ്റു ജീവികളെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ളതു മാത്രമാണ് ഈ ഭൂമിയില്‍നിന്ന് സ്വീകരിക്കുന്നത്. എന്നാല്‍ മനുഷ്യനെ  സംബന്ധിച്ചിടത്തോളം ആവശ്യങ്ങളല്ല, ആര്‍ഭാടവും ആര്‍ത്തിയുമാണ് കൂടുതലുള്ളത്. മറ്റുള്ളവരുടെ ആവശ്യങ്ങളൊന്നും സാധിച്ചില്ലെങ്കിലും വേണ്ടില്ല, തനിക്ക് കൂടുതല്‍ കൂടുതല്‍ കിട്ടണമെന്ന മനുഷ്യന്റെ മനോഭാവത്തെയാണ് ഗാന്ധിജിയും
കുഞ്ചന്‍നമ്പ്യാരും വിമര്‍ശിച്ചിരിക്കുന്നത്.


1 comment: